ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപികരണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. തെലങ്കാന പ്രശ്നത്തില്‍ പ്രവര്‍ത്തക സമിതി അന്തിമ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.
തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാക്കാമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ പേരില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും കേന്ദ്രമന്ത്രി പി. ചിദംബരത്തിനുമെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു.
ഇന്നലത്തെ കോര്‍ ഗ്രൂപ്പ് യോഗത്തില്‍ സോണിയയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. മൂന്നു മണിക്കൂറോളം ചര്‍ച്ച ചെയ്തെങ്കിലും യാതൊരു ധാരണയിലുമെത്താന്‍ സാധിച്ചില്ല. നേരത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും ഉപ മുഖ്യന്ത്രി ദാമോദര്‍ രാജ നരസിംഹയും കോര്‍ ഗ്രൂപ്പിനു മുന്നില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു.
അതിനിടെ തെലുങ്കാന വിരുദ്ധര്‍ നടത്തിയ ബന്ദ് ആന്ധ്രയിലെ ജനജീവിതത്തെ ഏറെക്കുറെ ബാധിച്ചു. വിജയവാഡ, നെല്ലൂര്‍, ചിറ്റൂര്‍, തിരുപ്പതി, ഗുണ്ടൂര്‍, കടപ്പ, കര്‍ണൂല്‍ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. പലയിടങ്ങളിലും ബന്ദ് അനുകൂലികള്‍ കടകള്‍ അടപ്പിച്ചു.
തെലങ്കാന സംസ്ഥാന രൂപികരണത്തിനെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികളും തെരുവിലിറങ്ങി. അനന്തപുര്‍ ജില്ലയില്‍ സര്‍ക്കാസ് ബസുകളുടെ സര്‍വീസും മുടങ്ങി. ഡിപ്പോകളുടെ മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനാല്‍ ഏകദേശം 800ഓളം ബസുകള്‍ നിരത്തിലിറക്കിയില്ല. തീരദേശ ജില്ലയായ വിശാഖപട്ടണത്തിലും ബന്ദ് പൂര്‍ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: