ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തെ ബിജെപി ദേശീയ നേതൃത്വം അപലപിച്ചു. 27 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പാര്‍ട്ടി ഞെട്ടല്‍ രേഖപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ നിരന്തരം ആക്രമിക്കുന്നതിനെതിരെ നിക്ഷ്പക്ഷവും ഏകീകൃതവുമായ ആക്രമണതന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഈ സംഭവം ഞെട്ടിക്കുന്നതും വളരെ നിര്‍ഭാഗ്യകരവുമാണ്. ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ അപലപിക്കുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ മാവോയിസ്റ്റ് ഭീഷണി അമര്‍ച്ച ചെയ്യാന്‍ ഏകീകൃതവും ആക്രമണോത്സുകവുമായ തന്ത്രങ്ങള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി.
ഭീരുത്വം നിറഞ്ഞ ഈ കുറ്റകൃത്യത്തെ അപലപിക്കുന്നു. ഏറ്റവും അവസാനമായി മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയുമാണ്. മാവോയിസ്റ്റുകളുടെ ഈ പുതിയ ആക്രമണ തന്ത്രം യഥാര്‍ഥത്തില്‍ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ള വെല്ലുവിളിയാണ്. ഇത് തീര്‍ച്ചയായും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണ്, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു ഛത്തീസ്ഗഢ് മന്ത്രിയുടെ മകന് മാവോയിസ്റ്റുകളുടെ കയ്യാല്‍ കൊല്ലപ്പെടുകയും ആന്ധ്രാപ്രദേശിലെയും ഛത്തീസ്ഗഢിലെയും നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തിനിരയാകുകയും ചെയ്തത് ബിജെപി ചൂണ്ടിക്കാട്ടി. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായതും ജാവ്ദേക്കര്‍ ഓര്‍മിപ്പിച്ചു. കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്ന പാര്‍ട്ടി ആക്രമണത്തില്‍ പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഈ അടിസ്ഥാന വെല്ലുവിളിക്കെതിരെ എല്ലാവരും ഒത്തുചേര്‍ന്ന് പ്രതികരിക്കണം. ഇത് ഒരു സംസ്ഥാനത്തില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല, മറിച്ച് സംസ്ഥാനാന്തര വിഷയമാണ്. ശനിയാഴ്ച ആക്രമണം നടന്ന സുക്മ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് ഛത്തീസ്ഗഢ് അതിര്‍ത്തിയിലാണ് നടന്നതെന്നും ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭീകരാക്രമണം അഴിച്ചുവിട്ട ശേഷം മാവോയിസ്റ്റുകള്‍ മറ്റൊരു സംസ്ഥാനത്തേക്ക് ഒളിച്ചു കടക്കുകയാണ്. ഈ ഭീഷണി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തന്ത്രങ്ങള്‍ മെനയണം. ഇത് വികസനവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. സംഘര്‍ഷങ്ങളിലൂടെ അധികാരം പിടിച്ചടക്കാമെന്ന മാവോയിസ്റ്റ് ചിന്താഗതിയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്, അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. മാവോയിസ്റ്റുകളുടെ ആക്രമണം നമ്മുടെ മാതൃഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ രാഷ്ട്രം മുഴുവന്‍ ഒറ്റക്കെട്ടായി അണിചേരണമെന്ന് മറ്റൊരു ദേശീയ നേതാവായ അനന്ത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: