ബംഗളൂരു: എല്ലാ രാഷ്ട്രീയകക്ഷികളെയും ആശങ്കയിലാഴ്ത്തി 70.63ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മെയ് അഞ്ചിലെ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നുച്ചയോടെ പുറത്തുവരും. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ആദ്യമായാണ്, പോളിംഗ് ഇത്രയും ഉയരുന്നത്. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ ചൂണ്ടുപലകയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കായിരിക്കും അതു ഗുണകരമാകുകയെന്നു കൃത്യമായി പ്രവചിക്കുവാന്‍ ആരും ധൈര്യപ്പെടുന്നില്ല. അടിയന്തരാവസ്ഥക്കുശേഷം രാജ്യം മുഴുവന്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുംതുടര്ന്ന് 78 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസ്സിനു അനുകൂലമായത് ചിലര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അന്നത്തെ കോണ്‍ഗ്രസ്സോ രാഷ്ട്രീയ നേതൃത്വമോ അല്ല ഇന്നുള്ളതെന്നും തെക്കേ ഇന്ത്യ പൊതുവേ അക്കാലത്ത് കോണ്‍ഗ്രസ് അനുകൂലമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. (അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28 ലോക്സഭാസീറ്റില് 26 ഉം നേടിയത് കോണ്‍ഗ്രസ് ആയിരുന്നു).
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തിയപ്പോഴൊന്നും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലിംഗായത്ത്-ബിജെപി-കേജെപി ഭൂരിപക്ഷ മേഖലകളിലാണ് ഇപ്രാവശ്യം പോളിംഗ് വര്‍ധന ഉണ്ടായിട്ടുള്ളതും. മധ്യ കര്‍ണാടകത്തിലും, പഴയ ഹൈദ്രാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസ്സിനും ജനതാദളിനും ഒരുപോലെ സ്വാധീനം ഉണ്ട്. കോണ്‍ഗ്രസ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനിടയുള്ള ബിദര്‍, ഉത്തരകര്‍ണാടക ജില്ലകളില്‍ പോളിംഗ് 55 ശതമാനത്തിനടുത്താണ് എന്നത് ശ്രദ്ധേയവുമാകുന്നു. നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ബാംഗ്ലൂര്‍ ദക്ഷിണ കര്‍ണ്ണാടക ജില്ലകളിലും സമ്മതിദായകര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാന്‍ എത്തിയിട്ടുണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസിനു പ്രതീക്ഷ. എന്നാല്‍ 2008 ലും എക്സിറ്റ് പോളുകള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിനു അധികാരം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ജനങ്ങള്‍ പക്ഷെ 110 സീറ്റുകളില്‍ വിജയിപ്പിച്ചു ബിജെപിയെ അധികാരത്തില്‍ എത്തിച്ചതു ചരിത്രം. ഇത്തരം എക്സിറ്റ് പോളുകള്‍ പണം നല്കി ഉണ്ടാക്കുന്നവയാണെന്ന ആരോപണവും ഉണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങി വാര്‍ത്തകള്‍ ചമച്ചതിന് 72 പരാതികളുടെ അടിസ്ഥാനത്തില്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പല മാധ്യമങ്ങള്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.എന്തായാലും സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെയില്ല.തങ്ങള്‍ക്ക് 100 സീറ്റില്‍ കുറവായാല്‍ ബിജെപിയും ജനതാദളും ഒരുമിക്കുമെന്നു അവര്‍ ഭയപ്പെടുന്നുണ്ട്.
അതിനിടെ തെരഞ്ഞെടുപ്പു ഫലം എന്തായാലും പതിവു തര്‍ക്കങ്ങള്‍ ഉപേക്ഷിക്കേണ്ടെന്ന മട്ടില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാന മോഹികള്‍ പ്രസ്താവനാ യുദ്ധം തുടങ്ങിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയാവുന്ന ചരിത്രമാണ് കോണ്‍ഗ്രസിനെന്നു പറഞ്ഞ് ആദ്യവെടി പൊട്ടിച്ചത് കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര്‍ ആണ്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നേരേ മുഖ്യമന്ത്രി സ്ഥാനത്തു കയറിയവര്‍ പാര്‍ട്ടിയില്‍ ധാരാളം ഉണ്ടെന്നും കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ മറുവെടി പൊട്ടിച്ചു. എന്നാല്‍ 41 വര്‍ഷം എംഎല്‍എ മുതല്‍ സംസ്ഥാനാധ്യക്ഷന്‍ വരെയുള്ള പദവികള്‍ വഹിക്കുകയും ഇപ്പോള്‍ കേന്ദ്ര തൊഴില്‍വകുപ്പ് ഭരിക്കുകയും ചെയ്യുന്നതിനേക്കാള്‍ എന്ത് യോഗ്യതയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അധികം വേണ്ടതെന്നു മല്ലികാര്‍ജുന ഖാര്‍ഗെ ചോദിക്കുന്നു. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ മുഖ്യന് എസ്.എം. കൃഷ്ണയുടെ വലംകയ്യും വൊക്കലിഗ ജാതിയുടെ പിന്‍ബലവുമുള്ള ഡി.കെ. ശിവകുമാര്‍. ഒരു ന്യൂനപക്ഷക്കാരനായാല് എന്താണു പ്രശ്നമെന്ന് മുന്‍ റെയില്‍വേ മന്ത്രി ജാഫര്‍ ഷെരീഫ്. അങ്ങനെയും തര്‍ക്കങ്ങള്‍ തകര്‍ക്കുകയാണ്. എന്നാല്‍ ഇന്നുച്ചയോടെ കാര്യങ്ങള്‍ സുവ്യക്തമാകും.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: