ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ വിശേഷിപ്പിക്കാം? കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്നും തിരനോട്ടമെന്നും പറയുന്നവരുണ്ട്, ബിജെപിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെന്നും തെക്കേയിന്ത്യന്‍ വീഴചയെന്നും വിളിക്കുന്നവരുണ്ട്. പക്ഷേ, മൂക്കു മുറിച്ചു ശകുനം മുടക്കിയവരുടെ നാത്തൂനിസമാണ് തെരഞ്ഞെടുപ്പു ഫലം എന്നു പറയുന്നതാവും കൂടുതല്‍ യുക്തം.
ജനാധിപത്യത്തിന്റെ മനോഹാരിതയാണ് അത്. കര്‍ണാടകം പലപ്പോഴും അടക്കി?ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിതാന്തമായ തോല്‍വിയില്ല. പക്ഷെ ഈ പരാജയം ബിജെപി അര്‍ഹിക്കുന്നതാണോ? അല്ലെന്നു പറഞ്ഞാല്‍ അതല്പ്പം കടന്നുപോകും. ആ പാര്‍ട്ടിയെ സ്നേഹിക്കുന്നവരാരും അവര്‍ അതര്‍ഹിക്കുന്നു എന്ന് പറയുകയുമില്ല. തല്ക്കാലം പ്രതിപക്ഷത്തിരിക്കട്ടെ എന്നാഗ്രഹിക്കുന്നവരും കുറവല്ല. അതും ബിജെപിയെ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെയാണ്. പാര്‍ട്ടിയിലെ ചില നടപടികള്‍ ഒരുപാട് പേരെ നോവിപ്പിച്ചിട്ടുണ്ട്. പലരെയും പാര്‍ട്ടിയില്‍ നിന്നും അകറ്റിയിട്ടുമുണ്ട്.
എക്കാലത്തും ബിജെപിയുടെ ശക്തിദുര്‍ഗമായ തെക്കന്‍ കര്‍ണാടകത്തില്‍ ഒരൊറ്റ സീറ്റാണ് ഇപ്രാവശ്യം പാര്‍ട്ടിക്ക് നേടാനായത്.
മുന്മുഖ്യനും മുന്‍ അധ്യക്ഷനും ഇപ്പോഴത്തെ ദേശീയ ഉപാധ്യക്ഷനുമായ സദാനന്ദ ഗ്ഡയുടെ പുത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് കൊണ്ടുപോയത് നോക്കുക. ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറിയ ശകുന്തള ഷെട്ടിയാണ് അവിടെ ജയിച്ചത്. കുണ്ടപുര മണ്ഡലത്തില്‍ സര്‍വസമ്മതനും ബിജെപിയുടെ ലാളിത്യത്തിന്റെയും ജനകീയതയുടെയും മുഖമായിരുന്ന ഹാലാടി ശ്രീനിവാസ ഷെട്ടിയുടെ പാര്‍ട്ടി വിമതനായുള്ള വിജയം നോക്കുക.
കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ചിടത്തെല്ലാം തോറ്റുവെങ്കില്‍ ബിജെപി വിമതരെ ജനം കൈവിട്ടില്ല. തെക്കന്‍ കര്‍ണ്ണാടകത്തില്‍ പ്രബല സമുദായമായ ഭട്ടര്‍? ബിജെപിയെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞത്, പുത്തന്‍ കൂട്ടുകാരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയും അതേസമയം ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്ക് സമര്‍പ്പിച്ച ഹാലാടി ശ്രീനിവാസ ഷെട്ടിയെ പോലുള്ളവരെ കൈവിടുകയും ചെയ്തപ്പോഴാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്നും, പുറത്തു പോയും, പാര്‍ട്ടിയെ നിരന്തരം തകര്‍ക്കാന്‍ ശ്രമിച്ചവരെയും ജനം വെറുതെ വിട്ടില്ല. പറഞ്ഞു വന്നത് യെദ്ദ്യൂരപ്പയെ കുറിച്ചാണ്.180 സീറ്റില്‍ മത്സരിച്ചു വെറും ആറെണ്ണം മാത്രം ജയിച്ച അവരുടെ എല്ലാ പ്രധാന സ്ഥാനാര്‍ത്ഥികളും തോറ്റു. ബിജെപി മന്ത്രിസഭയില്‍ അവസാനദിനം വരെ ഇരുന്നു അധികാരത്തിന്റെ സുഖം നുകര്‍ന്ന, സി എം ഉദാസി, യെദ്ദ്യൂരപ്പയുടെ വലംകൈ ആയ ശോഭാകരന്തലാജെ അദ്ദേഹത്തിന്റെ ഇടവും വലവും നിന്ന് പാര്‍ട്ടിയെ നിരന്തരം ആക്രമിച്ച ബി പി ഹരീഷ്, നെഹ്റു ഒലെക്കര്, രേണുകാചാര്യ, ഹര്‍ത്താല്‍ ഹാലപ്പ…. പട്ടിക നീണ്ടുപോകും. അവരില്‍ പലരും മൂന്നോ നാലോ സ്ഥാനക്കാരായാണ് അവസാനിച്ചത്. എന്തിനു യെദ്ദ്യൂരപ്പക്ക് പോലും ജനം പൂര്‍ണവിജയം നല്‍കിയില്ല. ബിജെപിയില്‍ ഉള്ളപ്പോള്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിക്കാറുള്ള അദ്ദേഹം ഇത്തവണ കഷ്ടിച്ച് ഇരുപതിനായിരം വോട്ടുകള്‍ക്കാണ് ജയം കണ്ടത്.
ബിജെപിയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ശരിതന്നെ. എന്നാല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല,സ്വയം അവസാനിക്കുകയും ചെയ്തു .മനസില്ലാമനസോടെ പാര്‍ട്ടിയില്‍ തുടര്‍ന്നവരെയും പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലും ദളിലും ചേര്‍ന്നവരെയും തോല്‍പ്പിച്ചുകൊണ്ടാണ് ജനം പകരംവീട്ടിയത്. വ്യവസായ വകുപ്പ് മന്ത്രി നിരാണി, ബെളൂര്ഗോപാലകൃഷ്ണ, ഗൂളിഹട്ടി ശേഖര്‍ തുടങ്ങിയവര്‍ ആ വഞ്ചനയുടെ ശിക്ഷ ഏറ്റു വാങ്ങിയവരാണ്.
മറ്റൊരു പ്രധാന കാരണം ലിംഗായത്ത് സമുദായം തന്റെ ഉള്ളം കയ്യിലാണെന്ന യെദ്ദ്യൂരപ്പയുടെ അഹങ്കാരത്തിനും ആവോട്ടു ബാങ്ക് ഏതു വിധേനെയും നിലനിര്‍ത്തണമെന്ന ബിജെപിയുടെ നിര്‍ബന്ധബുദ്ധിക്കും ഏറ്റ തിരിച്ചടിയാണ്. ആ സമുദായത്തിനു മുന്‍തൂക്കമുള്ള 59 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് കയ്യടക്കിയപ്പോള്‍, അതേ സമുദായാക്കാരനായ ഷെട്ടറടക്കം 17 പേരെ മാത്രമാണ് പാര്‍ട്ടിക്ക് വിജയിപ്പിക്കാനായത്. കേജെപിക്കാകട്ടെ കേവലം നാലു പേരെയും. അവരുടെയും വൊക്കലിഗ സമുദായത്തിന്റെയും വോട്ടു പ്രതീക്ഷിച്ചു ബംഗളൂര് രാജാജി നഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുന്‍ ഊര്‍ജ്ജമന്ത്രിയും യെദ്ദ്യൂരപ്പയുടെ വിശ്വസ്തയുമായ ശോഭാകരന്തലാജെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന നിയമമന്ത്രി സുരേഷ്കുമാറിനോട് തോല്‍ക്കുക മാത്രമല്ല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
വളരെ ചുരുങ്ങിയ വ്യത്യാസത്തിലാണ് പലേടത്തും ബിജെപി പരാജയപ്പെട്ടത്. തൊഴുത്തില്‍ കുത്തും ഭരണം ശരിയായി നിര്വഹിക്കാഞ്ഞതും പരാജയ കാരണമായിട്ടുണ്ട്. വികസന മന്ത്രം ശരിയായി ജനങ്ങളിലെക്കെത്തിച്ചില്ല. നാല്‍പ്പതു ലക്ഷത്തോളം വരുന്ന പുതു വോട്ടര്‍മാരുടെ തീരുമാനവും പാര്‍ട്ടിക്ക് എതിരായിരുന്നു. എന്നാല്‍ എവിടെയും കോണ്‍ഗ്രസിനെ അമിതാഹ്ലാദത്തിനു വഴിപ്പെടാന്‍ വിട്ടുമില്ല.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: