സിബിഐ സമര്‍പ്പിച്ച ഒമ്പതുപേജുകളുള്ള സത്യവാങ്മൂലം സുപ്രീംകോടതി വിശദമായി പരിശോധിച്ചു. കല്‍ക്കരി അഴിമതിക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വനികുമാര്‍ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചതാണ് സത്യവാങ്മൂലം. അഴിമതിക്കേസുകളിലെ സിബിഐ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളില്‍ കോടതി അതിയായ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസോ മറ്റ് മന്ത്രാലയങ്ങളോ ഉള്‍പ്പെട്ട അഴിമതിക്കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ നിയമമന്ത്രിയെ കാണിക്കണമെന്നുണ്ടോ എന്ന് കോടതി വാക്കാല്‍ തിരക്കി. സ്ക്രീനിംഗ് കമ്മറ്റി തയ്യാറാക്കിയ ബ്രോഡ്ഷീറ്റുകളിലെയും ചാര്ട്ടുകളിലെയും വിവരങ്ങള്‍, വിതരണത്തിലെ നിയമസാധുത സംബന്ധിച്ച അന്വേഷണത്തെക്കുറിച്ചുള്ള വരി എന്നിവ അശ്വനികുമാര്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്തെന്ന് സിബിഐ തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
*യജമാന്മാരുടെ വാക്കുകള്‍ ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തയായിരിക്കുകയാണ് സിബിഐ. അതാകട്ടെ ഒരു തത്തയും അനേകം യജമാനന്മാരുമെന്ന നീചമായ നീണ്ടകഥയാണ്.
*സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടിലെ കാതലായ ഭാഗത്തില്‍ മാറ്റങ്ങള്‍ വരുത്തി.
*സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും എല്ലാവിധ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് നിലനില്‍ക്കാനുള്ള വഴി സിബിഐ മനസ്സിലാക്കിയിരിക്കണം.
*കല്‍ക്കരി അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
*അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ പങ്കുവയ്ക്കേണ്ട പ്രോഗ്രസ് റിപ്പോര്‍ട്ടല്ല.
*അന്വേഷിച്ച് സത്യം കണ്ടെത്തലാണ് സിബിഐയുടെ ജോലി അല്ലാതെ സര്‍ക്കാരിനോട് അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുകയല്ല വേണ്ടത്.
*സമഗ്രവും ഗുണപരവുമായ അന്വേഷണമാണ് നമുക്ക് വേണ്ടത്.
*കോടതിയുടെ അനുവാദമില്ലാതെ ഒരു വ്യക്തിയുമായും ഒരുതരത്തിലുമുള്ള സമ്പര്‍ക്കം പാടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിമാരെയും കല്‍ക്കരി മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും സിബിഐ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിയമമന്ത്രി സിബിഐയോട് നേരിട്ടാവശ്യപ്പെട്ടോ എന്ന് കോടതി ചോദിച്ചു. നിയമമന്ത്രിയുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ ശുപാര്‍ശകള്‍ സ്വീകരിക്കുന്നതിലൂടെ അന്വേഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടില്ലെന്നാണോ ഉദ്ദേശിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രണ്ട് മന്ത്രാലയങ്ങളോടും വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തിരുത്തുന്നതില്‍ അവര്‍ക്ക് എന്ത് കാര്യമാണുള്ളത്. കോടതിയില്‍ നല്‍കേണ്ട റിപ്പോര്‍ട്ട് മറ്റുള്ളവരെ കാണിക്കുന്നതിന് എങ്ങനെധൈര്യം വന്നു. നിങ്ങള്‍ക്ക് മുകളില്‍ ഭരണാധികാരമുണ്ടെങ്കിലും അത് അന്വേഷണവിഷയത്തില്‍ ഇടപെടാനുള്ളതല്ല. സിബിഐ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോള്‍ അത് സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അവസരമൊരുക്കണം. ഭരണനിയന്ത്രണം മാത്രമേ സിബിഐയുടെ മേല്‍ ഉണ്ടാകാന്‍ പാടുള്ളൂ. സിബിഐയെ അങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോ ? അന്വേഷണ സംഘത്തലവനെ നേരത്തെ മാറ്റിയിരുന്നത് പുനസ്ഥാപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇതിലെന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സിബിഐ കോടതിയില്‍ നിന്നും അനുവാദം തേടണം. കോടതിയുടെ നിര്‍ദേശങ്ങള്‍ മാത്രമേ സിബിഐ അനുസരിക്കേണ്ടതുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമമന്ത്രിയുടെ അഭിപ്രായമനുസരിച്ചാണ് താന്‍ സിബിഐ ഉദ്യോഗസ്ഥരെ കണ്ടതെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ പറഞ്ഞു. താന്‍ കല്‍ക്കരി അഴിമതിക്കേസിലെ സിബിഐ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും എജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: