പാട്ന: പ്രസിദ്ധമായ മഹാബോധി ക്ഷേത്രത്തില്‍ ഭീകരാക്രമണം. ദക്ഷിണ ബീഹാറിലെ ക്ഷേത്ര സമുച്ചയത്തിലും പുറത്തുമായി ഒമ്പതിടത്തു വന്‍ ബോംബു സ്ഫോടനമുണ്ടായി. ബുദ്ധിസ്റ്റുകള്‍ക്കു സ്വാധീനമുള്ള മ്യാന്മാറില് റോഹിംഗ്യാ മുസ്ലിങ്ങള്ക്കെതിരേയുണ്ടായ ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന് തിരിച്ചടിച്ചതാണെന്നു സംശയിക്കുന്നു. ഭീകര സംഘടനകളൊന്നും ഉത്തരാവദിത്തമേറ്റിട്ടില്ല. എന്നാല്‍ ഭീകരാക്രമണം തന്നെയാണെന്നു വേണം കരുതാനെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്.പി.എന്‍. സിംഗ് പ്രതികരിച്ചു.
പ്രസിദ്ധമായ ക്ഷേത്രത്തിനു കാര്യമായ കേടുസംഭവിച്ചില്ല. രണ്ടു ബുദ്ധ സന്യാസിമാര്‍ക്ക് ഗുരുതരമായ പരിക്കേറ്റതൊഴിച്ചാല്‍ അപകടങ്ങള്‍ ഏറെയില്ല. ഞായറാഴ്ചയായിട്ടും സന്ദര്‍ശകര്‍ ഏറെയുണ്ടായിരുന്നെങ്കിലും അപകടം ഇത്രയും കുറഞ്ഞത് അത്ഭുതമായി കരുതുന്നു. സന്യാസി മഠത്തിന്റെ കെട്ടിടത്തിനു കേടുപാടുണ്ടായി. മുഖ്യക്ഷേത്രത്തിനു കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിട്ടും ഈ ആക്രമണം ഉണ്ടായത് ബീഹാര്‍?സര്‍ക്കാരിന് കനത്ത പ്രഹരമായിട്ടുണ്ട്. എന്നാല്‍ സ്ഫോടനങ്ങള്‍ വീര്യം കുറഞ്ഞവയാണെന്നും മുജാഹിദ്ദീന്‍ സംഘടനകളാണു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുദ്ധ വിശ്വാസികള്‍ സന്ദര്‍ശനം നടത്താറുള്ള പവിത്ര കേന്ദ്രത്തിലെ ബോധിമരച്ചുവട്ടിലാണ് സിദ്ധാര്ത്ഥന് ബോധോദയുണ്ടായി ശ്രീ ബുദ്ധനായത്. ഈ വലിയ ബോധിവൃക്ഷം സുരക്ഷിതമാണെന്ന് ബീഹാര്‍ ഡിജിപി അഭയാനന്ദ് പറഞ്ഞു.
നാലു സ്ഫോടനങ്ങള്‍ മഹാബോധി ക്ഷേത്ര സമുച്ചയത്തിനുള്ളിലായിരുന്നു. ഒരെണ്ണം പ്രസിദ്ധമായ ബുദ്ധ പ്രതിമയുടെ 80 അടി അടുത്തും. മൂന്നെണ്ണം കര്‍മാപാ സന്യാസി മഠത്തിലും മറ്റൊരെണ്ണം പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റു ബസ്സിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടു ബോംബുകള്‍ പട്ടണത്തിലും ഒരെണ്ണം അയല്‍ ഗ്രാമത്തിലും പോലീസ് നിര്‍വീര്യമാക്കി.
രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് നിയന്ത്രിക്കാവുന്ന തരത്തിലായിരുന്നു ബോംബുകള്‍ ഒരുക്കിയിരുന്നത്.
സംഭവ സ്ഥലത്തേക്ക് എന്‍ഐഎ-എന്‍എസ്ജി സംഘത്തെ അയച്ചിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ന്യൂദല്‍ഹിയില്‍ പറഞ്ഞു. ക്ഷേത്ര സമുച്ചയത്തിലെ ക്ലോസ് സര്‍ക്ക്യൂട്ട് ടിവികള്‍ പരിശോധിച്ചു വരികയാണെന്നു ഡിജിപി പറഞ്ഞു.
സംഭവത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ബീഹാര്‍ മുഖ്യമന്ത്രി തുടങ്ങിയവര്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: