ന്യൂദല്‍ഹി: ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തിനു നേരെ ഭീകരാക്രമണം ഉണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പു നല്‍കിയത് നിരവധി തവണ. ഇന്നലെ സ്ഫോടനമുണ്ടാകുന്നതിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അവസാനമായി വീണ്ടും മുന്നറിയിപ്പു നല്കി. എന്നാല്‍ ക്ഷേത്രത്തിനു സുരക്ഷ ഒരുക്കുന്നതില്‍ ബീഹാറിലെ നിതീഷ്കുമാര്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
മ്യാന്മാറിലെ ആഭ്യന്തര കലഹമാണ് മഹാബോധി ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിനു കാരണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. റോഹിങ്ക മുസ്ലീം വിഭാഗം തെക്കുകിഴക്കന്‍ ഏഷ്യയിലെ ബുദ്ധക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഐ.ബി കണ്ടെത്തല്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. 2012 ഒക്ടോബറില്‍ മഹാബോധിക്ഷേത്രത്തിനു നേരെ ആക്രമണ സാധ്യത ഐ.ബി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് മഖ്ബൂലിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിക്കുന്നത്. മ്യാന്മാറിലെ പ്രശ്നങ്ങള്‍ ബുദ്ധക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതിനു കാരണമാകുമെന്നും ഭട്കല് സഹോദരന്മാര്ക്ക് സ്ഫോടന വിവരം അറിയാമെന്നും സയ്യിദ് മഖ്ബൂല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം കൈമാറിയത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനായാണ് ഇന്നലെ നടന്ന സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ഐ.ബി സ്ഥിരീകരിച്ചിട്ടുണ്ട്.
ക്ഷേത്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നല്കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടവും ക്ഷേത്രം ഭാരവാഹികളും യോഗം ചേര്‍ന്നിരുന്നതാണ്. എന്നാല്‍ ക്ഷേത്രസുരക്ഷ കര്‍ശനമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയതായി സ്ഫോടന പരമ്പരകള്‍ തെളിയിക്കുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ ആഭ്യന്തരമന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണമാണ് ബുദ്ധഗയയില്‍ നടന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഏതു ഭീകരഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയില്ല. എന്‍ഐഎ,എസ്എസ്ജി സംഘങ്ങള്‍ സംഭവം ഉണ്ടായ ഉടന്‍തന്നെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: