ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബിജെപിയില്‍ തിരിച്ചെത്തുന്നു. ആറുമാസം മുമ്പാണ് യെദ്യൂരപ്പ പാര്‍ട്ടി വിട്ട് കര്‍ണാടക ജനതാപാര്‍ട്ടിയെന്ന പ്രാദേശിക പാര്‍ട്ടിക്ക് രൂപം കൊടുത്തത്. പാര്‍ട്ടിയില്‍ തിരിച്ചെത്തണമെന്ന താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന.
ലിംഗായത്ത് സമുദായാംഗമായ യെദ്യൂരപ്പ തിരിച്ചെത്തുന്നത് ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ പത്തുശതമാനം ലിംഗായത്തുകാരാണ്. യെദ്യൂരപ്പയെ തിരിച്ചെത്തിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് തുറന്ന മനസ്സാണുള്ളതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി തവര്‍ചന്ദ് ഗെഹ്ലോട്ട് വ്യക്തമാക്കി. അദ്ദേഹം നിലപാട് വ്യക്തമാക്കിയാല്‍ കേന്ദ്രനേതൃത്വം അതിനനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് കര്‍ണാടക ബിജെപി കോര്‍ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഗെഹ്ലോട്ട് പറഞ്ഞു. യെദ്യൂരപ്പയോട് അടുപ്പമുള്ള ചിലര്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചതിന്റെ അടുത്തദിവസം തന്നെ ഗെഹ്ലോട്ടിന്റെ പ്രസ്താവന പുറത്തുവന്നത് മുന്‍ മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് അടിവരയിടുന്നതാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
യെദ്യൂരപ്പയുടെ മടങ്ങി വരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ചും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. കര്‍ണാടക ബിജെപിയിലെ ഒദ്യോഗിക പക്ഷത്തിനും യെദ്യൂരപ്പയ്ക്കും ഒറ്റയ്ക്ക് നിന്നാല്‍ വേണ്ടത്ര മുന്നേറാനാകില്ലെന്ന തിരിച്ചറിവുണ്ടായതായി കേന്ദ്രനേതാക്കള്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്തവണത്തെപ്പോലെ 19 സീറ്റുകള്‍ നിലനിര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
മുന്‍ മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയ നേതാക്കളും യെദ്യൂരപ്പയുടെ മടങ്ങിവരവിനെ പിന്തുണയ്ക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ നരേന്ദ്രമോദി എന്നിവരാകട്ടെ യെദ്യൂരപ്പയെ തിരിച്ചെത്തിക്കണമെന്ന കാര്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്നു. മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും യെദ്യൂരപ്പയുടെ തിരിച്ചുവരവിനെ അനുകൂലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: