ന്യൂദല്‍ഹി: രാഷ്ട്രീയ അഴിമതി പുത്തരിയല്ലാത്ത ഇന്ത്യയിലെ ഒമ്പത് അഴിമതിക്കേസുകളില്‍ സിബിഐ ബോധപൂര്‍വം സത്യത്തെ വളച്ചൊടിച്ചു.
ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണവും മറ്റും അന്വേഷിച്ച സിബിഐ യൂണിയന് കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണെതിരെ മൃദുസമീപനം കൈക്കൊണ്ടുവെന്നും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയെന്നും് സിബിഐ മുന്‍ ഡയറക്ടര്‍ ബി.ആര്. ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കല്‍ക്കരി അഴിമതിയില്‍ അന്വേഷണസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനികുമാറുമായി പങ്കുവച്ചെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അന്വേഷണറിപ്പോര്‍ട്ടിന്റെ 20 ശതമാനം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മാറ്റിച്ചേര്ത്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടു ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷണം പല ഘട്ടത്തിലും ഇഴഞ്ഞു നീങ്ങിയപ്പോള്‍ ഇടപെട്ട സുപ്രീംകോടതി സിബിഐയെ കണക്കിന് ശാസിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് അന്വേഷണം മുന്നോട്ടുപോയതും കേന്ദ്രമന്ത്രി എ. രാജയും രാജ്യസഭാ എംപി കനിമൊഴിയും അടക്കമുള്ള ഉന്നതര്‍ അറസ്റ്റിലായതും.മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് പങ്കുണ്ടായിരുന്ന ബോഫോഴ്സ് അഴിമതിയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു അഴിമതിക്കഥ. ആരോപണത്തില്‍ രാജീവ്ഗാന്ധിയും അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവരും ഉള്‍പ്പെട്ടിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം സിബിഐക്ക് കേസില്‍ മലക്കം മറിയേണ്ടി വന്നു. 1991ല്‍ കാശ്മീരില്‍ അറസ്റ്റിലായ ചില ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഹവാല ഇടപാടുകാര്‍ വമ്പിച്ച തോതില്‍ ദേശീയ തലത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കുന്നതായി വെളിപ്പെട്ടത്.
കുറ്റക്കാരെ പോലും കണ്ടെത്താതെ പകുതിവഴിക്ക് അന്വേഷണം നിലച്ചതോടെ സിബിഐ ഒരിക്കല്‍ കൂടി നാണംകെട്ടു. പ്രിയദര്‍ശിനി മാട്ടൂ കേസിന്റെ അന്വേഷണത്തിലും സിബിഐക്ക് ഇടര്‍ച്ചയുണ്ടായി. 22 കാരിയായ നിയമവിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്. കേസില്‍ 1999ല്‍ പുറത്തു വന്ന വിധി സിബിഐയുടെ സത്യസന്ധതയില്‍ സംശയമുണര്‍ത്തുന്നതായി.
മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലം 2006 ജൂലൈയില്‍ സിബിഐ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 2006ന് പ്രതിക്ക് ഹൈക്കോടതി ബലാത്സംഗത്തിനും കൊലക്കുറ്റത്തിനുമായി വധശിക്ഷ വിധിച്ചു.1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നിരുന്ന സിസ്റ്റര്‍ അഭയയുടെ കേസ് സിബിഐക്ക് ഏറെ നാണക്കേടുണ്ടാക്കി. ഇതുവരെ അഞ്ചോളം സിബിഐ സംഘം മാറി മാറി കേസ് അന്വേഷിച്ചിട്ടും തീര്‍പ്പുണ്ടായിട്ടില്ല.ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് വേണ്ടി പ്രതിപക്ഷമായ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സിബിഐ ഉത്സാഹിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമായി വിലയിരുത്തുന്നു. കേസന്വേഷണത്തിനിടെ ഐപിഎസ് ഓഫീസറായ ഗീതാ ജോഹ്റിയില് ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ മൊഴി നല്കാന് സിബിഐ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയ വിവരം പുറത്തു വന്നു.
രാജ്കോട്ട് പോലീസ് കമ്മീഷണറായ ഗീത അവസാനം സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ടി.എം. വര്‍ഗീസെന്ന മലങ്കര വര്‍ഗീസിന്റെ മരണം 2002 ഡിസംബര്‍ അഞ്ചിനായിരുന്നു. കേസില്‍ ഗൂഢാലോചന നടത്തിയ യാക്കോബായ സഭയുടെ അങ്കമാലി രൂപതയില്‍പ്പെട്ട പാതിരിയും മാനേജരുമായ വര്‍ഗീസ് തെക്കേക്കരയുടെ പേര് രേഖപ്പെടുത്തിയതാണ്. എന്നാല്‍ ഇതുവരെ ഈ പാതിരിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ കേസിലും കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: