ന്യൂദല്‍ഹി: ജവഹര്‍ വ്യാപാര്‍ ഭവന് കേന്ദ്ര കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷെന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനമായ ‘നവ്കൃതി’ കേന്ദ്ര ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ഡോ. കാവുരു സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളുടെ വന്‍ശേഖരം ഉണ്ട്. വ്യത്യസ്ത മാധ്യമങ്ങളില്‍ കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ പ്രത്യേക വിഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചുവര്‍ചിത്രകലയില്‍ വളരെ സമ്പന്നമായ ഒരു പാരമ്പര്യം കേരളത്തിനുണ്ട്. അമ്പലങ്ങളുടെയും പള്ളികളുടെയും കൊട്ടാരങ്ങളുടെയും ചുവരുകളില്‍ ചിത്രകാരന്മാര് സൃഷ്ടിച്ചിട്ടുള്ള ചുവര്‍ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്.
ഈ ചുവര്‍ചിത്രങ്ങളുടെ രൂപഭംഗി വ്യത്യസ്ത മാധ്യമങ്ങളില്‍ പുനരാവിഷ്കരിച്ചാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പലവിലയ്ക്കുള്ള ചുവര്‍ചിത്രങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്നതിന് കോട്ടേജ് എംപോറിയം ശ്രമിച്ചിട്ടുണ്ട്. ഈ കലാസൃഷ്ടികള്‍ ഏവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് പ്രദര്‍ശനത്തില്‍ നിന്നും വാങ്ങാവുന്നതാണ്. കലംകാരി, ബാഖ, നീലകളിമണ് രൂപങ്ങള്‍, വിരികളിലുള്ള ധോക്ര കരകൗശല വസ്തുക്കള്‍, ചുവര്‍ചിത്രകല ചെയ്ത സാരികള്‍, തമിഴ്നാട്ടില്‍ നിന്നുള്ള ലോഹനിര്‍മ്മിത വസ്തുക്കള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കരകൗശല വികസന കമ്മീഷണറുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം ആഗസ്റ്റ് 4 ന് സമാപിക്കും. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി പനബാക ലക്ഷ്മി, കേന്ദ്ര ടെക്സ്റ്റയില്‍ വകുപ്പ് സെക്രട്ടറി സോറ ചാറ്റര്‍ജി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: