അഹമ്മദാബാദ്: വിദേശനയത്തില്‍ യോഗയും ഉള്‍പ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. ലാക്കുലിഷ് യോഗ സര്‍വകലാശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സര്‍വകലാശാലയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമായി യോഗയെ അതിര്‍ത്തിരാജ്യങ്ങളിലും വ്യാപിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന് ട്രസ്റ്റ് ഓഫ് ഗുജറാത്തിന്റെതാണ് ഈ സര്‍വകലാശാല. സംസ്ഥാനമൊട്ടാകെ യോഗാ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്ന സ്വാമി രാജര്‍ഷി മുനിയാണ് സര്‍വകലാശാലയുടെ മാര്‍ഗദര്‍ശി. ആറ് സെമസ്റ്ററുകളിലായുള്ള മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സിനുള്ള പ്രവേശനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ക്ലാസുകള്‍ ജൂണ്‍ 15 ന് തുടങ്ങിയേക്കും. അഷ്ടാംഗയോഗ, കര്‍മ, ഭക്തിയോഗ, തത്വചിന്ത, മനഃശാസ്ത്രം, അനാട്ടമി, ആയുര്‍വേദം, നാച്വറോപ്പതി തുടങ്ങിയവ ബിരുദകോഴ്സില്‍ ഉണ്ടാകുമെന്ന് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ പൈതൃകത്തില്‍ യോഗയുടെ പ്രാധാന്യത്തെപ്പറ്റി ഒരു മണിക്കൂര്‍ നീണ്ട ഉദ്ഘാടന പ്രസംഗത്തില്‍ മോദി ഊന്നിപ്പറയുകയുണ്ടായി.
ലോകം മുഴുവന്‍ യോഗയെപ്പറ്റി ജിജ്ഞാസയുണ്ട്. സ്വാമി രാജര്‍ഷി മുനിയില്‍നിന്ന് പ്രേരണയുള്ക്കൊള്ളുന്ന ആധികാരികതയിലുള്ള ഈ സ്ഥാപനം ലോകം മുഴുവനുമുള്ള യോഗ അദ്ധ്യാപകര്‍ക്കും ഒരു പരിശീലനകേന്ദ്രമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. സര്‍വകലാശാലയില്‍ ഭാഷ ഒരു തടസ്സമാവില്ലെന്നും ലോകമെമ്പാടുമുള്ള ആര്‍ക്കും യോഗ കോഴ്സില്‍ ചേരാമെന്നും സ്വാമി രാജര്‍ഷി മുനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: