ന്യൂദല്‍ഹി: കരാര്‍ ജോലിക്കാരുടെ രക്തമൂറ്റുന്ന ഷൈലോക്കുമാരുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ത്തിരിക്കുകയാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘം ദേശീയാദ്ധ്യക്ഷന് അഡ്വ. സജിനാരായണന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ തൊഴിലാളി കോണ്‍ഫ്രന്‍സിന്റെ 45-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ മനേസര്‍ മാരുതി സുസുക്കി കമ്പനിയില്‍ മാനേജരെ തൊഴിലാളികള്‍ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ ഉണ്ടാകുന്നത് തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ കൊണ്ടാണെന്ന് ബിഎംഎസ് ദേശീയാദ്ധ്യക്ഷന് പറഞ്ഞു.
മുന്‍ യോഗങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാരുടെ വേതനാനുകൂല്യങ്ങള്‍ നല്‍കാമെന്ന് തൊഴില്‍മന്ത്രിമാരുടെ യോഗത്തിലും തീരുമാനിച്ചതാണ്. പക്ഷേ നടപ്പിലായിട്ടില്ല. അതിനു നിയമം നിര്‍മ്മിച്ചിട്ടില്ല, സജി നാരായണന് ആരോപിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഈ ചൂഷണത്തിനെതിരെ ഇടപെട്ടില്ലെങ്കില്‍ ട്രേഡ് യൂണിയനുകള്‍ക്ക് യുദ്ധമല്ലാതെ വേറേ വഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന അങ്കണ്‍വാടി, ആശാ, മിഡ്ഡേ മീല്‍ തുടങ്ങിയവയിലെ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സന്നദ്ധ സേവകരായി പരിഗണിക്കുന്നത് ദയനീയമാണെന്നും സജിനാരായണന്‍ പറഞ്ഞു.
സാമ്പത്തിക പരിഷ്കരണം നടപ്പാക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ഇതുവരെയുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കേണ്ട സമയമായി. പോരായ്മകളാണ് ഈ രംഗത്ത് ഏറെ. എന്നാല്‍ കൊണ്ടുവന്ന പരിഹാരങ്ങള്‍ അധികവും കൂടുതല്‍ വിനയാണ് വരുത്തിയിരിക്കുന്നത്. പരിഷ്കാരങ്ങള്‍ പാവപ്പെട്ട ഗ്രാമീണരേയും കര്‍ഷകരേയും തൊഴിലാളികളേയും കഷ്ടപ്പെടുത്തി സമ്പന്നരെ സംരക്ഷിക്കുകയാണ് ചെയ്തത്.
രാജ്യത്തെമ്പാടും നടന്ന രണ്ടു ദിവസത്തെ സംയുക്ത തൊഴില്‍ പണിമുക്ക് തൊഴിലാളി സമരോത്സുകത തിരികെ വരുന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ ഭാഗധേയം തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരനും നിശ്ചയിക്കും വരെ സമരം തുടരുമെന്ന് സജിനാരായണന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കര്‍ഷകനും മുക്കുവനും ചെരുപ്പുകുത്തിയും തൂപ്പുകാരനും ചേര്‍ന്നുള്ള നവഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന സ്വാമിജിയുടെ സങ്കല്‍പ്പമാണ് ഏറ്റവും യുക്തമെന്ന് സജി നാരായണന് പറഞ്ഞു. അത്തരമൊരു വന്‍ മാറ്റത്തിനു പ്രയത്നം തുടങ്ങാന്‍ അദ്ദേഹം ഐഎല്സിയെ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: