ന്യൂദല്‍ഹി: പവന്‍കുമാര്‍ ബന്‍സലിന്റെ രാജിക്കു വഴിവെച്ച റെയില്‍വേ കൈക്കൂലിക്കേസ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ. കേസന്വേഷണത്തിന്റെ വേഗത കുറയ്ക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന വാര്‍ത്തകള്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നിഷേധിച്ചു.
വസ്തുനിഷ്ഠമായ അന്വേഷണമാണ് കേസില്‍ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നതിനാലാണ് പ്രതികളെ വലയിലാക്കാന്‍ സാധിച്ചത്. കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകാത്ത വിധത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. എന്നാല്‍ മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തില്‍ നിന്നും സിബിഐ ഡയറക്ടര്‍ ഒഴിഞ്ഞുമാറി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി.
ഇലക്ട്രിക്കല്‍ ചുമതലയുള്ള റെയില്‍വേ ബോര്‍ഡംഗമായി നിയമിക്കുന്നതിന് പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന് വിജയ് സിംഗ്ലയ്ക്കു മഹേഷ്കുമാര്‍ 10 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് കേസ്. കേസില്‍ വിജയ്സിംഗ്ലയ്ക്കും മഹേഷ്കുമാറിനും പുറമേ പണം കൈമാറ്റം ചെയ്ത മറ്റു നാലുപേര്‍ കൂടി അറസ്റ്റിലാണ്. ഇതിനു പുറമേ കൈക്കൂലിക്കേസുമായി ബന്‍സലിന് ബന്ധമുണ്ടെന്ന തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായാണ് വിവരം. ബന്‍സലിനെ ചോദ്യം ചെയ്യാതെ കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് സിബിഐ എന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതിനിടെ കേസില്‍ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡംഗം മഹേഷ്കുമാര്‍ സ്ഥാനത്തെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ വഴിവിട്ട നടപടികള്‍ സ്വീകരിച്ചിരുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുമതലയേറ്റ് ഒന്‍പത് ദിവസത്തിനകം പടിഞ്ഞാറന്‍ റെയില്‍വേയ്ക്ക് 269 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്ന് കണ്ടെത്തി.
റയില്‍വേ ബോര്‍ഡ് അധ്യക്ഷന്‍ വിനയ് മിത്തല്‍ അടുത്ത മാസം വിരമിക്കുമ്പോള്‍ ഇലക്ട്രിക്കല്കാര്യ അംഗമായ കുല്ഭൂഷണ് അദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ഒഴിവുവരുന്ന ഇലക്ട്രിക്കല്‍ ബോര്ഡംഗമാകുന്നതിനാണ് മഹേഷ്കുമാര്‍ ബന്‍സലിന്റെ അനന്തരവന് കൈക്കൂലി നല്‍കിയത്. 2300 കോടിരൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള ഇലക്ട്രിക്കല്‍ വിഭാഗം അംഗമായാല്‍ നടത്താന്‍കഴിയുന്ന കോടിക്കണക്കണക്കിനു രൂപയുടെ അഴിമതി ലക്ഷ്യമിട്ടായിരുന്നു മഹേഷ്കുമാറിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: