അയിത്തോച്ചാടന സന്ദേശം എക്കാലവും മാനവരാശിയുടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്നു എന്നതാണ് രാമായണത്തിന്റെ പ്രഥമ ഗണനീയ പ്രാധാന്യം. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഈ ദേശം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജാതി സ്പര്‍ദ്ധകള്‍ നിലനിര്‍ത്തുന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്.
ജാതിക്കതീതമായ ഒരു സമൂഹവും ചിന്താശൈലിയും തന്നെയാണ് നമ്മുടെ ധര്‍മത്തിന്റെ അടിത്തറ എന്ന് എടുത്തുകാട്ടുന്നതിനും രാമായണം ഉപകരിക്കുന്നു. ഒരു കാലഘട്ടത്തില്‍ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും അയിത്ത അനാചാരങ്ങളും നമ്മുടെ നാട്ടില്‍ എത്രമാത്രം ദുരിത ജീവിതം സൃഷ്ടിച്ചിരുന്നു. പിന്നീട് സാമൂഹിക പരിഷ്ക്കര്‍ത്താക്കളായ മഹദ് വ്യക്തികളുടെ അശ്രാന്ത പരിശ്രമംകൊണ്ട് ഒട്ടേറെ മാറ്റങ്ങള്‍ നമ്മുടെ സമൂഹം കൈവരിച്ചു. എന്നാല്‍ രാമായണത്തിലൂടെ ശ്രീരാമചന്ദ്ര സ്വാമി നമുക്ക് നല്കുന്ന മാര്‍ഗദര്‍ശനം ഒരു കാലത്തും നാശമില്ലാത്തതാണ്. നിഷാദ വംശജനായ ഗുഹനേയും കാട്ടാള വംശത്തില്‍ ജനിച്ച ശബരിയേയും ബഹുമാനിച്ച് സ്നേഹിക്കുന്ന ശ്രീരാമന്റെ ചിത്രം എക്കാലവും നമ്മുടെ മനസ്സില്‍ തെളിഞ്ഞ് നില്ക്കും. ‘ജാതി നാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രെ’ എന്ന ശ്ലോക ശകലം ഏറെ മഹത്തരമാണ്. രാക്ഷസ വംശത്തില്‍ ജനിച്ചുവനെങ്കിലും വിഭീഷണന്റെ ഭക്തിയെ അംഗീകരിച്ച് സ്വഭാവ ശുദ്ധിയെ ആദരിച്ച് രാമന് കൂടെ കൂട്ടുന്നത് നമുക്ക് കാണാം.
വാത്മീകിയുടെ ചരിത്രവും ജാതിക്കതീതമായി ഒരാള്‍ക്ക് പ്രവൃത്തിയിലൂടെ ഉയരാന്‍ എങ്ങനെ സാധിക്കും എന്ന് വ്യക്തമാക്കുന്നു. വാനരവംശത്തില്‍ ജനിച്ച സുഗ്രീവനും ഹനുമാനും ജാംബവാനും എല്ലാം രാമന്റെ ഇഷ്ടജനങ്ങളാണ്. ഒരുവന്റെ പ്രവൃത്തിയാണ് അവനെ യോഗ്യനാക്കുന്നതും അധഃപതിപ്പിക്കുന്നതും എന്ന് രാമായണത്തില്‍ വ്യക്തമാക്കപ്പെടുന്നു. പക്ഷിവര്‍ഗത്തില്‍ ജനിച്ച ജടായുവും വാനരന്മാരും രാക്ഷസരില്‍ പെട്ട വിഭീഷണനും എല്ലാം ഒത്തുചേരുമ്പോള്‍ അയിത്ത അനാചാരങ്ങള്‍ക്കെതിരായ ഒരു മനോഹര ചിത്രമാണ് രാമായണം. മാതൃപുത്ര സ്നേഹം, ഭാര്യാഭര്‍തൃ ബന്ധം, സഹോദര സ്നേഹം എന്നിവയെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ നമുക്ക് പറഞ്ഞു തരുവാന്‍ രാമായണത്തിന് സാധിക്കുന്നു. ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യബോധവും പ്രജകളോടുള്ള വാത്സല്യവും അധികാരത്തോടുള്ള ആഗ്രഹമില്ലായ്മയും എല്ലാം രാമന് നമുക്ക് കാണിച്ചു തരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ വളര്‍ന്നുവരുന്ന അധികാര തര്‍ക്കങ്ങള്‍, അഴിമതി, കുടുംബബന്ധങ്ങളില്‍ കാണുന്ന വിളളലുകള്‍ എന്നിവക്കെല്ലാം ഉത്തമ പരിഹാര നിര്‍ദ്ദേശമാണ് രാമായണതത്വ ചിന്തകള്‍. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മഹദ് വാക്യത്തെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ അയിത്തോച്ചാടനം ഒരു പ്രധാന വിഷയമാണ്. ജാതിമത ചിന്തകളുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും തര്‍ക്കങ്ങളും മറന്ന് ഒരമ്മയുടെ മക്കളാണ് നാം എന്ന ചിന്ത ഏവര്‍ക്കും ഉണ്ടാകണം. വസുധൈവ കുടുംബകം എന്ന ലോകം മുഴുവനും ഒരു തറവാട് എന്ന ആശയം വിശ്വമാകെ പ്രചരിക്കണം. രാമായണ പാരായണത്തിലൂടെ രാമനാമ ജപത്തിലൂടെ ലഭിക്കുന്ന പുണ്യം മാത്രമല്ല ശ്രീരാമന്റെ ജാതി ചിന്തകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളുടെ ആശയം ഹൃദയത്തില്‍ ഉറപ്പിക്കുകയും അതിലൂടെ ലോകത്തെ ഒന്നെന്ന രീതിയില്‍ നയിക്കാന്‍ കഴിയുകയുമാകണം നമ്മുടെ ലക്ഷ്യം.
ബ്രഹ്മശ്രീ പുതുമന മനു നമ്പൂതിരി
(പമ്പാക്ഷേത്രം മേല്‍ശാന്തി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: