മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സാമൂഹികചിന്തകനുമായ അസ്ഗര്‍ അലി എന്‍ജിനീയര്‍ (73) അന്തരിച്ചു. രാവിലെ എട്ടോടെ മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഇസ്ലാമിലെ വിമോചന ധാരകളെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതനായിരുന്നു അസ്ഗര്‍ അലി എഞ്ചിനീയര്‍. 20 വര്‍ഷം എഞ്ചിനീയറായി ജോലി ചെയ്ത ശേഷം സാമുഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു.
രാജസ്ഥാനിലെ സലൂംബറില് ദാവൂദി ബോറ സമുദായത്തിലെ പുരോഹിത കുടുംബത്തിലായിരുന്നു അസ്ഗര്‍ അലി ജനിച്ചത്. പരിഷ്കരണവാദിയായിരുന്ന അസ്ഗര്‍ അലി തെക്കുകിഴക്കന്‍ ഏഷ്യയിലെ വംശീയആക്രമണത്തിനും വര്‍ഗീയതക്കുമെതിരെ ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
1980 ല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപിച്ചു. 1993 ല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്കുലറിസത്തിന് തുടക്കമിട്ടു. 2004 ലില്‍ ദാവൂദി ബോറയില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും ഒക്കെയായി ലോകമെമ്പാടും സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങളിലായി 52 ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എ ലിവിംഗ് ഫെയ്ത്ത്; മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയ്ഞ്ച് എന്നിവ അദ്ദേഹത്തിന്റെ ആത്മകഥകളാണ്. സാമുദായിക മൈത്രിക്ക് വേണ്ടി അദ്ദേഹം എക്കാലവും നിലകൊണ്ടിരുന്നു. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പേര്‍സ്പെക്ടീവ് എന്ന പേരില്‍ പുറത്തിറങ്ങിയ ഒരു പുസ്തകം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഒറിജിന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഓഫ് ഇസ്ലാം, ഇസ്ലാം ആന്‍ഡ് റെവല്യൂഷന്, ഇസ്ലാം ഇന്‍ പോസ്റ്റ് മോഡേണ്‍ വേള്‍ഡ്, ഇസ്ലാം ഇന്‍ കണ്ടംപററി വേള്‍ഡ് തുടങ്ങിയവയാണ് അസ്ഗര്‍ അലിയുടെ പ്രധാന കൃതികള്‍.
ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥമായ കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ അസ്ഗര്‍ അലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: