അതുല്യനാണ് റാവുരി ഭരദ്വാജ എന്ന എഴുത്തുകാരന്. സമാനതകളില്ല ഈ അക്ഷരങ്ങളുടെ തമ്പുരാന്. അത്രയേറെ വലിയ ചുവടുവെയ്പ്പുകളാണ് ഈ മനുഷ്യന് എഴുത്തിന്റെ ലോകത്തും ജീവിതത്തിലും വെച്ചിരിക്കുന്നത്. ഏതേതെല്ലാം മേഖലകളില്‍ ആ വിരല്ത്തുമ്പും തൂലികയും സഞ്ചരിച്ചിട്ടില്ല. പ്രകൃതിമുതല് ശുശ്രൂഷവരെ, പട്ടിണിമുതല്‍ ധനാഢ്യത വരെ, യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വരെ അദ്ദേഹത്തിന്റെ മഷിയടയാളങ്ങളിലൂടെ അനുവാചകനിലെത്തി. അവ ഗകവലം അക്ഷരങ്ങള്‍ മാത്രമായിരുന്നോ. അല്ലല്ല ജീവിതങ്ങളായിരുന്നു, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളായിരുന്നു.
ഭരദ്വാജയ്ക്ക് ഒട്ടേറെ ഡോക്ടറേറ്റുകളുണ്ടായിരുന്നു; സാധ്യമായത്ര. പക്ഷേ പള്ളിക്കൂടത്തിന്റെ പടിവാതില്‍ കയറിയിട്ടില്ല. കുട്ടിക്കാലത്തെന്നല്ല ജീവിതത്തില്‍ ഒരിക്കലും ഒരു സ്ഥാപനത്തിലൂടെയും ഔപചാരിക വിദ്യാഭ്യാസം സമ്പാദിച്ചിട്ടില്ല. പറക്കുന്ന താടിയും പരുക്കന്‍ ഉടുതുണിയുമായി, തന്റെ ദരിദ്രാവസ്ഥ പ്രകടിപ്പിച്ചുകൊണ്ടുതന്നെ ജീവിച്ച അദ്ദേഹം ഒരിക്കലും സമ്പത്തിനു പിന്നാലെ പരക്കം പാഞ്ഞിരുന്നേയില്ല.
സര്‍ഗ്ഗക്രിയയുടെ ലോകത്തും അദ്ദേഹം വ്യത്യസ്തനാണ്. തികച്ചും വേറിട്ടൊരു കരുത്തും ശേമുഷിയുമുള്ള എഴുത്തുകാരനാണ് റാവുരി. മറ്റു മികച്ച എഴുത്തുകാരില്‍നിന്നും ഏറെ വേറിട്ടു നില്ക്കുന്നു അദ്ദേഹം. എഴുതിയ പുസ്തകങ്ങളുടെ എണ്ണത്തിലും കണക്കില്ല.
അദ്ദേഹത്തിന്റെ ചില എഴുത്തുകളുടെ പരിഭാഷാ ശ്രമം ഇങ്ങനെ-
“മഴനൂലിഴകളെക്കൊണ്ട്
അമ്മ ധരണിയെ തന്നിലേക്കടുപ്പിക്കാന്‍
കരിമേഘങ്ങളും;
അതേ ജലപാശത്തങ്ങളാല്
മേഘങ്ങളെ അവളിലേക്കടുപ്പിക്കാന്‍
അമ്മ ധരിത്രിയും
തമ്മില്‍ കലഹിക്കുന്നൂ
ഈ മഴക്കാലമത്രയും”
**********
“എല്ലാം നിനക്ക്,
എന്റെ ചുറ്റുമുള്ളതും,
എന്നിലുള്ളതുമെല്ലാം
സമര്‍പ്പിച്ചശേഷം
ഞാനൊരു ഉമ്മത്തിന്കായപോലെയായി,
ആര്‍ക്കും ഒരിക്കലും ഒന്നും നല്‍കാനാകാത്ത
ഏന്റെ കുഞ്ഞുഞ്ഞാനായി!”
******
” എനിക്ക് ഞാന്‍ ശുദ്ധനും വെളുത്തവനുമാണ്.
ആകാശപ്പെണ്ണ് അവളുടെ നീലിമ എന്നിലാകെ വീഴ്ത്തി,
എന്നെ ഒരു നീല ജലാശയമാക്കി മാറ്റി.
ആ തടാകം കരയുകയാണ്.”
അതെ, അനന്താകാശത്തില്നിന്നു കിട്ടിയ നിറച്ചാര്‍ത്തും വിശാലതയും നിറച്ച് റാവുരി ഭരദ്വാജ എഴുതുകയാണ്. ഒരിക്കലും മതിയാകാതെ, മടിയില്ലാതെ, നിഷ്കാമനായി…..
നരേഷ് നുണ്ണ
(തെലുങ്കിലെ എഴുത്തുകാരനും നിരൂപകനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: