ഓണം പൂക്കളുടെ ഉത്സവമായിരുന്നു. ഇപ്പോള്‍ വിപണിയുടേതാണ്. ഈ വിപണനോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ദിവസക്കൂലിക്ക് മാവേലി വേഷം കെട്ടിയവര്‍ ‘മഹാബലി ഒരു ശരീരമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തെരുവില്‍ നടന്നു. മാവേലിയെ കോമാളിയാക്കരുത് തുടങ്ങിയ മുറവിളികള്‍ വിപണിയുടെ ആരവങ്ങളില്‍ മുങ്ങി സ്വയം നഷ്ടമായി. ഓലക്കുടയുടെ വലിപ്പം കുറഞ്ഞതും കാലില്‍ മെതിയടിക്കു പകരം ഷൂസ് കയറിയതും മാത്രമാണ് ആഗോളവല്‍ക്കരണം മാവേലിയില്‍ വരുത്തിയ മാറ്റങ്ങള്‍. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടു. നിക്ഷേപങ്ങള്‍ കൊണ്ട് കേരളത്തിന്റെ തെരുവുകള്‍ നിറയുന്നു. നിക്ഷേപങ്ങള്‍ വന്നത് മാലിന്യ നിക്ഷേപമായിട്ടാണെന്ന് മാത്രം. ഈ നിക്ഷേപ സൗഹൃദ തെരുവിലൂടെ നടക്കാന്‍ മാവേലി മെതിയടി ഉപേക്ഷിച്ച് ഷൂസിട്ടതില് അദ്ദേഹത്തിന്റെ ഡ്രസ്കോഡില്‍ ഉത്കണ്ഠപ്പെടുന്ന യാഥാസ്ഥിതികര്‍ പോലും ക്ഷമിച്ചുപോകും.
ഓണക്കാലം ബൗദ്ധിക മലയാളിയുടെ സംവാദശീലവും അന്വേഷണ ത്വരയുമൊക്കെ പോഷിപ്പിക്കുന്ന സീസണാണ്. മഹാബലിയോ വാമനനോ ആരാണ് ഓണത്തപ്പന്? മഹാബലിയുടെ കാലമായ കൃതയുഗത്തില്‍ കേരളം ഉണ്ടായിരുന്നോ? ചര്‍ച്ചകള്‍ക്ക് തീര്പ്പില്ലാത്തതിനാല് അടുത്ത ഓണത്തിനും സംവാദകുതുകികള്ക്ക് ഇതേ വിഷയം ആവര്‍ത്തിക്കാം. ബുദ്ധിജീവികള്‍ ഉപ്പേരി കൊണ്ടല്ല ബുദ്ധികൊണ്ടാണ് ഓണം നടത്തുന്നത്. അവരുടെ വക ഓണത്തല്ല് പ്രസംഗങ്ങള്‍ കൊണ്ടും ലേഖനങ്ങള്‍ കൊണ്ടുമാണ്. മഹാബലി കീഴാളനും വാമനന് മേലാളനുമാണ്! മാവേലി വാമനകഥ അധീശത്വ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലാണ്. കീഴാള പരിപ്രേക്ഷ്യത്തില്‍ ഓണചരിത്രത്തിന്റെ പുനര്‍ വായനയും പുനര്‍രചനയും നടത്തണം! ബൗദ്ധികരുടെ ഈ അക്കാദമിക് പുനര്വധങ്ങളാണ് ഏറ്റവും മികച്ച ഓണക്കളി.
പണ്ട് നാട്ടിന്‍പുറത്തെ ക്ലബ്ബുകാര് ബാലെ ട്രൂപ്പിലെ രാജാ പാര്‍ട്ട് വേഷം കെട്ടി ഇറക്കിയതാണ് ഇന്ന് കാണുന്ന മാവേലി വേഷം. യഥാര്‍ത്ഥ മഹാബലിയെപ്പറ്റി പല സങ്കല്പങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മഹാബലി ഒരു ചിത്രകാരന്റെ ഭാവനയില്‍ വരയ്ക്കപ്പെട്ടത് (മാതൃഭൂമി വാരാന്തപ്പതിപ്പ് 15.09.13)അമര്‍ചിത്രകഥയിലെ പടങ്ങളിലെ വടിവിലാണ്. ശ്വാസം പിടിച്ച് സിംഹാസനത്തിലിരിക്കുന്ന ഈ മാവേലിക്ക് മലയാളിത്തം നാസ്തിയാണ്. വാരാന്ത്യം മഹാബലിയേക്കാള് ഭേദം ബാലെ ട്രൂപ്പുകാരന് തന്നെ. ജനക്ഷേമ തല്പ്പരനായിരുന്ന ഒരു കേരള ചക്രവര്‍ത്തിയുടെ നന്മകളുടെ പ്രതിനിധാനങ്ങളെല്ലാം ആവഹിക്കുന്ന ആള് രൂപം തേടിയുള്ള അന്വേഷണങ്ങളും ആരായലുകളും നടക്കുന്നത് നന്ന് നന്ന്. മാവേലി സ്റ്റോറുകള്‍ക്ക് മുന്പില് സര്‍ക്കാര്‍ വരച്ചുവെച്ചിരിക്കുന്ന മാവേലിയുടെ ചിത്രമാണ് ഔദ്യോഗികം. ഇത് സര്‍ക്കാര്‍ പിന്‍വലിക്കാതെ “സ്വകാര്യ സംരംഭക”രുടെ പുതിയ മാവേലികള്‍ക്ക് പ്രസക്തിയുണ്ടാവില്ല.
ബീവറേജസ് കോര്പ്പറേഷന്കാര് പുറത്തുവിടുന്ന മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഓണാഘോഷത്തിന്റെ അളവുകോലാകുന്നത്. കേരളത്തിന്റെ യൗവനങ്ങളുടെ ഉത്രാടം പായുന്നത് മദ്യശാലകളിലേക്കാണ്. മദ്യ ദുരന്തങ്ങള്‍ സംഭവിക്കാതെ ഓണത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ചില ചാനലുകള്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി. താഴവന ഗോവിന്ദനാശാന്‍ രചിച്ച കചദേവയാനി ചരിതം ആട്ടക്കഥയില്‍ മദ്യത്തിനെതിരെ ശക്തമായ ഒരു സന്ദേശം കാണാം. മദ്യപാനം ശുക്രാചാര്യരുടെ മരണത്തിന് കാരണമായി. മരിച്ച ആചാര്യരെ കചന് മൃതസഞ്ജീവനി മന്ത്രം ചൊല്ലി ജീവിപ്പിക്കുന്നു. തുടര്‍ന്ന് ഇനി മദ്യം തൊടില്ലെന്ന് ആചാര്യന് പ്രതിജ്ഞ ചെയ്യുന്നു. മദ്യപാനികളെ ശുക്രാചാര്യര്‍ ശപിക്കുകയും ചെയ്യുന്നുണ്ട്. മദ്യവിപത്തിനെതിരെ കേരള മനസ്സുകളില്‍ പ്രതിഷ്ഠിക്കാന്‍ പറ്റിയ ഐക്കണ്‍ മഹാബലിയുടെ ഗുരുവായ ശുക്രാചാര്യന് തന്നെ. വരും ഓണങ്ങളില്‍ മഹാബലിയോടൊപ്പം ശുക്രാചാര്യരും എഴുന്നള്ളട്ടെ!
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: