ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപരിയെന്നാണ് എട്ടു വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചത്. അതിന്റെ ഫലവും കോണ്‍ഗ്രസ് അനുഭവിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസ് തോറ്റുതുന്നംപാടി. അതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് കലാപം പ്രചരണ വിഷയമോ പ്രസംഗവിഷയമോ ആക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്നിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നത് വേറേകാര്യം. നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന വാര്‍ത്തകളാണ് കോണ്‍ഗ്രസിനെ വീണ്ടും ഹാലിളക്കുന്നത്.
കാളപ്പുറത്ത് കയറുമായി നടക്കുന്ന കാലനോടാണ് മോദിയെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. രാഹുല്‍ഗാന്ധിയാവട്ടെ കുതിരപ്പുറത്ത് കുന്തവുമായി കയറി പാമ്പിന്റെ വായില്‍ കുത്തുന്ന ഗീവര്‍ഗ്ഗീസ് പുണ്യാളനും. പ്രധാനമന്ത്രിയാകാന്‍ മോദിക്ക് അര്‍ഹതയില്ലെന്ന് സ്ഥാപിക്കാനാണ് ഈ ഉപമ. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വം മോദിയില്‍ ചാര്‍ത്തി തേജോവധം ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍ വര്‍ഗ്ഗീയ കലാപവേളകളില്‍ കാളപ്പുറത്ത് കയറുമായി നടന്നത് കോണ്‍ഗ്രസ് ആയിരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
1967ന് ശേഷം 47 സ്ഥലങ്ങളിലായി 58 പ്രധാന വര്‍ഗ്ഗീയ കലാപങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. ഇതില്‍ 17 എണ്ണത്തിലാണ് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടത്. 17ല്‍ ഒമ്പതും കോണ്‍ഗ്രസ് ഭരണത്തില്‍ കീഴിലായിരുന്നു. മൂന്ന് എണ്ണം പ്രസിഡന്റ് ഭരണത്തിലും. ഗുജറാത്ത് കലാപം മാത്രമാണ് ഈ ലിസ്റ്റില്‍ ബിജെപി ഭരണത്തില്‍ നടന്നത്.
ഇന്ത്യയില്‍ ഔദ്യോഗിക കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് 1983ലെ ആസ്സാം നെല്ലായി കലാപത്തിലാണ്. രാഷ്ട്രപതി ഭരണ കാലയളവില്‍ നടന്ന കലാപത്തില്‍ 1819 പേര് മരിച്ചു എന്നാണ് കണക്ക്. കോണ്‍ഗ്രസായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. മരണക്കണക്കിന്റെ കാര്യത്തില്‍ രണ്ടാമത്തെ വലിയ കലാപം 1980ല്‍ യുപിയിലെ മൊറാദാബാദില്‍ ഉണ്ടായതാണ്. വി.പി.സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോഴായിരുന്നു ഇത്. 1989ല്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ 1161 പേര് മരിച്ച വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ കോണ്‍ഗ്രസ്സായിരുന്നു അധികാരത്തില്‍. 2002ലെ ഗുജറാത്ത് കലാപത്തില്‍ 1267 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് കലാപത്തിന് മുമ്പ് നടന്ന ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപം മുംബൈയിലായിരുന്നു. 1993ല്‍ 872 പേര് കൊല്ലപ്പെട്ട കലാപം നടക്കുമ്പോള്‍ സുധാകര്‍ റാവു നായിക് ആയിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് ഭരണത്തിലും ഗുജറാത്തില്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1969ല്‍ അഹമ്മദാബാദില്‍ നടന്ന കലാപത്തില്‍ 512 പേരും 1985ല്‍ നടന്ന കലാപത്തില്‍ 300 പേരും 1992ല്‍ സൂറത്തില്‍ നടന്ന കലാപത്തില്‍ 152 പേരും മരിച്ചപ്പോള്‍ ഗുജറാത്തിന്റെ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു. 1990ല്‍ 365 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ കലാപം ഹൈദരാബാദില്‍ നടക്കുമ്പോള്‍ ആന്ധ്രയുടെ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ചെങ്കറെഡ്ഡിയായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ 100 പേരും യുപിയിലെ അലിഗഡില്‍ 150 പേരും വര്‍ഗ്ഗീയ സംഘട്ടനങ്ങളില്‍ മരിച്ചു. മുലായംസിങ് യാദവ് ആയിരുന്നു അന്ന് യുപി മുഖ്യമന്ത്രി.
2002ലെ കലാപത്തിന് മുമ്പ് അഹമ്മദാബാദില്‍ നാലു വര്‍ഗ്ഗീയ കലാപങ്ങളിലായി 912പേരും സൂറത്തിലും വഡോദരയിലുമായി നടന്ന കലാപങ്ങളില്‍ 197 പേരും മരിച്ചിരുന്നു. മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചരിപ്പിക്കുന്ന 2002ലെ കലാപത്തില്‍ മരിച്ച 1267 പേരില്‍ മൂന്നിലൊന്ന് ഹിന്ദുക്കളായിരുന്നു എന്നതാണ് നഗ്നയാഥാര്‍ത്ഥ്യം.
സമുദായങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏര്‍പ്പെട്ട കലാപത്തിന്റെ കണക്കുകളാണിതെങ്കില് രാജ്യംകണ്ട ഏറ്റവും വലിയ വംശീയഹത്യയ്ക്ക് നേതൃത്വം നല്കിയതും കോണ്‍ഗ്രസ്സായിരുന്നു. 1984ലെ സിഖ് കൂട്ടക്കൊലയായിരുന്നു അത്. ഒരു സമുദായത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കൊന്നൊടുക്കിയ സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. മൂവായിരം മുതല്‍ മുപ്പതിനായിരം വരെ പേര് മരിച്ചതായിട്ടാണ് കണക്ക്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയേയും ബിജെപിയേയും തുടര്‍ച്ചയായി ആക്രമിക്കുന്ന കോണ്‍ഗ്രസ്സിന് തിരിച്ചടി നല്‍കുന്നതാണ് ഈ കണക്കുകളെല്ലാം.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: