മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സുതാര്യതാ നയം സരിതാര്യതയായി മാറിയിരിക്കുകയാണ് ഇരുവരും ചേര്‍ന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ. ഇതോടെ ഏറെ അവകാശവാദങ്ങളുന്നയിച്ച മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും നഷ്ടപ്പെടുകയാണ്. അദ്ദേഹം അധികാരത്തില്‍ തുടരുന്നത് അപഹാസ്യമായി തീരുകയും രാജി ആവശ്യം നീതീകരിക്കപ്പെടുകയുമാണ്.
സോളാര്‍ കേസില്‍ നടന്നുകൊണ്ടിരിക്കുന്ന പോലീസ് അന്വേഷണത്തിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിലപ്പോകാത്തത് അന്വേഷണം നടക്കുന്നത് അദ്ദേഹം അധികാരത്തില്‍ തുടരുമ്പോഴാണ് എന്നതിനാലാണ്. അതുകൊണ്ടുതന്നെയാണ് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്. സരിതാ വിവാദം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിലാണ്. തട്ടിപ്പുകാരി ശാലുമേനോന്റെ ആതിഥ്യം സ്വീകരിക്കുന്ന ആഭ്യന്തരമന്ത്രിക്കും സരിത നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഇല്ലാത്ത സോളാര്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്നതിനാല്‍ അധികാരത്തില്‍ തുടരാന്‍ എന്തര്‍ഹതയാണുള്ളത് എന്ന് പ്രതിപക്ഷം മാത്രമല്ല ജനങ്ങളും ചോദിച്ചു തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസേനയെ വിളിച്ച സുപ്രധാന തീരുമാനം പോലും മുഖ്യമന്ത്രി എടുത്തതിന് തന്റെ പാര്‍ട്ടിയോടോ ഘടകകക്ഷികളോടോ ആലോചിക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു. ഇപ്പോള്‍ തലസ്ഥാനം കേന്ദ്രസേനയെക്കൊണ്ടും പോലീസ് സേനയെക്കൊണ്ടും സമരക്കാരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തും സംഘര്‍ഷാന്തരീക്ഷം സംജാതമാക്കിയിരിക്കുകയാണ്.
സരിതയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ രാജിവയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിണ്വാക്കായിരുന്നെന്ന് സരിതയുമൊത്തുള്ള ചിത്രം പുറത്തുവന്നതോടെ വ്യക്തമായി. സംസ്ഥാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി സംഘത്തിന്റെ കൂടെപ്പോകാന്‍ പ്രതിപക്ഷനേതാവ് വിസ്സമ്മതിച്ചത് ‘പരമ കള്ള’നായ മുഖ്യമന്ത്രിയുടെ കൂടെപ്പോകാന്‍ കഴിയാത്തതിനാലാണെന്നാണ് പറഞ്ഞത്. മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് രാജിവയ്ക്കാന്‍ സന്നദ്ധനാകാതെ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് പറഞ്ഞ് തല്‍സ്ഥാനത്ത് തുടരാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്.
സോളാര്‍ തട്ടിപ്പ് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ രാജിയാണ്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ശ്രീധരന് നായര്‍ പറഞ്ഞത് താന്‍ സരിതയ്ക്ക് പണം കൈമാറിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്നാണ്. ഇതോടനുബന്ധിച്ച് ജോപ്പനെ അറസ്റ്റ് ചെയ്തെങ്കിലും ഇത്ര വലിയ തട്ടിപ്പ് അരങ്ങേറിയ ഓഫീസ് ഭരിക്കുന്ന മുഖ്യമന്ത്രി അചഞ്ചലനായി തുടരുന്നു. സരിത നടത്തിയ തട്ടിപ്പില്‍ ഖജനാവിന് നഷ്ടമുണ്ടായില്ല എന്ന അദ്ദേഹത്തിന്റെ വാദത്തിന് ന്യായീകരണമില്ല. സരിതയുടെ തട്ടിപ്പിന് ഇരയായ ടി.സി.മാത്യു പരാതിയുമായി എത്തിയപ്പോഴും മുഖ്യമന്ത്രിയുടെ മറുപടി തനിക്ക് സരിതയുമായി ബന്ധമില്ലെന്നായിരുന്നു.
ഇപ്പോള്‍ കേന്ദ്രസേനയെ വിളിച്ചതിന് ഖജനാവില്‍നിന്നും ചോരുന്നത് മുപ്പത് കോടി രൂപയാണ്. പട്ടാളസാന്നിധ്യം സംസ്ഥാനത്തെ കൂടുതല്‍ സംഘര്‍ഷത്തിലാക്കിയിരിക്കുകയാണ്. എംഎല്‍എ ഹോസ്റ്റല്പോലും പോലീസ് ക്യാമ്പായി മാറി. സാധാരണക്കാരുടെ സ്വകാര്യജീവിതംപോലും താറുമാറായി. പൊതു കക്കൂസുകളുടെ ഉപയോഗംപോലും നിരോധിച്ച മോശമായ നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. നഗരവാസികള്‍ പക്ഷേ സമരക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ തയ്യാറായതും സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധത്തിന് തെളിവാണ്. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും പോലീസ് നിയന്ത്രണത്തിലാണ്.
നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിഞ്ഞ് പോലീസ് നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാം വലയ സുരക്ഷാസംഘം സെക്രട്ടറിയേറ്റ് മതിലിനുള്ളില്‍ ചുമതല ഏറ്റെടുത്തു. കാശ്മീര്‍ അതിര്‍ത്തി കാക്കേണ്ട ഇന്തോ ടിബറ്റന്‍ ബോര്ഡര്ഫോഴ്സും അഴിമതിയാരോപണവിധേയനായ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിനായി എത്തി. ഇതെല്ലാം എന്തിനുവേണ്ടി? കോടികളുടെ അഴിമതി തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടും, അതില്‍ തന്റെ വിശ്വസ്തര്‍ അറസ്റ്റിലായിട്ടും യാതൊരു ചമ്മലുമില്ലാതെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖീകരിച്ച് അധികാരത്തില്‍ തുടരുന്നത് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എത്ര അപഹാസ്യനായി തീര്‍ന്നുവെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. രാജിവയ്ക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് ഫലവത്താകുകയില്ല എന്നറിയുന്ന ജനസമൂഹം തിരിച്ചറിയുന്നത് മുഖ്യമന്ത്രിയുടെ അധികാരാസക്തി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: