എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത കയ്യേറ്റവുമായി ബന്ധപ്പെട്ട് കയ്യേറിയ സ്ഥലമത്രയും തിരിച്ചുനല്‍കാന്‍ കയ്യേറ്റക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതായി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന എരുമേലി കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള നേര്‍ച്ചപ്പാറ, കൊടുക്കവള്ളി റോഡാണ് ചില എസ്റ്റേറ്റുടമകളും മറ്റും കയ്യേറിയത്. ഇതിനെതിരെ ബിജെപി കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുകയും സംഭവം ചര്‍ച്ചയാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റസ്ഥലം തിരിച്ചുനല്‍കാന്‍ തയ്യാറായിരിക്കുന്നത്. നാലു മീറ്റര്‍ വീതിയില്‍ 1500 മീറ്റര്‍ നീളമുള്ള എസ്റ്റേറ്റില്കൂടിയുള്ള മുമ്പുണ്ടായിരുന്ന റോഡ് തന്നെ തിരിച്ചു നല്കാന് കയ്യേറ്റക്കാര്‍ സമ്മതിച്ചിരിക്കുകയാണെന്നും വി.ജി.അജികുമാര്‍ പറഞ്ഞു. ഇതിനിടെ ചെറുകിട താമസക്കാര്‍ കയ്യേറി പല സ്ഥലവും മുമ്പു തന്നെ തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കാട്ടി ബിജെപിയെ അവര്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കാനനപാത പൂര്ണ്ണമായിത്തീരണമെങ്കില് പേരൂര്‍ത്തോട് വരെയുള്ള സ്ഥലം റോഡിനായി ലഭിക്കേണ്ടതുണ്ട്. ഇതിന് ചില വ്യക്തികള്‍ കൂടി കയ്യേറിയ സ്ഥലം തിരിച്ചു നല്‍കേണ്ടതായി വരുമെന്നും വി.സി.അജി പറഞ്ഞു.
കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെ ഏകദേശം ഒന്നര ഏക്കര്‍ സ്ഥലമാണ് റോഡിന്റേതായി കയ്യേറിയിരിക്കുന്നത്. ഇരുവശത്തും കയ്യാലകളും റോഡും വ്യക്തമായി കാണാമായിരുന്നിട്ടും റോഡ് കെട്ടിതിരിച്ച് കൃഷിയിറക്കിയാണ് ഭൂമി കയ്യേറ്റം നടത്തിയത്.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത തിരിച്ചു നല്‍കാനുള്ള കയ്യേറ്റക്കാരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി.അജി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: