ലക്നൗ: മായാവതിയ്ക്ക് വീണ്ടും തിരിച്ചടികള്‍ നല്കാന് അഖിലേഷ് യാദവ്. ബിഎസ്പി മേധാവി മായാവതിയുടെ സ്വപ്ന പദ്ധതികളായിരുന്ന ദളിത് നേതാക്കളുടെ പേരില്‍ ലക്നൗവിലുള്ള സ്മാരകങ്ങളും പാര്‍ക്കുകളും വിവാഹ ചടങ്ങുകള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും വേണ്ടി വിട്ടുനല്‍കാനുള്ള തീരുമാനമാണ് അഖിലേഷ് സ്വീകരിച്ചിരിക്കുന്നത്.
സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിലും സ്മാരകങ്ങളും പാര്‍ക്കുകളും പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്ന് വ്യക്തമാക്കിയിരുന്നതായും ഈ നടപടിയിലൂടെ തന്റെ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി ശിവ് പ്രതാപ് യാദവ് പറയുന്നു.
മുന്‍ സര്‍ക്കാരാണ് പാര്‍ക്കുകളും സ്മാരകങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഇവ പൊതുപരിപാടികള്‍ക്ക് വിട്ടുനല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പാര്‍ക്ക് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. രമബായി അംബേദ്കര്‍ മൈതാനത്തിലും തൊട്ട് ചേര്‍ന്നുള്ള പ്രദേശത്തുമായി പണികഴിപ്പിച്ചിട്ടുള്ള ഗസ്റ്റ് ഹൗസ് എസ്റ്റേറ്റ് വകുപ്പിന് കൈമാറാനും ഇത് കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കമ്മറ്റി ഓഫീസായി ഉപയോഗിക്കാനുമാണ് തീരുമാനം.
മറ്റ് സ്ഥലങ്ങളിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും വാടകയ്ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബുദ്ധ വിഹാര്‍ ശാന്തി ഉപവനില്‍ പണികഴിപ്പിച്ചിട്ടുള്ള ഭവനങ്ങളും എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും. ഭീമറാവു അംബേദ്കര്‍ സാമാജിക് പരിവര്‍ത്തന്‍ സ്ഥലില്‍ സ്ഥിതിചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗ് ദേശീയ അന്വേഷണ ഏജന്‍സിക്കും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും വാടകയ്ക്ക് നല്കാന് നേരത്തെ തന്നെ ധാരണയായിട്ടുണ്ട്. പരിവര്‍ത്തന്‍ സ്ഥലിന് വെളിയില്‍ സ്ഥിതിചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗുകള്‍ പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും വാടകയ്ക്ക് നല്‍കും.
ദളിത് നേതാക്കളുടെ പേരിലുള്ള സ്മാരകങ്ങളും പാര്‍ക്കുകളും പൊതുപരിപാടികള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം മഹാന്മാരായ നേതാക്കളെ അപമാനിക്കുന്നതാണെന്ന് ബിഎസ്പി എംപി ബ്രിജേഷ് പഥക് പറയുന്നു. ഇത് തെറ്റായ കീഴ്വഴക്കമാണെന്നും ഭാവിയില്‍ സമാജ്വാദിയുടെ പദ്ധതികള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: