എത്തീ വിമാനമുടനേയഹോ! സീതയെ രാവണന്
എടുത്തുകൊണ്ടുപോയേറ്റിയതില് താനും കരേറിനാന്‍.
പിടഞ്ഞാള്‍, മാഴ്കിനാള്‍ വേടന് പിടിക്കും പ്രാവുപോലവള്,
പാരം നിരാശയായ് കേണാളുറക്കെപ്പികവാണിയാള്.
“ഭയപ്പെടായ്ക നീ സീതേ: രാമനെന്നകണക്കു ഞാന്‍
പെണ്ണുങ്ങളില്‍ ക്രൂരനല്ലെ”ന്നോതിത്തേരോട്ടിനാനവന്.
പൊങ്ങീ വനംവിട്ടു സീതപെടും രാവണവാഹനം
പര്‍വതം വിട്ടു പൊന്മിന്നലേലും പൂമുകില്മാതിരി.
കരഞ്ഞുദേവി പലതും ചൊല്ലി, യദ്ദീനരോദനം
കഷ്ടം! വായുവിലങ്ങങ്ങു ലയിച്ചു ജലരേഖയായ്.
ദിഗന്തത്തില്‍ സീതയെക്കൊണ്ടിവിധം പോയ്മറഞ്ഞിതു
ദിനശ്രീയെ ഹരിച്ചീടും പ്രദോഷംപോലെ രാവണന്.
അനന്തരം കണ്ടുമുട്ടീ കാട്ടില്‍ തമ്പിയെ രാഘവന്
അവര്‍ സംഭ്രാന്തരായോതി കഥയന്യോന്യമൊക്കവേ.
മാരീചരാക്ഷസന്‍ പണ്ടുമുറിവേറ്റു മറഞ്ഞവന്
മാനായ് വഞ്ചിച്ചതാണത്രേ രാമനെ, ത്താടകാസുതന്.
മൃഗത്തിനമ്പെയ്തവനെക്കൊന്നൂ രാഘവനെങ്കിലും
മായമുണ്ടെന്നോര്ത്തു കള്ളന് മറിച്ചു വിലപിക്കയാല്‍
പേറ്റെ വിപത്തെന്നന്യോന്യമോര്ത്തബ്ഭ്രാതാക്കളാര്ത്തരായ്
പാഞ്ഞെത്തിനാരാശ്രമത്തില് കഷ്ടം! സീതയെ നോക്കുവാന്‍.
അലച്ചു ചുറ്റുന്നു കൂട്ടില്‍ സീത പോറ്റിയ പൈങ്കിളി
അങ്ങങ്ങുഴന്നു നില്ക്കുന്നു ദേവി പാലിച്ച മാന്നിര.
അകായില്പൂക്കുടന് രാമന് നോക്കീ മുറിയിലൊക്കെയും
അടുത്തും ദൂരെയും ചുറ്റും പാഞ്ഞന്വേഷിച്ചു ലക്ഷ്മണന്.
സീതേ, സീതേയെന്നു രാമന് വിളിച്ചങ്ങങ്ങു തേടിനാന്‍
ആര്യേ, ആര്യേ, യെന്നുഴന്നു ലക്ഷ്മണന് വിളികൂട്ടിനാന്.
പുഴക്കടവിലും വള്ളിക്കെട്ടിലും പുളിനത്തിലും
പോയി നോക്കീടിനാര്‍ രണ്ടുപേരുമപ്പുഴ തന്നിലും.
നോക്കീ ശിലാതലത്തിങ്കില് ചമതച്ഛായതന്നിലും
നോക്കി രാഘവര്‍ ദേവിക്കങ്ങിഷ്ടമാം ദിക്കിലൊക്കെയും.
“അയ്യോ! സീതേ! ജനകജേ! യെന്നെയെന് പ്രാണനായികേ
ഈ വനത്തിലുപേക്ഷിച്ചിട്ടെങ്ങു നീ പോയതോമലേ!
അയ്യോ! കത്തുന്നു ഹൃദയം മങ്ങുന്നു കാഴ്ച ലക്ഷ്മണ,
ചുഴറ്റുന്നൂ പമ്പരംപോലെല്ലാമെന്മുമ്പു ദുര്‍വിധി!”
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: