ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബ്രിഗേഡിയര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ ടറ്റ്മാരിഗലി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് പാക്കിസ്ഥാന് സൈന്യം വെടിയുതിര്‍ത്തത്. ബ്രിഗേഡിയര്‍ സഞ്ജീവ് ലംഗാറിനും മറ്റു രണ്ടു സൈനികര്‍ക്കും വെടിവെപ്പില്‍ നിസ്സാര പരിക്കേറ്റതായി ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമാക്കി പാക്കിസ്ഥാന് സൈന്യം മോര്ട്ടോറുകളും ആയുധങ്ങളും ഉപയോഗിച്ചതായി അവര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്ഥാന് സൈനികര്‍ക്കൊപ്പം ഭീകരവാദികളും അതിര്‍ത്തിയിലേക്ക് കടന്നുകയറി രണ്ട് സൈനികരെ കൊലപ്പെടുത്തുകയും അതില്‍ ഒരാളുടെ ശിരസ് അറുത്തുമാറ്റുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന ജമ്മുവിലെ കൃഷ്ണ ഖാട്ടി സെക്ടറില്‍ സൈനിക ഡയറക്ടര്‍ ജനറല്‍മാരുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷമാണ് സ്ഥിതി ശാന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: