ദേവ്ദ: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കുന്ന യുപിഎ സര്‍ക്കാരിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശനം. അനന്തരവന്മാരെയും അമ്മാവന്മാരെയും ഓര്‍ത്തുമാത്രമേ യുപിഎ സര്‍ക്കാരിന് ആശങ്കയുള്ളുവെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ജലം തുറന്നു വിടാനുള്ള കവാടം നിര്‍മ്മിക്കണമെന്ന ഗുജറാത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനധികൃതമായി തള്ളിക്കളയുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.
റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്സാന്ലിന്റെ അനന്തരവന് റെയില്‍വേ ബോര്‍ഡ് നിമയനവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരെ മോദി ആഞ്ഞടിച്ചത്.
അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുമൊത്ത് പ്രധാനമന്ത്രി മന്മോഹന് സിംഗിനോട് പലതവണ സര്‍ദാര്‍ സരോവര്‍ ഡാമിലെ ഗേറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി അഭ്യര്‍ത്ഥിച്ചിരുന്നതായി മോദി പറഞ്ഞു. എന്നാല്‍ മന്‍മോഹന്‍സിംഗ് ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കിയതേയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗേറ്റുകള്‍ സ്ഥാപിക്കുന്നതോടെ മഹാരാഷ്ട്രയുടെ ജലപ്രശ്നം കൂടിയാണ് പരിഹരിക്കപ്പെടുന്നത്.
എന്നാല്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെപ്പോലും കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. പകരം അനന്തരവന്മാരുടെയും അമ്മാവന്മാരുടെയും കാര്യത്തിലാണ് ശ്രദ്ധ. അനന്തരവന്മാര്പോലും സര്‍ക്കാരിന്റെ കളിയുടെ ഭാഗമാകുകയാണെന്നും മോദി പറഞ്ഞു. ബഹ്ദാര്ഡാമിന് സമീപത്തായി സൗരാഷ്ട്ര ജല്ധര സംഘടിപ്പിച്ച സൗരാഷ്ട്ര നര്‍മദ ജല അവതരണ് മഹാജ്ഞത്തില് സംസാരിക്കവെയാണ് യുപിഎ സര്‍ക്കാരിനെതിരെയുള്ള മോദിയുടെ രൂക്ഷവിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: