ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടിനേപ്പറ്റിയുള്ള സിബിഐ അന്വേഷണം വിമര്‍ശന വിധേയമാകുന്നു. സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിച്ചിട്ടും കേസന്വേഷണം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറാകാത്ത സിബിഐ അന്വേഷണ സംഘത്തിന്റെ നിലപാടാണ് വിവാദമാകുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നും സിബിഐ ഡയറക്ടറില്‍ നിന്നും അന്വേഷണസംഘത്തിന് മേല്‍ ശക്തമായ നിയന്ത്രണങ്ങളുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് മുന്‍മന്ത്രി,എംപി എന്നിവരുടെ ചോദ്യം ചെയ്യല്‍ തടഞ്ഞിരിക്കുകയാണ്.കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരിനു കൈമാറാന്‍ അനുവദിക്കണമെന്ന സിബിഐയുടെ പുതിയ ആവശ്യം സുപ്രീംകോടതിയെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂട്ടിലടച്ച തത്തയായി തുടരാനാണോ താല്‍പ്പര്യമെന്ന് നടത്തിയ കോടതി പരാമര്‍ശം സിബിഐയുടെ നിലപാടിനെതിരായ ശക്തമായ പ്രതിഷേധമാണ്. സിബിഐയെ ഇനി സര്‍ക്കാരിന്റെ താളത്തിനു തുള്ളാന്‍ വിടില്ലെന്ന ഉറച്ച തീരുമാനത്തില്‍ സുപ്രീംകോടതി തുടരുന്നത് വലിയ പ്രതിസന്ധിയിലേക്ക് കേന്ദ്രസര്‍ക്കാരിനെ നയിക്കും. കല്‍ക്കരി അഴിമതിക്കേസ് അതിന്റെ നിര്‍ണ്ണായകമായ വഴിത്തിരിവിലാണ് എത്തി നില്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങിനും നേരിട്ടു പങ്കുണ്ടെന്നു കരുതപ്പെടുന്ന കേസില്‍ സുപ്രീംകോടതി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കടുത്ത നിലപാടുമായി തുടരുന്നത് കേന്ദ്രസര്‍ക്കാരില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കേസിലെ രേഖകളൊന്നും സിബിഐ സംഘത്തിനു നല്കാതിരിക്കാനുള്ള ശ്രമം സുപ്രീംകോടതി ഇടപെട്ടു തടഞ്ഞിരിക്കുകയാണ്. സിബിഐ സംഘം ആഴ്ചകളായി പരിശ്രമിച്ചിട്ടും കല്‍ക്കരി മന്ത്രാലയത്തില്‍നിന്നും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖകളോ മറ്റോ ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കല്‍ക്കരിമന്ത്രാലയം സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മുലം നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരിമന്ത്രാലയത്തില്‍ നടന്ന 36 മീറ്റിംഗുകളുടെ മിനിറ്റ്സ് ഉള്‍പ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കണമെന്നും ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം മനസ്സിലാക്കാനാവുന്നുണ്ടെന്ന സുപ്രീംകോടതി പരാമര്‍ശം വരും നാളുകളില്‍ കോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കാന്‍ പോകുന്ന ഏറ്റുമുട്ടലിന്റെ സൂചനകളാണ് നല്‍കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കാണിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ട് മറ്റാരുമായും പങ്കുവയ്ക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്തുകൊടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം സിബിഐ ഉന്നയിച്ചിരുന്നു. അന്വേഷണ സംഘത്തെ മാറ്റരുതെന്ന കോടതി നിര്‍ദ്ദേശം മറികടക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ അന്വേഷണ സംഘത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യത്തോടൊപ്പം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലല്ലാതെ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും അന്വേഷണ സംഘത്തെ മാറ്റരുതെന്നുമുള്ള നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനായി വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടും എന്ന വിചിത്രമായ വാദമാണ് സിബിഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. സുപ്രീംകോടതിയാണ് അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യേണ്ട നിരീക്ഷണക്കോടതിയെന്നതിനാല് കോടതിയെ അപഹസിച്ച അറ്റോര്‍ണി ജനറലിനോട് കോടതി നേരിട്ട് നിരീക്ഷിക്കുന്ന കേസന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.ആഗസ്ത് 15ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുമ്പായി പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായേക്കാവുന്ന നിലയിലേക്കാണ് കല്‍ക്കരി അഴിമതിക്കേസ് പോകുന്നതെന്നാണ് നിയമവൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: