സ്വന്തം ലേഖകന്‍
എരുമേലി: സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ കടുത്ത അനാസ്ഥ മൂലം സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്മെന്റ് ഹൈസ്കൂള്‍ നിലനില്‍പ്പിനായി പോരാടുന്നു.
എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഹരിജന്‍ കോളനി അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ഹൈസ്കൂളാണ് ഗതികേടിന്റെയും ദുരിതത്തിന്റെയും കഥപറയുന്നത്. 1982 ല്‍ ആരംഭിച്ച ഹൈസ്കൂളിന് സംസ്ഥാന സര്‍ക്കാരിന്റെതായ യാതൊരുവിധ ധനസഹായവും ലഭിക്കാതെ അവഗണനയില്‍ നില്‍ക്കുന്നത്.
തിരുക്കുറലിന്റെ ഉപജ്ഞാതാവായ തിരുവള്ളുവരുടെ നാമധേയത്തില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
എരുമേലി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിദ്യാഭ്യാസമുള്ളവരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരുടെ മേഖലയുമാണ് മുട്ടപ്പള്ളി. മുട്ടപ്പള്ളി പിന്നോക്ക മേഖലയില്‍ വിളിപ്പാടകലെയായി മൂന്നു സ്കൂളുകളാണുള്ളത്. 1950-55 കാലഘട്ടത്തില്‍ പൊന്നൂട്ടിസര് തുടങ്ങിയ കുടിപ്പള്ളിക്കുടം എല്‍പി സ്കൂളായി പ്രവര്‍ത്തിക്കുന്നു. തൊട്ടടുത്തായി സ്കൂളില്‍ പോയിട്ടില്ലാത്ത ചെമ്പന്വക്കി 1964 ല്‍ തുടങ്ങിയ ഡിഎഎം യു.പി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ എല്ലാം സമീപത്തായി താങ്ങും തണലുമായി 1982 ല്‍ തുടങ്ങിയ ഏക പട്ടികജാതി മാനേജ്മെന്റ് സ്കൂളും ഉള്‍പ്പെടെയുള്ള മൂന്നു സ്കൂളുകള്‍ക്കും ഇന്ന് ദുരിതത്തിന്റെ ഏക സ്വരമാണുള്ളത്.
സര്‍ക്കാര്‍ അവഗണന കാട്ടി നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മുന്‍ വിദ്യാര്‍ത്ഥിയും എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാര്‍ഡംഗവുമായ അഡ്വ. സുജിത്ത് ടി. കുളങ്ങര ‘ജന്മഭൂമി’യോട് പറഞ്ഞു. സ്വകാര്യമാനേജ്മെന്റ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ജനപ്രതിനിധികളും വരിക്കോരി ലക്ഷങ്ങള്‍ നല്കുമ്പോഴും പിന്നോക്ക മേഖലയെ ബോധപൂര്‍വ്വം അവഗണിക്കുന്ന നടപടിയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ക്യാന്‍സര്‍രോഗ ചികിത്സ വിദഗ്ദ്ധനായ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. സുരേഷ് ഉള്‍പ്പെടെ ഒട്ടനവധി പേരാണ് ഈ മേഖലയില്‍ നിന്നും അടിസ്ഥാനവിദ്യാഭ്യാസം നേടി പോയിട്ടുള്ളത്.
മുട്ടപ്പള്ളി ഹൈസ്കൂളില്‍ ഏഴ് അധ്യാപകരും, മൂന്ന് ജീവനക്കാരുമാണ് ഉള്ളത്. ഇപ്പോള്‍ വളരെ കുറച്ച് കുട്ടികളുമായാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പി.കെ കുഞ്ഞുമോന് പ്രസിഡന്റായും, എം.ജി കുമാരന് സെക്രട്ടറിയുമായുള്ള സ്കൂള്‍ വികസനത്തിനായി കാത്തു നില്‍ക്കുകയാണ്. സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്മെന്റ് സ്കൂളിന്റെ ദുര്‍ഗതി അനുദിനം വര്‍ദ്ധിക്കുമ്പോഴും സമീപപ്രദേശങ്ങളിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളുകള്‍ ശക്തിപ്രാപിക്കുകയാണ്. പ്ലസ്ടൂപോലുള്ള അധിക വിദ്യാഭ്യാസ പഠനക്രമം ഇവിടെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മുട്ടപ്പള്ളിയിലെ സ്കൂളുകള്‍ ചരിത്രമായി മാറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: