കോട്ടയം: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഢനത്തിന് ഇരയായി അത്യാസന്നനിലയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന് ഷെഫീക്കിന്റെ അച്ഛന് ഷെരീഫ് കഞ്ചാവ് വില്‍പ്പനക്കാരനായിരുന്നുവെന്ന് ചിങ്ങവനം സ്വദേശി സിജുമോന്‍ ജോസഫ്. കുട്ടിയുടെ അവസ്ഥ മാധ്യമങ്ങളില്‍ കണ്ടറിഞ്ഞ് കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്റ്റേഷനില്‍ എത്തിയെങ്കിലും നിയമപരമായ കാരണങ്ങളാല്‍ അത് സാധിക്കില്ലെന്ന് വന്നതോടെ കുട്ടിയുടെ താമസസ്ഥലങ്ങളിലും മറ്റും അന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സിജുമോന്‍ പറയുന്നു.
കിലോക്കണക്കിന് കഞ്ചാവ് വാങ്ങി ചെറുപൊതികളായി വില്‍പ്പന നടത്തുകയാണ് ഷെരീഫിന്റെ മുഖ്യജോലിയെന്നും സിജുമോന്‍ കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന ഏലത്തോട്ടത്തിനും കാപ്പിത്തോട്ടത്തിനും നടുവില്‍ ലയംപോലുള്ള കെട്ടിടത്തിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഇവിടെ അധികവും ക്രമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും സിജു പറയുന്നു. കെട്ടിടം ഉടമയ്ക്ക് ഇവരുമായി അടുത്ത് പരിചയം ഇല്ലെന്ന് മാത്രമല്ല, ആരെയും കുറിച്ച് വ്യക്തമായ അറിവ് പോലുമില്ല.
താന്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അനീഷയാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നുമാണ് പിതാവ് ഷെരീഫിന്റെ വാദം. അനീഷയുടെ മാതാവും കുട്ടിയെ ഉപദ്രവിച്ചിരുന്നതായും സിജു പറയുന്നു. അയല്‍വാസികളെ ആരെയും ഇവര്‍ അടുപ്പിച്ചിരുന്നില്ല, കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. നിലത്ത് വിരിച്ച പേപ്പറിലാണ് കുട്ടിയെ കിടത്തിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും നല്കാറില്ലായിരുന്നു. മുതിര്‍ന്നവര്‍ക്ക് പോലും പോവാന്‍ ബുദ്ധിമുട്ടുള്ള ബാത്ത്റൂമില്‍ കാലിന് പരിക്കേല്ക്കുന്നതുവരെയും കുട്ടി തനിയെയാണ് പോയിരുന്നത്. പരസഹായമില്ലാതെ എഴുന്നേല്ക്കാന് പോലും കഴിയാതിരുന്ന കുട്ടി മുറിയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ തുടങ്ങിയതോടെ ആഹാരവും വെള്ളവും കൊടുക്കാതായി. ബന്ധുക്കളിലാരോ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ അവസ്ഥ മനസിലാക്കുന്നതും പിന്നീട് ആശുപത്രിയിലെത്തിക്കുന്നതും. കുഞ്ഞിന്റെ ചികിത്സയ്ക്കായി ആശുപത്രി അധികൃതര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സിജു ചൂണ്ടിക്കാട്ടി.
പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന ചാര്‍ജ്ജ് ഷീറ്റ് നോക്കിയതിന് ശേഷം കേസില്‍ കക്ഷിചേരുമെന്നും സിജുമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: