“ഹാ! വരും വരും നൂന-
മദ്ദിന,മെന്‍നാടിന്റെ
നാവനങ്ങിയാല്‍ ലോകം
ശ്രദ്ധിക്കും കാലം വരും!” എന്ന കവിവാക്യത്തെ ഉദ്ധരിച്ച്, മലയാളഭാഷയ്ക്ക് ശ്രേഷ്ഠ പദവിലഭിച്ചതില് അഭിമാനാതിരേകത്താല്‍ ഒരു കുറിപ്പ് മുമ്പ് ഈ പംക്തിയില്‍ എഴുതിയിരുന്നു. “മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുക തന്നെ വേണം!” എന്ന പ്രാര്‍ത്ഥനയോടെയാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്. ആ പ്രാര്‍ത്ഥന കേള്‍ക്കേണ്ടിയിരുന്നത് അധികാരസ്ഥാനങ്ങളിലിരിക്കുന്നവരായിരുന്നു. അവരതു കേള്‍ക്കുമെന്നും അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ ഭാഷയെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ സ്വീകരിച്ച നടപടികളില്‍ നിന്ന് പിന്നാക്കം പോയി, ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ഭരണാധികാരികളില്‍ നിന്നുണ്ടായത്. അത്തരം നീക്കങ്ങള്‍ പുറത്തു വന്നപ്പോള്‍ മലയാളികളോടു മൊത്തത്തില്‍ കള്ളം പറയാനും അവര്‍ തയ്യാറായി. യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഭാഷയ്ക്കുവേണ്ടി വാദിക്കുന്നവരുടെ മുന്നില്‍ യാതൊരു ശങ്കയുമില്ലാതെ കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നു.
ഏറെ നാളത്തെ സമ്മര്‍ദ്ദത്തിന്റെയും കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി നടത്തിയ പരിശ്രമങ്ങളുടെയും ഫലമായാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ ഭാഷയ്ക്ക് ഈ പദവിനല്കുന്നതിന് പലതവണ വൈമുഖ്യം പ്രകടിപ്പിച്ചതാണ്. മലയാളത്തിന് ശ്രേഷ്ഠമാകാനുള്ള സമയമായില്ലെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2004ല്‍ തമിഴിനും 2005ല്‍ സംസ്കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠപദവി ലഭിച്ചിരുന്നു. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ 26-ാം സ്ഥാനത്തുള്ള മലയാളത്തിന് ശ്രേഷ്ഠ പദവി ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ കേരളത്തിലെ ഭാഷാ, ചരിത്രപണ്ഡിതര്‍ ഒട്ടൊന്നുമല്ല യത്നിച്ചത്. ജ്ഞാനപീഠമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയവര്‍ മലയാളത്തില്‍ നിന്നുണ്ട്. അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ കേരളം എന്ന വാക്ക് ഉപയോഗിച്ചതും സംഘകാല സാഹിത്യ കൃതികളില്‍ തമിഴിനൊപ്പം 40 ശതമാനം മലയാള വ്യാകരണം ഉപയോഗിച്ചതും ശ്രേഷ്ഠഭാഷാപദവി നേടാനുള്ള വാദങ്ങളായി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട്ടിലെ ഇടയ്ക്കല്‍ ഗുഹകളിലെ പ്രാചീന രേഖാചിത്രങ്ങളിലെയും പ്രാചീന സംഘകാല കൃതികളായ ചിലപ്പതികാരം, തോല്‍ക്കാവ്യം എന്നിവകളിലെയും മലയാളസാന്നിദ്ധ്യവും ശ്രേഷ്ഠഭാഷാ പദവിക്കുള്ള ശുപാര്‍ശയ്ക്ക് ശക്തമായ പിന്തുണയേകി.
കടമ്പകളെല്ലാം മറികടന്ന് മലയാളം ശ്രേഷ്ഠമാണെന്ന വിലയിരുത്തലില്‍ കേന്ദ്രസാഹിത്യ അക്കാദമിയും കേന്ദ്ര സാംസ്കാരിക വകുപ്പും എത്തിയത് മലയാളഭാഷാ സ്നേഹികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ടാക്കി. ശ്രേഷ്ഠഭാഷ എന്ന പദവി ലഭിക്കുന്നതോടെ മലയാളം കൂടുതല്‍ മെച്ചപ്പെടുമെന്നും കേരളത്തിലെല്ലാവരും നല്ല മലയാളം സംസാരിച്ചു തുടങ്ങുമെന്നുമുള്ള ആഹ്ലാദമായിരുന്നില്ല അതിനുപിന്നില്‍. ഭാഷയുടെ ഉന്നതിക്കായി പദ്ധതികളാവിഷ്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് കുറേ പണം എത്തിക്കുമെന്നതായിരുന്നു പ്രധാനം. ഗ്രാന്റായി ആദ്യഘട്ടം നൂറുകോടിരൂപയാണ് ലഭിക്കുക. യുജിസിയില്‍ ഭാഷാപഠനത്തിന് പ്രത്യേക ചെയറും ലഭിക്കും. ഇതെല്ലാം മലയാളിയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായി. മലയാള ഭാഷ അന്യം നിന്നുപോകാതിരിക്കാന്‍ ‘മലയാളം… മലയാളം…. മലയാളം’ എന്ന് നിരന്തരം വിലപിക്കുന്ന ചിലരുടെ സ്വപ്നമാണ് ഒടുവില്‍ പൂവണിഞ്ഞത്. ആസ്വപ്നത്തോട് ചേര്‍ന്ന് കേരളത്തിലെ ഭരണക്കാരും നില്‍ക്കുമെന്ന വലിയ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്.
എന്റെ ഭാഷയായ മലയാളം ലോകത്തിന്റെ വലിയഭാഷകളുടെ പട്ടികയില്‍ ഇടം പിടിക്കുകയും മലയാളി എന്ന വിളിപ്പേരു കേള്‍ക്കുമ്പോള്‍ ലോകത്തെവിടയുമുള്ളവര്ക്ക് മലയാളത്തെ തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുന്ന തരത്തില്‍ മലയാളം വളരാനുള്ള കൈത്താങ്ങാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടിയിരുന്നത്. രാഷ്ട്രീയവും വോട്ടു താല്പര്യങ്ങളും മാറ്റിവച്ച് മലയാളത്തിനൊപ്പം നില്ക്കേണ്ടവര് പക്ഷേ, സങ്കുചിത താല്പര്യങ്ങളുടെ പിന്നാലെപോയപ്പോള്‍ മലയാളത്തിനു മുറിവേറ്റു.
ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. കേരളത്തിലെ ഭരണ ഭാഷ മലയാളമാക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇഎംഎസ്സ് മന്ത്രിസഭ തന്നെ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോന് അധ്യക്ഷനായ ആ സമിതി 1958 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. പക്ഷേ കേരളത്തിലെ ഭരണ ഭാഷ എന്തു കൊണ്ടോ ഇന്നും പൂര്‍ണ്ണമായി മലയാളമായില്ല. അതിനുശേഷം ഈ വിഷയം പല പല സര്‍ക്കാരുകള്‍ക്കു കീഴില്‍ നിരവധി കമ്മിറ്റികള്‍ പഠിച്ചു. എല്ലാവരും പറഞ്ഞു, ഭരണഭാഷ മലയാളമാകണമെന്ന്. പക്ഷേ, നടന്നില്ലെന്ന് മാത്രം.
തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം ഭരണം നടത്തുന്നത് അവരുടെ ഭാഷയിലാണ്. സാധാരണക്കാരന് സര്‍ക്കാര്‍ സേവനങ്ങള്‍ അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. തമിഴ് അറിയാത്തവരെ തമിഴ്നാട്ടിലും കന്നടയറിയാത്തവരെ കര്‍ണ്ണാടകത്തിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറ്റാത്തതും അക്കാരണത്താലാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറുന്നതിന് മലയാള പഠനം നിര്‍ബന്ധമാക്കിയത് ഭാഷാമുന്നേറ്റത്തിന് വലിയതോതില്‍ ഊര്‍ജ്ജം പകരുന്ന നടപടിയായി. പത്താം തരത്തില്‍ മലയാളം പഠിച്ചവര്‍ക്കു മാത്രം സര്‍ക്കാര്‍ ജോലി എന്ന ഉത്തരവിന് സ്വീകാര്യത കിട്ടിയതും അതിനാലാണ്. നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം രൂക്ഷമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചില്ലെങ്കില്‍ പഠനം പൂര്‍ണ്ണമാകില്ലെന്ന അബദ്ധവിചാരത്തിലാണ് കുട്ടികളും രക്ഷകര്‍ത്താക്കളും. മലയാളത്തോട് അവര്‍ക്ക് പുശ്ചമാണ്.
സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടം നാടും നഗരവും വ്യത്യാസമില്ലാതെ കേരളത്തില്‍ ഉയര്‍ന്നുവരാനുള്ള കാരണം ഇംഗ്ലീഷിനെ അതിരുവിട്ടു സ്നേഹിക്കുന്നവരുടെ വേലിയേറ്റം ഉള്ളതിനാലാണ്. എല്ലാമേഖലയിലും സ്വാധീനമുള്ള വലിയ ലോബിയാണ് അവരുടേത്. മതസ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളുമാണ് അവയുടെ നടത്തിപ്പുകാര്‍. അവര്‍ക്ക് മലയാളം ശ്രേഷ്ഠമായാലും അല്ലെങ്കിലും എന്തു സംഭവിക്കാന്‍? പഠിപ്പിക്കലിനെ വ്യാപാരമായി കാണുന്നവര്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ശ്രേഷ്ഠ ഭാഷയ്ക്ക് മൂറിവേല്പിച്ചിരിക്കുന്നു. കൂടാതെ മതപരമായ ചില സമ്മര്‍ദ്ദങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങിയെന്നാണ് ഉയര്‍ന്നിട്ടുള്ള ആരോപണം. സര്‍ക്കാര്‍ ജോലിക്ക് മലയാളം എന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി കൊണ്ടുവന്ന് ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍, പ്രശ്നം വിവാദമായപ്പോള്‍ ഉത്തരവ് പിന്‍വലിക്കുന്ന തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ള ഭരണക്കാര്‍ കള്ളം പറയുകയും ചെയ്തു.
ഭാഷാന്യൂനപക്ഷങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്നാണ് മറ്റൊരുവാദം. കേരളത്തിന്റെ വടക്കേയറ്റത്തും ഇടുക്കി ജില്ലയുടെ കിഴക്കേഅറ്റത്തും മാത്രമുള്ള, വര്‍ഷങ്ങളായി കേരളത്തിന്റെ ഭാഗമായിട്ടുള്ള, വേണമെങ്കില്‍ മലയാളം പഠിക്കാന്‍ ശേഷിയുള്ളവര്‍ മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ കൂടിയാണ്. അവരൊരിക്കലും മലയാളത്തെ തള്ളിപ്പറയില്ല. മലയാളം പഠിക്കാന്‍ തുല്യതാപരീക്ഷ ഉള്‍പ്പടെയുള്ള അവസരങ്ങളുണ്ടെന്നിരിക്കെ സര്‍ക്കാര്‍ സര്‍വ്വീസിലെത്താന്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വലിയ കടമ്പയൊന്നും കടക്കേണ്ടതുമില്ല.
എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം അതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാരിന് ഇക്കാര്യത്തിലും ആത്മാര്‍ത്ഥതയില്ല. തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുക, വോട്ടുനേടുക എന്നതു മാത്രം ലക്ഷ്യമാകുമ്പോള്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നു. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ച നടപടിയും അത്തരമൊരു വഴിവിട്ട നീക്കമാണ്. ശ്രേഷ്ഠഭാഷയുടെ കടയ്ക്കല്‍ സങ്കുചിത താല്പര്യങ്ങളുടെ കോടാലികൊണ്ട് വലിയ മുറിവേല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മലയാളി മാപ്പു നല്‍കില്ല. “മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുമെന്ന പ്രതീക്ഷ തകരാതിരിക്കുന്നതെങ്ങനെ?!”
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: