പരിസ്ഥിതി സംരക്ഷണ നിയമം 1986 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചതിന് ശേഷം തീരദേശ പരിസ്ഥിതി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 1991 ല്‍ പുറപ്പെടുവിച്ചത്. ഇന്ത്യയിലെ തീരദേശ ജൈവവൈവിധ്യം ജലസ്രോതസ്സുകള്‍, ജീവജാലങ്ങള്‍, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ എന്നിവകൊണ്ടും വൈവിധ്യം നിറഞ്ഞതാണെന്ന തിരിച്ചറിവില്‍നിന്നാണ് 20 വര്‍ഷത്തിന് ശേഷം 2011 ല്‍ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം പുതുക്കി ഇറക്കിയത്. തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2011 ന്റെ മുഖ്യലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്. തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിതമായ ജീവിതമാര്‍ഗം ഉറപ്പാക്കുക, തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, ആഗോളതാപനം മൂലം സമുദ്രനിരപ്പില്‍ ഉണ്ടായേക്കാവുന്ന ഉയര്‍ച്ച കണക്കിലെടുത്ത് മാത്രം സുസ്ഥിരമായ വികസനം ശാസ്ത്രീയ തത്വങ്ങള്‍ക്കനുസരിച്ച് മാത്രം പുരോഗമിപ്പിക്കുക എന്നിവയാണ്. വേലിയേറ്റ സ്വാധീനമുള്ള ജലമേഖലകള്‍ ഉള്‍പ്പെട്ടതാണ് തീരദേശ നിയന്ത്രണ മേഖല. കായല്‍ തീരവും നദീമുഖവും അഴീമുഖവും പൊഴികളും മറ്റും ഈ വിജ്ഞാപനത്തില്‍ കീഴില്‍ വരുന്ന പ്രദേശങ്ങളാണ്. CRZ (സിആര്‍ഇസഡ്) ഒന്ന് വിഭാഗത്തില്‍ 2011 ലെ വിജ്ഞാപനത്തില്‍ കണ്ടല്‍ വൃക്ഷങ്ങളുടെ മേഖലയും മണല്‍ കൂമ്പാരങ്ങള്‍ ഉള്‍പ്പെട്ടതും ജീവശാസ്ത്രപരമായി സജീവമായ ചളിത്തട്ടുകളും ആമകളുടെ ആവാസകേന്ദ്രങ്ങള്‍, പവിഴപുറ്റുകള്‍ നിറഞ്ഞ ജൈവവൈവിധ്യം, കടല്‍ പുല്ലുകള്‍ നിറഞ്ഞ സ്ഥലങ്ങള്‍, പക്ഷികളുടെ ആവാസ കേന്ദ്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ചെറുവേലിയേറ്റവും വന്‍ വേലിയേറ്റവും ഉണ്ടാകുന്നതിന് മദ്ധ്യത്തിലുള്ള മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ വേമ്പനാട്ട് കായലും പുന്നമടക്കായലും അഷ്ടമുടിക്കായലും 2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ കീഴില്‍ സുരക്ഷിത, സംരക്ഷിത, പൈതൃക മേഖലകളാണ്. 1971 ല്‍ ഇറാനിലെ റാംസാറില്‍ നടന്ന കണ്വെന്ഷന് പ്രകാരം ഇന്ത്യാ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഒപ്പുവെച്ച റാംസാര്‍ കരാറില്‍ അഷ്ടമുടി കായലും വേമ്പനാട്ടുകായലും പൈതൃക സ്വത്തുക്കളായി ദേശാടന പക്ഷികളുടേയും മത്സ്യത്തൊഴിലാളികളുടെയും സംരക്ഷണത്തിനായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കായലുകളാണ്. പരമ്പരാഗത മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഈ കായലുകളില്‍ യഥേഷ്ടം നടത്തുവാന്‍ അനുമതിയുള്ളതാണ്. 2011 ലെ വിജ്ഞാപനപ്രകാരം പരമ്പരാഗതമായി തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിനാണ് ഈ മേഖലയില്‍ മുന്‍ഗണനാ പ്രാധാന്യം നല്‍കിയിട്ടുള്ളത്. വിനോദ സഞ്ചാരത്തിനൊ വിനോദസഞ്ചാരികള്‍ക്കോ അല്ല. കായല്‍ തീരങ്ങളിലും കടല്‍ തീരങ്ങളിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിത ജീവിത മാര്‍ഗം ഉറപ്പാക്കുക എന്നതാണ് 2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യം. മത്സ്യബന്ധനവും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഈ മേഖലയില്‍ നടപ്പാക്കുകയില്ലെന്ന ഉറപ്പു നല്‍കുന്നതാണ് ഈ വിജ്ഞാപനം. മത്സ്യപ്രജനനത്തിന് ഏതൊരു തടസ്സവും ഉണ്ടാക്കിയേക്കാവുന്ന പ്രവര്‍ത്തനവും കായലുകളില്‍ ഉണ്ടാകുവാന്‍ പാടില്ല എന്ന ഉറപ്പും വിജ്ഞാനം തരുന്നുണ്ട്.
കേരളത്തിലെ കായലോര ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് 2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തില്‍ വേണ്ടത്ര പരിഗണന നല്കിയിട്ടുള്ളതാണ്. വളരെ പ്രത്യേകതകള്‍ നിറഞ്ഞതും തനതുമായ ഒരു തീരദേശ പരിസ്ഥിതി വിശേഷം ആണ് കേരളത്തില്‍ നിലവിലുള്ളതെന്നും വിജ്ഞാപനം നിരീക്ഷിക്കുന്നുണ്ട്. മത്സ്യബന്ധന തൊഴിലാളി സമൂഹം, തീരദേശങ്ങളില്‍ താമസിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ജീവസന്ധാരണം ഉറപ്പാക്കലും തീരമേഖലയുടെ നിലനിര്‍ത്തലും സംരക്ഷണം ഉറപ്പാക്കലിനുമാണ് മേറ്റ്ല്ലാ വികസന പ്രവര്‍ത്തനങ്ങളേക്കാളും മുന്‍ഗണന എന്നാണ് നിയമം അനുശാസിക്കുന്നത്. കേരള സര്‍ക്കാര്‍ എമര്‍ജിംഗ് കേരളയിലൂടെ കൊണ്ടുവന്ന് കേരളത്തിലെ കായലുകളില്‍ നടപ്പാക്കാന്‍ പോകുന്ന ജലവിമാന പദ്ധതി മത്സ്യബന്ധന-മത്സ്യത്തൊഴിലാളി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. മത്സ്യസമ്പത്തിന്റെ കൂട്ടപലായനം, പ്ലവക സസ്യങ്ങള്‍, പ്ലവക ജന്തുക്കള്‍ എന്നിവയുടെ വളര്‍ച്ചാ വ്യതിയാനം പെരുകലിന് തടസ്സം, പക്ഷികളുടെ നാശം, കായല്‍ ദേശാടനപക്ഷികളുടെ കൂട്ടത്തോടെയുള്ള ഒഴിവാകല്‍, മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിന് തടസ്സം, മത്സ്യങ്ങള്‍, ആമകള്‍, ഞണ്ടുകള്‍, ഞവുണിക്കകള്, ചെമ്മീന്‍, കക്കകള്‍ എന്നിവയുടെ പ്രജനനത്തിനുള്ള തടസ്സം, കായല്‍ തീരദേശ കരയിടിച്ചില്‍, മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ തടസ്സം, റാംസാര്‍ കരാര്‍ ലംഘനം തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളാണ് സീ പ്ലെയിന്‍ പദ്ധതി വരുത്തിത്തീര്‍ക്കുക.
ഇത്രയേറെ ബൃഹത്തായ വിനോദസഞ്ചാര പദ്ധതിയായിട്ടുപോലും ശരിയായ പരിസ്ഥിതി ആഘാത പഠനമോ പബ്ലിക് ഹിയറിംഗോ നടന്നില്ല. നിലവിലുള്ള തീരദേശ പരിപാലനനിയമം ലംഘിക്കപ്പെട്ടിരിക്കയാണ്. പദ്ധതി നടപ്പാക്കുവാനായി സാധ്യതാ പഠനമെന്ന രൂപേണ ഡിപിആര്‍ (Detailed Project Report) തയ്യാറാക്കിയതല്ലാതെ കാര്യമാത്ര പ്രസക്തമായ ഒരു പഠനവും സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തിയില്ല.
മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളാണ് ഈ പദ്ധതി മൂലം തടസ്സപ്പെടുക. കിലോമീറ്ററുകള്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിക്കുകയും രാവിലെ 9 മണിയ്ക്കും വൈകിട്ട് 5 മണിയ്ക്കും ഇടയില്‍ മത്സ്യബന്ധനം നിരോധിക്കുകയും ചെയ്തിരിക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. കായലോരങ്ങളിലും തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്ന തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2011 നിലവിലുള്ളപ്പോഴാണ് സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ട് നില്ക്കുന്നതും ജലവിമാന കമ്പനിയ്ക്ക് ഒത്താശ ചെയ്യുന്നതും. അഞ്ചോ ആറോ വിനോദസഞ്ചാരികളെ പ്രീതിപ്പെടുത്തി പണമുണ്ടാക്കുവാനായി ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയാണ് ജീവനോപാധി സര്‍ക്കാര്‍ നഷ്ടമാക്കുന്നത്.
നിയമ പരിരക്ഷ നല്കുന്ന മത്സ്യത്തൊഴിലാളിയെയാണോ അതോ കച്ചവടതാല്‍പ്പര്യം മുന്‍നിര്‍ത്തി വിനോദസഞ്ചാരത്തെയാണോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന്റെ പേരില്‍ തീരദേശ മേഖലയെ വറുതിയിലാക്കുന്ന പദ്ധതിയാണ് സീ പ്ലെയിന്‍ പദ്ധതി. സീപ്ലെയിന്‍ കായലിലെ പ്ലവക സസ്യങ്ങളുടെ വര്‍ധനവിനെ കൃത്യമായി ബാധിക്കും. സൂര്യപ്രകാശത്തിന്റെ ചൂടും, പ്രകാശത്തിന്റെ ശക്തിയും അനുസരിച്ച് കായല്‍ ജലത്തില്‍ മുകളിലോട്ടും താഴോട്ടും ദിവസം മുഴുവന്‍ സഞ്ചരിക്കുന്ന പ്ലവക സസ്യങ്ങള്‍ക്ക് സീപ്ലെയിനിന്റെ ശക്തിയായ മര്‍ദ്ദം ജലത്തിലടിക്കുമ്പോള് വളര്‍ച്ചാ വ്യതിയാനം സംഭവിക്കും. ഇത് പ്ലവക ജന്തുക്കളെയും ബാധിക്കും. മത്സ്യങ്ങളുടെ മുഖ്യ ആഹാരം പ്ലവക സസ്യങ്ങളും പ്ലവക ജന്തുക്കളുമാണ്. ഇത് മൂലം മത്സ്യസമ്പത്ത് ഗണ്യമായി കുറയാനിടയുണ്ട്. ഇതിന് പുറമെ ജല വിമാനത്തിന്റെ പൊങ്ങലും ഇറങ്ങളും വരുത്തുന്ന മര്ദ്ദത്തോടെയുള്ള ശക്തിയായ ഓളങ്ങള്‍ മത്സ്യങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നിര്‍ബന്ധിതമായ പലായനത്തിന് പ്രേരിപ്പിക്കും. നിലവിലുള്ള മത്സ്യം പിടിക്കുന്ന ഭാഗങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ സീപ്ലെയിന്‍ മൂലം കൂട്ടത്തോടെ നീങ്ങിമാറുന്നതിന് ഇടവരുത്തും. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രായോഗികമായി ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കു.
വേലിയേറ്റവും വേലിയിറക്കവും ഇടയ്ക്കുള്ള ബോട്ടുകളുടെ പോക്കുവരവും വരുത്തുന്ന ജലചലനങ്ങളുമായി പൊരുത്തപ്പെട്ട മത്സ്യങ്ങള്‍ക്ക് സീപ്ലെയിനിന്റെ കനത്ത മര്‍ദ്ദം താങ്ങാനാവുന്നതിലേറെയാണ്. സീ പ്ലെയിന്‍ ജലത്തില്‍ ഉണ്ടാക്കുന്ന ശക്തിയായ ഓളങ്ങള്‍ തീരം ഇടിയുന്നതിന് കാരണമാകാം. ഒരു ബോട്ട് പോകുന്ന തരത്തിലുള്ള ഓളങ്ങളല്ല സീ പ്ലെയിന്‍ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുക. കുറെക്കൂടി ശക്തിയായ ഓളങ്ങളായതിനാല് കായല്‍ തിട്ടകളിലടിക്കുന്ന ഓളങ്ങള്‍ക്ക് അവയെ ഇടിച്ചിടുവാനുള്ള ശക്തിയുണ്ട്. ഇത് വാട്ടര്‍ ഡ്രോമിനടുത്തുള്ള കായല്‍ തീരങ്ങളില്‍ കരയിടിച്ചിലിന് കാരണമാകും. സീപ്ലെയിനിന്റെ പേരിലുണ്ടാകുന്ന കടുത്ത നിബന്ധനകള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക സമൂഹത്തിന്റെയും സ്വൈര ജീവിതത്തിന് തടസ്സമാകും. വാട്ടര്‍ ഡ്രോമിനടുത്തുള്ള ജലത്തിലൂടെയുള്ള ബോട്ട് സര്‍വീസ്, മത്സ്യബന്ധനം, തീരത്തെ വീടുകളുടെ നിര്‍മാണം, ചീനവലകള്‍ സ്ഥാപിക്കുന്നത് തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ക്ക് ശക്തവും കര്‍ശനവുമായ അനാവശ്യ നിയന്ത്രണങ്ങള്‍ തീരദേശ വാസികളുടെ സ്വൈര ജീവിതത്തിന് കടിഞ്ഞാണിടുന്നതായിരിക്കും. ആയിരക്കണക്കിനാളുകള്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുന്നത് സീ പ്ലെയിന്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനാണ്.
ജന്മനാട്ടില് സര്‍വസ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുവാനും പറ്റാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണിവ. വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയുണ്ടാക്കുന്ന നിര്‍മിതികള്‍ തീരദേശ നിലലംഘനത്തിലൂടെ മാത്രമാണ് നടത്താനാകുക. തീരദേശ പരിപാലന നിയമത്തിന്റെ വെളിച്ചത്തില്‍ സ്വന്തം കൂര പൊളിച്ചുപണിയുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ മൂലം തീരദേശത്തെ താമസ്സക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രാദേശിക സമൂഹവും ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരത്തിന്റെ പേരിലെ നിയമലംഘനങ്ങള്‍ നടക്കുക. ഇതിനുപുറമെയാണ് പക്ഷികള്ക്കുണ്ടായേക്കാവുന്ന അതിഭീകരമായ പ്രശ്നങ്ങള്‍. സീപ്ലെയിനിന്റെ ശബ്ദം അവയെ കായലില്‍നിന്നും അകറ്റിനിര്‍ത്തും. വേമ്പനാട്ടു കായലിന്റെയും അഷ്ടമുടിക്കായലിന്റെയും പുന്നമടക്കായലിന്റെയും തീരത്തെ കണ്ടല്‍ കാടുകളില്‍ ചേക്കേറുന്ന ആയിരക്കണക്കിന് ദേശാടനപക്ഷികളുടെ കാര്യമാണിത്. ജലവിമാനം തട്ടി ചാവുന്നതിന് പുറമെ ജലവിമാനത്തിന്റെ പറക്കല്‍ മൂലം അവയുടെ പ്രജനനം തടസ്സപ്പെടും. ഭയവിഹ്വലരായി കണ്ടല്‍ കാടുകളില്‍ കൂടുവയ്ക്കുന്നതിനും മുട്ടയിടുന്നതിനും ഇരതേടുന്നതിനും സാധിക്കാതെ വരുമ്പോള്‍ അവയുടെ വരവ് ഈ പ്രദേശങ്ങളിലേയ്ക്ക് നിലയ്ക്കും.
കീടങ്ങളെ അകറ്റുന്നതിനും സള്‍ഫര്‍, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ പ്രകൃതിയിലെ ചംക്രണത്തിനും പക്ഷികള്‍ അത്യന്താപേക്ഷിതമാണ്. ജലത്തില്‍നിന്നും ലഭിക്കുന്ന കക്കകള്‍, ഞണ്ട്, ഞവുണിക്ക തുടങ്ങി അസംഖ്യം ജലജീവികളെ ഭക്ഷണമാക്കുകയും പക്ഷികള്‍ കരയില്‍ കാഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് സള്‍ഫേറ്റ്, ഫോസ്ഫേറ്റ് എന്നിവ കരയില്‍ സുലഭമായി ലഭിക്കുന്നത്. വാട്ടര്‍ ഡ്രോം നിര്‍മിക്കുന്ന സ്ഥലങ്ങളിലും ചുറ്റിനും പ്രകൃതിയില്‍ ചില മൂലകങ്ങളുടെ സ്വാഭാവികമായ ചംക്രമണങ്ങള്‍ക്ക് ഭംഗം വരും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് വേണ്ടി പവന് ഹാന്‍ഡ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ് നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ട് അപൂര്‍ണവും സാങ്കേതികവും പദ്ധതി എങ്ങനെയെങ്കിലും നടത്തിയെടുക്കുവാനുള്ള വിശദീകരണവുമായിപോയി. ജലജീവികളെ കുറിച്ചും അവയ്ക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരു പഠനവും നടന്നില്ല. 2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെയും 2011 ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപനത്തിന്റെയും വെളിച്ചത്തില്‍ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടില്ല. ജനങ്ങളെ കബളിപ്പിച്ചു കൊണ്ടുള്ള ജലവിമാന പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയും നിയമ ലംഘനവുമാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: