ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗം പരിഗണിക്കുകയായിരുന്നു.
നാഷണല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. ഇപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത്. ഇതിന് പകരമായാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിലവില്‍ വരിക. മംഗലാപുരം വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിര്‍ദേശം നേരത്തെ മുന്നോട്ട് വന്നിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയില്‍ രണ്ട് സര്‍വകലാശാലകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നാഷണല്‍ ഏവിയേഷന്‍ സര്‍വകലാശാലയും ദേശീയ വനിതാ സര്‍വകലാശാലയുമാണ് സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാലയാണ് റായ്ബറേലിയയിലേത്.
പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുള്ള സ്കോളര്‍ഷിപ്പ് പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് രണ്ട് ലക്ഷമായിരുന്നു. ഐ.ടി.ഡി.സിയുടെയും സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്റെയും ഓഹരികള്‍ വിറ്റഴിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: