ശ്രീനഗര്‍: ഇന്ത്യാ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് ഇരുരാജ്യങ്ങളുടെയും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സഹായിക്കും. ഇത് ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി മേഖലകള്‍ തിരിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സമഗ്ര ചര്‍ച്ചകളെ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. പാക്കിസ്ഥാനിലെ സര്‍ക്കാര്‍ സുഗമമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ശേഷം മാത്രമേ ഇന്ത്യ ചര്‍ച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇരു രാജ്യങ്ങളും അവിടത്തെ ജനങ്ങളും ചില കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനു വേണ്ടി ധൃതി പിടിക്കുന്നത് ശരിയല്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിക്കും. സമഗ്ര ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം മെച്ചപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് നടന്ന ചര്‍ച്ചകള്‍ വിജയമായിരുന്നു. എന്നാല്‍ അതിനിടെ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചര്‍ച്ചയെ ബാധിച്ചുവെന്നും ഖുര്‍ഷിദ് പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ നിര്‍ത്തി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: