ആധുനിക കാലത്ത് ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമാണ് ടെലിവിഷന്‍. സ്ഥലവിസ്തൃതിയും ജനങ്ങളുടെ എണ്ണവും കണക്കാക്കുമ്പോള്‍ കൊച്ചു കേരളത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ ചാനലുകള്‍ ഇപ്പോള്‍ ഉണ്ട്. ഇവയെല്ലാം പലതരത്തിലുള്ള പരിപാടികളുമായി രംഗത്തെത്തുമ്പോള്‍ ഇഷ്ടപ്പെട്ട പരിപാടികള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ വിഷമിക്കുന്ന അവസ്ഥയാണുള്ളത്.
വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് എല്ലാ ചാനലുകളും. പലതരത്തിലുള്ള റിയാലിറ്റി ഷോകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നത് അങ്ങനെയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതുമാത്രം ലക്ഷ്യമാകുമ്പോള്‍ പരിപാടിയുടെ ഗുണത്തെക്കുറിച്ച് അധികം ചാനലുകാര് ചിന്തിക്കുന്നില്ല. സഭ്യതയുടെ അതിര് വരമ്പുകള്‍ ലംഘിക്കുന്ന പരിപാടികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതുവരെ കാര്യങ്ങളെത്തിയിരിക്കുന്നു.
ചാനല്‍ പ്രളയത്തില്‍, പ്രേക്ഷകരെ സംഘടിപ്പിക്കുന്നതില്‍ വിജയിക്കാനായി എന്തും ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ചാനലിന് പരസ്യ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. പുതുമയുള്ള പരിപാടികള്‍ എന്നതിനപ്പുറം, പെട്ടന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പരിപാടി എന്നതാണ് ഇപ്പോഴത്തെ ചാനല്‍ അജണ്ട. ഇതിനു വേണ്ടി ഗവേഷണവും അതിന്റെ നടപ്പാക്കാലുമൊക്കെ നിര്‍വ്വഹിക്കാന്‍ എല്ലാ ചാനലുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തില്‍ ജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പ്രേക്ഷകരുടെ മനസിനെയും സ്വഭാവത്തെയും പരിപാടി ഏതുതരത്തില്‍ സ്വാധീനിക്കുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.
അടുത്തിടെ ഒരു സ്വാകര്യചാനലില്‍ വലിയ പരസ്യത്തിന്റെ പിന്‍ബലത്തോടെ പ്രക്ഷേപണം ആരംഭിച്ച റിയാലിറ്റി ഷോ ആണ് ഇത്തരം ചിന്തകള്‍ക്ക് വഴിവച്ചത്. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും രംഗങ്ങളും കുത്തിനിറച്ച പരിപാടിക്ക് ചാനല്‍ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതുപോലെ ധാരാളം പ്രേക്ഷകരെ നേടാന്‍ കഴിഞ്ഞു. എന്നാല്‍ പരിപാടിയുടെ ഗുണം കൊണ്ടല്ല പ്രേക്ഷകരുണ്ടായതെന്നറിയുമ്പോഴാണ് എത്രത്തോളം ഗുരുതരമാണ് അവസ്ഥയെന്ന് മനസ്സിലാകുന്നത്. അശ്ലീലം നിറഞ്ഞ പരിപാടിയെ വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം ആളുകള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡീയയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച ഈ പരിപാടിയാണ്.
എന്നാല്‍ ഓരോ എതിര്‍പ്പും വിലിയ പരസ്യമാണ് പരിപാടിക്ക് നല്‍കിയത്. ഈ റിയാലിറ്റി ഷോ ആഭാസമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും വരെ രംഗത്തെത്തി. എന്നാലും നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണ് ചാനല്‍. ഈ എതിര്‍പ്പ് ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ മനപ്പൂര്‍വ്വമാണത്രെ ചാനലുകാര് പരിപാടി ആരംഭിച്ചത്. ഇപ്പോള്‍ റേറ്റിംഗില്‍ മുന്നിലെത്താന്‍ ഈ ഒറ്റ പരിപാടിയിലൂടെ പ്രസ്തുത ചാനലിന് കഴിഞ്ഞു എന്നാണ് വിലയിരുത്തല്‍.
വീട്ടിലെ സ്വീകരണമുറിയിലേക്ക് വിനോദവും വിജ്ഞാനവുമെത്തിക്കുന്ന സംവിധാനമാണ് ടെലിവിഷന്‍. കുഞ്ഞുങ്ങളും മുതിര്‍ന്നവരും എല്ലാവരും ഒന്നിച്ചിരുന്ന് വിനോദവും വിജ്ഞാനവും ആസ്വദിക്കുന്നു. അതിനാല്‍ ടെലിവിഷന്‍ പരിപാടികള്‍ മാന്യതയുടെയും സഭ്യതയുടെയും സീമകള്‍ ലംഘിക്കുന്നതാകരുതെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഏത് പുതിയ സംവിധാനം ഉണ്ടായാലും ആദ്യം പഠിക്കുന്നത് അതെങ്ങനെ ദുരുപയോഗം ചെയ്യാമെന്നാണ്. ടെലിവിഷനും ഇന്റര്‍നെറ്റുമെല്ലാം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളാണ് മനുഷ്യന് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ചാനല്‍പരിപാടികള്‍ തെറ്റായരീതിയില്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയും. സിനിമകളില്‍ വ്യാപകമാകുന്ന ‘ഐറ്റം നൃത്തത്തെ’ അടുത്തിടെ ടെലിവിഷന്‍ സിനിമകളില്‍ കാണിക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അശ്ലീല രംഗങ്ങള്‍ ടെലിവിഷനില്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ മാനസിക നിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അത്തരം നിയന്ത്രണം കൊണ്ടുവന്നത്.
അശ്ലീല ഉള്ളടക്കങ്ങളും നഗ്നരംഗങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ വ്യാപകമാകുന്നതായി പരാതിഉയര്‍ന്നു വന്നിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് കൗണ്‍സിലിന് ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റെ സെല്‍ഫ് റഗുലേറ്ററി നിര്‍ദേശങ്ങളെ ടിവി ചാനലുകള്‍ ലംഘിക്കുന്നുണ്ടെന്നാണ് സെക്സ്, നഗ്നത, അശ്ലീലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാനായതെന്ന് ബിസിസിസി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രൈംടൈംമില്‍ സംപ്രേഷണം ചെയ്യരുതെന്ന് ബിസിസിസി നിര്‍ദേശിച്ച പല പരിപാടികളും ചെറുതായി മാറ്റങ്ങള്‍ വരുത്തി അതേസമയത്ത് തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രേക്ഷകരെ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് ചാനലുകാര് ഇതു ചെയ്തുകൊണ്ടിരിക്കുന്നത്.
യുവാക്കളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോകളുമായി ബന്ധപ്പെട്ടും പരാതി ലഭിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥികള്‍ മോശമായ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും ഷോയ്ക്കിടയില്‍ അസഭ്യമായ രീതിയില്‍ പെരുമാറുന്നുവെന്നുമാണ് പരാതി.
ഇപ്പോള്‍ മലയാളത്തില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയും ഇതേ വര്‍ഗ്ഗത്തിലുള്ളതാണ്. ഇത്തരം പരിപാടികള്‍ കുട്ടികളില്‍ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകളെ പറ്റി പഠനം നടന്നിട്ടുണ്ട്. ടെലിവിഷനിലെയും ഇന്റര്‍ നെറ്റിലെയും അശ്ലീല രംഗങ്ങള്‍ സ്ഥിരമായി കാണുന്ന കുട്ടികള്‍ ക്രിമിനല്‍ വാസനയുള്ളവരായും സമൂഹത്തില്‍ വികലമായി പെരുമാറുന്നവരായും മാറുന്നുണ്ട്. ചിലര്‍ക്ക് മനോരോഗങ്ങള്‍ വരെയുണ്ടെന്നും ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അശ്ലീല രംഗങ്ങള്‍ മാത്രമല്ല, അക്രമരംഗങ്ങളും ഇത്തരത്തില്‍ കുട്ടികളുടെ മനസിനെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നുണ്ട്. അക്രമികളെയും കൊള്ളക്കാരെയും മഹത്വവല്‍ക്കരിക്കുന്ന ചിലപരിപാടികളും സിനിമകളും മറ്റും സ്ഥിരമായി കാണുന്ന കുഞ്ഞുങ്ങള്‍ അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിയുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ജയ്പൂരിലെ ഒരു സംഘം മനോരോഗ ചികിത്സകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതെല്ലാം നല്കുന്ന സൂചന ചാനല്‍പരിപാടികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ്. പുകവലി, മദ്യപാനം എന്നിവ കാണിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ നിരോധിച്ചിട്ടില്ല. പുകവിലിക്കുന്നതും മദ്യപിക്കുന്നതും കാണിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരം എന്നു കൂടി ചേര്‍ക്കണം. പക്ഷേ, ടെലിവിഷനില്‍ വരുന്ന, പ്രത്യേകിച്ച് റിയാലിറ്റി പരിപാടികളിലും സീരിയലുകളിലും ഉണ്ടാകുന്ന അശ്ലീലത്തിനും അതിക്രമത്തിനുമൊക്കെ കത്രിക പ്രയോഗിക്കാനുള്ള സംവിധാനം ഇനിയുമുണ്ടായിട്ടില്ല.
പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളെപ്പോലും നിയന്ത്രിക്കേണ്ട സാഹചര്യമാണുള്ളത്. ചിലപരസ്യങ്ങള്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സിനിമകളെപ്പോലെയാണ്. ഇപ്പോള്‍ ചാനലുകളില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു പരസ്യം ഇതിനു പ്രധാന തെളിവാണ്. ബിസ്കറ്റിന്റെ പരസ്യമാണത് എന്നതാണ് രസകരം. ബിസ്കറ്റ് തിന്നുന്ന സ്ത്രീ വികാരഭരിതയാകുന്ന രംഗം പ്രേക്ഷകരെ ആകര്‍ഷിക്കാനുദ്ദേശിച്ചു മാത്രമുള്ളതാണ്.
സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംവിധാനം ഇപ്പോള്‍ കേന്ദ്ര തലത്തില്‍ നിലവിലുണ്ട്. എന്നാല്‍ ചാനല്‍ പരിപാടികള്‍ക്കും സീരിയലുകള്‍ക്കും അത്തരം സംവിധാനം കര്‍ശനമാക്കുന്നില്ല. ടോക് ഷോകള്‍ക്കും പരസ്യങ്ങള്‍ക്കും പോലും കര്‍ശന സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം.
നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും സ്വാധീനിക്കുന്ന ടിവി പരിപാടികള്‍ സഭ്യതയെയും സംസ്കാരത്തെയും തകര്‍ക്കുന്നതാകരുത്. ഇപ്പോഴുള്ള അവസ്ഥയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സ്വീകരണമുറിയില്‍ നിന്ന് ടെലിവിഷന്‍ പെട്ടിയെ പുറത്താക്കുക എന്നൊരു മുദ്രാവാക്യം ഉയര്‍ന്നുവരാന്‍ അധികകാലം ആവശ്യമില്ല. അതിനുവഴിയൊരുക്കാതെ സര്‍ക്കാര്‍ ഇടപെടണം. ചാനല്‍ പരിപാടികള്‍ക്കു മുന്നില്‍ ഒരു കത്രിക പിടിച്ച് നില്‍ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നിരവധി സമ്മര്‍ദ്ദങ്ങള്‍ ഇക്കാര്യത്തിലുണ്ടായേക്കാം. എങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് ചാനലുകളുടെ കഴുത്തില്‍ മണി കെട്ടിയേ തീരൂ.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: