കുട്ടികള്‍ക്ക് സംസ്ക്കാരം നല്കുകയെന്നുള്ളത് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഒരു ജനതയ്ക്ക് നിലനില്‍പ്പിനാധാരമായ പ്രാണവായു നല്‍കലാണ്. അതാണ് ബാലഗോകുലം പ്രതിവാര ക്ലാസുകളിലൂടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും കുട്ടിയുടെ സാമൂഹ്യബോധത്തെയും സര്‍ഗശേഷിയേയും വളര്‍ത്തി വികസിപ്പിക്കാനുതകുന്നതാണ്. ഗുരുവും ശിഷ്യനും രണ്ടു വ്യക്തികളല്ല മറിച്ച് രണ്ട് വ്യക്തിത്വങ്ങളാണെന്ന് കുട്ടിയ്ക്ക് സ്വാഭാവികമായി അനുഭവപ്പെടുന്നു.
മനുഷ്യന് അവന്റെ പ്രയാണത്തില്‍ നെയ്തെടുക്കുന്ന മൂല്യങ്ങള്‍ ക്രമേണ ആശയങ്ങളായി പരിണമിക്കും. ഈ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ആദര്‍ശം രൂപം കൊള്ളുന്നത്. സഹസ്രാബ്ദങ്ങളായി മനുഷ്യചിന്തയില്‍ തളരാതെ നില്ക്കുന്ന ഒരു സമ്പൂര്‍ണ ദര്‍ശനത്തിന്റെ വക്താവും പ്രയോക്താവുമായ ഭഗവാന് ശ്രീകൃഷ്ണനാണ്. ബാലഗോകുലത്തിന്റെ ആദര്‍ശ പുരുഷന്. ജന്മാഷ്ടമിയിലൂടെ സമ്പൂര്‍ണ സമൂഹവും സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്ന അഭൗമ വ്യക്തിത്വവും ഇതുതന്നെ.
“നാടും വീടും അറിഞ്ഞു ജീവിക്കുന്ന” ഒരു തലമുറയുടെ വളര്‍ച്ച നമുക്ക് അനിവാര്യമാണ്. അതിന് ബോധപൂര്‍വമായ ശ്രമവും ലാഭേച്ഛയില്ലാത്ത പ്രയത്നവും കൂടിയേ തീരൂ. അംശങ്ങളെ അടര്‍ത്തിയെടുത്ത് സത്യം അന്വേഷിക്കലല്ല മറിച്ച് എല്ലാറ്റിലും സത്യം കണ്ടെത്തലാണ് നമ്മുടെ ദര്‍ശനത്തിന്റെ സവിശേഷത. ഇത് മറക്കുകയോ മറയ്ക്കപ്പെടുകയോ ചെയ്യുമ്പോള്‍ നാം വാങ്ങുന്നവരും വില്ക്കുന്നവരും മാത്രമായിത്തീരും. ഇരുട്ടിനിടയില്‍ കുറുക്കുവഴികള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവും. അഴിമതി കുമിഞ്ഞു കൂടും. സിംഹാസനങ്ങള്‍ ഉലയും.
മലയാളം ശ്രേഷ്ഠ ഭാഷയാണ്. അതെ ഓര്‍മകള്‍ തിരിച്ചുവരുന്നു. അത് മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അനിവാര്യമാണ്. അതുകൊണ്ടാണ് പുസ്തക ജ്ഞാന യജ്ഞവും അമൃത ഭാരതി പരീക്ഷയും ഗോപൂജയും ജന്മാഷ്ടമിയും പ്രകൃതി പൂജയും ഗുരുപൂജയും കണിദര്‍ശനവും ബാലഗോകുലത്തിന്റെ മറിച്ചിടുന്ന അദ്ധ്യായങ്ങളായി മാറുന്നത്. നാം സ്വപ്നം കാണുന്ന ഭാഷയിലെ നമുക്ക് ചിന്തിക്കാന്‍ കഴിയുള്ളൂ. കാരണം മാതൃഭാഷ ജൈവസാന്നിദ്ധ്യമാണ്. മലയാളം മാധ്യമമാക്കി മുന്നോട്ടുനീങ്ങുന്ന ബാലഗോകുലം മാതൃഭാഷ മാതാവോളം മഹത്വമുള്ളതാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ ലോകം ശരിവെച്ചതിന്റെ ലക്ഷണങ്ങളാണ് ഭാഷയിലൂടെ സംസ്ക്കാരം നിലനിര്‍ത്താനുള്ള ശ്രമവും ഭാഷാ പദകോശ നിര്‍മാണത്തിന്റെ ചിന്തയും. മാതാവും മാതൃഭാഷയും മാതൃഭൂമിയും പകരം വെക്കാനില്ലാത്ത ഒന്നാണെന്ന് ബാലഗോകുലം ഓര്‍മപ്പെടുത്തുന്നു. “ബാലസാഹിതി” അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
രാഷ്ട്രത്തിന്റെ ഏകത ഉറപ്പിക്കുന്ന തീര്‍ത്ഥാടനങ്ങള്‍ ടൂറിസത്തിന് വഴിമാറുമ്പോള്‍ ദുരന്ത ചിത്രങ്ങള്‍ വരയ്ക്കാന്‍ കാലം നിര്‍ബന്ധിതമാകും. നടന്നുതീര്‍ത്ത നാള്‍വഴി പേരിനും പ്രശസ്തിക്കും വേണ്ടി ബോധപൂര്‍വം മറക്കുമ്പോള്‍ പുതിയ തലമുറ ആദര്‍ശത്തിന്റെ വഴിവെളിച്ചങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികം മാത്രം. മൂല്യജീവിതത്തിന്റെ കൈമാറ്റം കുടുംബത്തില്‍ വച്ചുതന്നെ നടക്കണം. അതുകൊണ്ടാണ് “കുട്ടി കുടുംബത്തില്‍ തന്നെ വളരട്ടെ” എന്ന് ബാലഗോകുലം ശഠിക്കുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടന്ന 37-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് “ബാലഗോകുലം ഒരു തിരിച്ചറിവിന്റെ ശക്തിയാണെന്ന” സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രഖ്യാപനവും “ചിലതെല്ലാം അരുതെന്ന് പറയാന്‍ ഇന്ന് ഒരു കൂട്ടം കുട്ടികളുണ്ടാകുന്നു” എന്നുള്ളതിലുള്ള കവയിത്രി സുഗതകുമാരിയുടെ ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തലും “കുട്ടികള്‍ കലയിലൂടെ സംസ്ക്കാരം നേടിയെടുക്കേണ്ടതുണ്ട്” എന്ന കാനായി കുഞ്ഞിരാമനെന്ന വിഖ്യാത ശില്പ്പിയുടെ ഓര്മപ്പെടുത്തലുമെല്ലാം ബാലഗോകുലത്തിന്റെ പുതിയ ഉത്തരവാദിത്വത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.
അതുകൊണ്ടാണ് ആറന്മുള പൈതൃക ഗ്രാമം സംരക്ഷിക്കാനുള്ള നീക്കതില് ബാലഗോകുലം കയ്യെഴുത്ത് മാസികകളൊരുക്കി “സര്‍ഗാത്മക മുഹൂര്‍ത്തം” സൃഷ്ടിച്ച് പ്രതികരിച്ചത്. കുട്ടികളെ കാണാതാവുന്ന വാര്‍ത്ത പത്രങ്ങളില്‍ സ്ഥാനം പിടിക്കുന്നത് ആവര്‍ത്തിച്ചു കൂടാ. അവര്‍ക്ക് നിയമപരമായി സംരക്ഷണം കിട്ടണം. അതിനുവേണ്ടിയാണ് ബാലഗോകുലം സംരക്ഷിക എന്ന പദ്ധതിയുമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്.
ബാല സംസ്ക്കാര കേന്ദ്രം വിഭാവനം ചെയ്യുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം നമുക്ക് സാക്ഷാത്ക്കരിക്കേണ്ട ഒരു സ്വപ്നമാണ്. അതില്‍ രൂപംകൊള്ളുന്ന വൃന്ദാവനവും ഒരു യുഗത്തിന്റെ പുനര്‍ജ്ജനിയായി ദേശീയ ജീവിതത്തില്‍ അനുഭവപ്പെടും.
ഇത്തരം മുന്നേറ്റത്തിനാവശ്യമായ രക്ഷാകര്‍തൃ സംഘടന, കാര്യക്ഷമമായ വിദ്യാര്‍ത്ഥി കൂട്ടായ്മ, അനുഭവ സമ്പന്നരായ വ്യക്തിത്വങ്ങളും സര്വോന്മുഖമായ പിന്തുണ, സമര്‍പ്പണ മനോഭാവമുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തന നൈരന്തര്യം, യുവ നേതൃത്വത്തിന്റെ മുന്നേറ്റം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ 38-ാം വാര്‍ഷിക സമ്മേളനത്തിന്റെ ചിന്തയ്ക്ക് വിഷയമാകും. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളും ഗോവാ മുഖ്യമന്ത്രി പരീഖറുടെ സാന്നിധ്യവും സ്ത്രീ ശക്തി സമ്മേളനവും സംഘടനാ സമ്മേളന ചര്‍ച്ചയും ആദരപൂര്വവുമെല്ലാം ഇതിന് മുതല്‍ക്കൂട്ടാവും.
ടി.പി.രാജന് മാസ്റ്റര്‍
(ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: