ചില പേരുകള്‍ അങ്ങനെയാണ്. ആളും അയാളുടെ പേരും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. ജന്മാഷ്ടമിക്ക് ഉണ്ണിക്കണ്ണന്റെ വേഷമിടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വര്‍ഗീയവാദികളാകുമെന്ന് പ്രചരിപ്പിക്കുന്നവന് പേര് വിഷ്ണുനാഥ്, വാ തുറത്താല്‍ അസഭ്യം പറയുന്നവര്‍ക്ക് സുധാകരനെന്നും ജോര്‍ജ്ജെന്നും പേര്, ലോകോത്തര പോക്കിരിക്ക് സുശീലന് എന്നാകും പേര്. കാര്‍മേഘം സദാ മുഖത്ത് കൂടുകെട്ടിയവന് പ്രസന്നന് എന്നും. ഒരു സങ്കല്പത്തിന്റെ പേരിലാണല്ലോ അച്ഛനമ്മമാര്‍ മക്കള്‍ക്ക് ഇങ്ങനെയൊക്കെ പേരിടുന്നത്. ജീവിതം കൊണ്ട് അവര്‍ അങ്ങനെയായാല്‍ അത്രയും നന്നായി. അതുപോലൊരു സങ്കല്പം മാത്രമാണ് ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന പേരിനു പിന്നില്‍.
എട്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിച്ച ഒരു പരമാബദ്ധമായിരുന്നു ഈ ചെറുപ്പക്കാരന്റെ വരവ്. എങ്ങനെ അതുസംഭവിച്ചു എന്ന് ഇന്നും ആര്‍ക്കുമറിയില്ല. 2005ല്‍ തന്റെ 22-ാം വയസില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായതെങ്ങനെയെന്നത് ഒരു ചര്‍ച്ചാവിഷയമാകേണ്ടതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അത്ര ഭേദപ്പെട്ട പ്രകടനമൊന്നും അയാള്‍ നടത്തിയിട്ടില്ല. എന്നിട്ടും അത്ഭുതമെന്നു കരുതണം ആ അബദ്ധം സംഭവിച്ചു. അതൊരു അബദ്ധമായിരുന്നോ എന്നറിയാന്‍ കളിച്ചു എന്നു പറയപ്പെടുന്ന ആറുവര്‍ഷം പരിശോധിച്ചാല്‍ ധാരാളം.
ക്രിക്കറ്റ് ഫീല്‍ഡില്‍ വല്ലപ്പോഴുമൊക്കെയേ കണ്ടിട്ടുള്ളുവെങ്കിലും ഇന്ത്യന്‍ താരമെന്ന മേല്‍കുപ്പായത്തില്‍ സാവിത്രിയമ്മയുടെയും ശാന്തകുമാരന്‍ നായരുടെയും മകന് കളത്തിന് പുറത്ത് കളിച്ചു തിമിര്‍ത്തു. ട്വീറ്റ് ചെയ്തും ഗോസിപ്പുകളില്‍ നിറഞ്ഞും തര്‍ക്കുത്തരം പറഞ്ഞും തല്ലുവാങ്ങിയും നാണമില്ലാതെ നിലവിളിച്ചും അച്ഛനെയും അമ്മയെയും ഒരുപാട് പേരുകേള്‍പ്പിച്ചു. ‘മകനെ കളി പഠിപ്പിച്ചില്ലെങ്കിലും വിനയം എന്തെന്നൊന്ന് പറഞ്ഞുകൊടുക്കണം’, എന്ന് ഉപദേശിക്കേണ്ടി വന്നു സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള കേരളത്തിലെ പണ്ഡിതന്മാര്ക്ക്.
ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ താരമായപ്പോള്‍ മലയാളത്തില്‍ അത് മുറിമൂക്കന്‍ രാജാവിന്റെ പട്ടാഭിഷേകമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് മലയാളത്തിന്റെ ‘ശ്രീ’ എന്നായിരുന്നല്ലോ തലക്കെട്ടുകള്‍. പിന്നെ ടിവി ഷോകള്‍, താരസല്ലാപങ്ങള്‍, പാട്ട്, ഡാന്‍സ്, കളത്തില്‍ അവസരം കിട്ടിയപ്പോഴൊക്കെ അലറി വിളിച്ചും പേക്കൂത്ത് കാട്ടിയും അഭ്യാസപ്രകടനങ്ങള്‍. അഹങ്കാരത്തിന്റെ ഐക്കണ്‍ ആയി മാറാന്‍ അധികകാലം വേണ്ടിവന്നില്ല ഈ കോതമംഗലത്തുകാരന്.
ശാന്തകുമാരന്‍ ശ്രീശാന്ത് അത്ര ശാന്തനായിരുന്നില്ല ഒരിക്കലും. സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുതല്‍ ധവാല്‍ കുല്‍ക്കര്‍ണി വരെയുള്ളവര്‍ ആ നാക്കിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ നായകന് ഗ്രയേം സ്മിത്ത്, ലോകപ്രശസ്തനായ ഓപ്പണര്‍ ഹാഷിം ആംല, ഓസിസ് ക്യാപ്ടന് റിക്കി പോണ്ടിങ്, ഇംഗ്ലീഷ് നായകന് മൈക്കിള്‍ വോണ്‍, ആഫ്രിക്കന്‍ പേസര്‍ ആന്ദ്രേ നെല്‍, ഓസിസി താരങ്ങളായ ആന്‍ഡ്രൂസ് സൈമണ്‍സ്, മാത്യു ഹെയ്ഡന്, ഇംഗ്ലീഷ് സ്കിപ്പര്‍ കെവിന് പീറ്റേഴ്സണ്….. മലയാളിക്ക് അക്കാര്യത്തിലും അഹങ്കരിക്കാം. കോക്രി കാട്ടിയും അസഭ്യം പറഞ്ഞും ശ്രീശാന്ത് വശം കെടുത്തിയവര്‍ക്ക് ദേശഭേദമില്ല. മാന്യന്മാരായതു കാരണം അവരാരും തിരിച്ചടിക്കാന്‍ നിന്നില്ല. 2008 മൊഹാലിയില്‍ ഹര്‍ഭജന്‍സിംഗ് കരണത്തടിക്കും വരെ ശ്രീ ഈ അഭ്യാസങ്ങള്‍ പരിധിയില്ലാതെ തുടര്‍ന്നിട്ടുണ്ട്. ധവാല്‍ കുല്‍ക്കര്‍ണിയെ കൈമുട്ട് കൊണ്ട് താങ്ങിയതിന് ബിസിസിഐയിലെ സാറന്മാര് അച്ചടക്കത്തിന്റെ ചൂരല്‍വടി കാട്ടി ഒതുക്കുകയായിരുന്നു. ആറുവര്‍ഷത്തിനിടയില്‍ എട്ടോളം തവണ പിഴയൊടുക്കേണ്ടി വന്നു ശ്രീശാന്തിന്.
ചിലപ്പോഴൊക്കെ ഈ അമിതാവേശം ആളുകള്‍ രസിച്ചു. കൈയടിച്ച് ചിരിച്ച് പ്രോത്സാഹിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ ആന്ദ്രേ നെല്ലിനെ സിക്സര്‍ പറത്തിയതിന് ക്രീസില്‍ ബാറ്റ് ചുഴറ്റി ശ്രീശാന്ത് നടത്തിയ അഭ്യാസത്തെ നൃത്തം എന്ന് വിളിച്ച് നമ്മുടെ മലയാളിത്വം കോള്മയിര് കൊണ്ടു. അമിതാവേശവും അനാവശ്യമായ അപ്പീലുകളും കൊണ്ട് കളിക്കളത്തില്‍ അപ്പാടെ ശല്യമായി മാറിയിട്ടും നമുക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയായിരുന്നു. കാര്‍ന്നവന്‍മാരില്ലാത്തപ്പോള്‍ വീട്ടില്‍ കയറിവരുന്ന അതിഥികളോട് കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയുന്ന കൊച്ചന്മാരെ വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത് ‘കൂമ്പാളക്കോണകത്തിലെ കാരണവന്മാര്’ എന്നാണ്. സച്ചിനും സ്മിത്തും പോണ്ടിങ്ങും അടക്കമുള്ള മുന്‍നിരക്കാര്‍ക്കെതിരെ 22കാരന് ശ്രീശാന്ത് കൂമ്പാളക്കോണകത്തിലെ കാരണവര്‍ ചമഞ്ഞിട്ടും തിരുത്താനല്ല അഹങ്കരിക്കാനാണ് മലയാളത്താന്മാര് തുനിഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ കോതമംഗലത്തുകാരന് ഒന്നുമല്ല. എണ്ണമറ്റ പ്രതിഭകള്‍ ഊഴംകാത്തു കിടന്നപ്പോള്‍ എങ്ങനെയെക്കെയോ ടീമീലിടം പിടിച്ച ശ്രീ ഭാഗ്യമുള്ളവനാണെന്ന് തോന്നിച്ച നാളുകളുണ്ടായിരുന്നു. ലോകകപ്പ് നേടിയ രണ്ടു ടീമുകളിലും അംഗമാകാനിടയായ ഭാഗ്യം. അതിനപ്പുറം ഒന്നുമില്ല ശ്രീശാന്ത്. മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ലെന്നല്ല, അതിനേക്കാള്‍ വിവാദങ്ങള്‍ സൃഷ്ടിച്ച പൊടിപടലങ്ങളായിരുന്നു അയാള്‍ക്ക് ചുറ്റും എന്നും. എറിഞ്ഞ പന്തുകളേക്കാള്‍ എണ്ണത്തില്‍ കൂടുതലായിരുന്നു വിവാദങ്ങള്‍. എന്നിട്ടും കേരളീയ പൊതുസമൂഹം അവന്റെ സ്വതസിദ്ധമായ അഹങ്കാരത്തെ ശ്രീശാന്തിലൂടെ ആഘോഷിക്കുകയായിരുന്നു.
ശ്രീശാന്തിന്റെ ചെയ്തിള്‍ക്ക് അമ്മ സാവിത്രിയമ്മ കേട്ട പഴികള്‍ ചില്ലറയല്ല. കുരുത്തക്കേടുകള്‍ കുരുത്തക്കേടുകളാണെന്ന് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയാറാകാത്ത അമ്മമാര്‍ സാധാരണ കേള്‍ക്കേണ്ടി വരാറുള്ള പഴി തന്നെ. ഒടുവില്‍ 40ലക്ഷത്തിന്റെ വാതുവയ്പില്‍ ദല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴും അമ്മ പറയുന്നത് ഗൂഢാലോചനയെന്നാണ്. 2011ല്‍ ടീമില്‍ നിന്ന് ഏതാണ്ട് പുറത്തായ ശ്രീശാന്ത് പുതിയ കച്ചവടം തുടങ്ങി എന്നാണ് ദല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ട്വിറ്ററില്‍ ഹര്‍ഭജനെ പഴിപറഞ്ഞതിന് ഗൂഢാലോചന നടത്തി ശ്രീയുടെ വഴിയടയ്ക്കുകയായിരുന്നെന്നാണ് അമ്മ മനസ്സിന്റെ ആദ്യ ആരോപണം. എങ്ങനെയോ തുറന്നുകിട്ടിയ ഐശ്വര്യത്തിന്റെ വഴി കയ്യിലിരിപ്പ് കൊണ്ട് അടഞ്ഞുപോയതാണെന്ന് അറിയാതിരുന്നാല്‍ എന്തുചെയ്യും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: