മുംബൈ: തന്റെ കുഞ്ഞിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ തനിച്ച് വിടണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അഭ്യര്‍ത്ഥന. ഇത് തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഷാരൂഖ് ഖാന് ഉപയോഗിച്ചുവെന്നതിന്റെ പേരില്‍ അധികൃതര്‍ ഷാരുഖിന്റെ വസതിയില്‍ കഴിഞ്ഞ ദിവസവും പരിശോധനയ്ക്കായി എത്തിയിരുന്നു. മെയ് 27 ന് അന്ധേരിയിലെ മസ്രാണി ഹോസ്പിറ്റലിലാണ് ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. മാസം തികയുന്നതിന് മുന്നേ ജനിച്ചതിനാല്‍ ഒന്നര കിലോഗ്രാം മാത്രമാണ് കുഞ്ഞിന്റെ ഭാരം. എന്നാല്‍ ആരാണ് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതെന്ന കാര്യം പരസ്യപ്പെടുത്തിയിട്ടില്ല.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം ഇന്ത്യയില്‍ നിയമപ്രകാരം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലിംഗ നിര്‍ണയത്തിന് സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ഷാരൂഖ് ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം സംസാരിക്കാന്‍ വിസമ്മതിച്ച ഷാരൂഖ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീരുമ്പോള്‍ തന്റെ കഥ ജനങ്ങളോട് പങ്ക് വയ്ക്കാമെന്ന നിലപാടിലാണ്.
നഗരസഭാ അധികൃതര്‍ ബുധനാഴ്ച ബാന്ദ്രയിലുള്ള ഷാരൂഖ് ഖാന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും ഷാരൂഖ് വീട്ടിലില്ലെന്ന കാരണത്താല്‍ വീടിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അരുണ്‍ ബാംനെ പറയുന്നു. ഷാരൂഖില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും ആദ്യം നല്കിയ മറുപടി തൃപ്തികരമല്ലെന്നും ബാംനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: