ന്യൂദല്‍ഹി: റെയില്‍വെ കൈക്കൂലി വിവാദത്തില്‍പ്പെട്ടുഴലുന്ന റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള കമ്പനിക്ക് കഴിഞ്ഞ വര്‍ഷം വന്‍ വിറ്റുവരവെന്ന് കണക്കുകള്‍. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഔഷധനിര്‍മാണ കമ്പനിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ശൂന്യത്തില് നിന്നും 152 കോടിരൂപയുടെ വിറ്റുവരവ് നേടിയിരിക്കുന്നത്.
ബന്‍സലിന്റെ ഭാര്യ മധു, മക്കളായ അമിത്, മനീഷ് എന്നിവരുടെ ഉടമസ്ഥതയിലാണ് തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇപ്പോള്‍ കമ്പനിയുടെ വിറ്റുവരവ് സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ ബന്‍സലിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നതു പോലെയാണ്. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി 2007ല്‍ പുറത്തുവിട്ട ബാലന്‍സ് ഷീറ്റില്‍ വിറ്റുവരവ് പൂജ്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2012 ആയപ്പോഴേക്കും കമ്പനിയുടെ വിറ്റുവരവ് 152 കോടിയിലെത്തി. 2009 മുതല്‍ ബന്‍സല്‍ കേന്ദ്രമന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യവകുപ്പ്, ജലവിഭവം, റെയില്‍വെ എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നു. നിലവില്‍ റെയില്‍വെ മന്ത്രിയായി തുടരുകയാണ് ബന്‍സല്‍.
2008 മുതലുള്ള കമ്പനിയുടെ വിറ്റുവരവ് സംബന്ധിച്ച കണക്കുകള്‍ ചണ്ടീഗഡിലെ കമ്പനി രജിസ്ട്രാറുടെ ഓഫീസില്‍ ലഭ്യമാണ്. 2008ല്‍ 15-35 കോടിരൂപയുടെ വിറ്റുവരവ് തിയോണ്‍ നേടിയപ്പോള്‍ 2009ല്‍ ഇത് 41 കോടിയും 2010ല്‍ 62 കോടിയുമായി വര്‍ധിച്ചു. തുടര്‍ന്ന് 2011ല്‍ 105 കോടി നേടിയ കമ്പനി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 152 കോടിയാണ് നേടിയത്. 2008ല്‍ കമ്പനിയുടെ ലാഭം 28 ലക്ഷം രൂപയായിരുന്നു. 2012ല്‍ എത്തിയപ്പോഴേക്കും ലാഭം 19.5 കോടിയായി വര്‍ധിച്ചു. 2012-13 ല്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അറ്റമൂല്യം 37 കോടിരൂപയാണ്.
ബന്‍സലിന്റെ ആണ്മക്കളായ അമിതും മനീഷും കമ്പനിയുടെ ഡയറക്ടര്‍മാരായി ചുമതലയേല്‍ക്കുന്നതും 2007ലാണ്. തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് പുറമെ ഇവര്‍ക്ക് മൂന്ന് കമ്പനികള്‍ വേറെയുമുണ്ട്. ബന്‍സലിന്റെ ഭാര്യ മധു ബന്‍സലിനാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുള്ളത്, 4,06,500 ഓഹരികള്‍. ഇവര്‍ ഐവ ഹെല്‍ത്ത് കീയര്‍ എന്ന മറ്റൊരു കമ്പനിയുടെയും ഡയറക്ടറാണ്. അമിത് മൊഹാലിയില്‍ ദല്‍ഹി പബ്ലിക് സ്കൂളിന്റെ ഡയറക്ടര്‍ കൂടിയാണ്. ഇവിടെ അമിതിന് 4,02,000 ഓഹരികളുണ്ട്. ഏറ്റവും കൂടുതല്‍ ഓഹരികളുള്ള രണ്ടാമന് അമിതാണ്. അമിതിന്റെ ഭാര്യ മോണിക്കയ്ക്കും തിയോണില് 1,05,000 ഓഹരികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: