ഭാരതം സ്വതന്ത്രയായശേഷം ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത് 1952 ലാണ്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാരിന്റെ വിദേശനയം നമ്മുടെ രാഷ്ട്രത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് ബലികഴിച്ചുകൊണ്ടുള്ളതായിരുന്നു എന്ന് പറയാതെ വയ്യ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തില്‍ അമേരിക്കയും സോവിയറ്റ് യൂണിയനുമായിരുന്നു ലോക ശക്തികള്‍. ഈ തുല്യ ശക്തികള്‍ തമ്മിലുള്ള ശീതസമരം വളരെക്കാലത്തേയ്ക്ക് ലോകസമാധാനത്തിനുതന്നെ ഭീഷണിയായിരുന്നു.
അമേരിക്കയുടെ ഭാഗത്ത് പാശ്ചാത്യരാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ ചേരിയില്‍ കമ്മ്യൂണിസ്റ്റു രാജ്യങ്ങളും ചില സോഷ്യലിസ്റ്റ് രാജ്യങ്ങളും അണിനിരന്നു.
തന്റെ സര്‍ക്കാരിന്റെ വിദേശനയം രണ്ടുശക്തികളുടേയും ഭാഗത്തായിരുന്നില്ല എന്ന് നെഹ്റു അവകാശവാദം ഉന്നയിച്ചിരുന്നു. “ചേരിചേരാനയമാണ് ഇന്ത്യയുടേത്” എന്ന നെഹ്റുവിന്റെ പ്രഖ്യാപനം വസ്തുതകള്‍ക്ക് നിരക്കാത്തതായിരുന്നു. 1947 മുതല്‍ 1964 ല്‍ അന്തരിക്കുന്നതുവരെ കേന്ദ്രഭരണം കയ്യാളി യത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നുവല്ലൊ. 1964 ല്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി ഗുല്‍സാരിലാല്‍ നന്ദ ഏതാനും ദിവസങ്ങള്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചതിനുശേഷം പ്രധാനമന്ത്രിയായ ലാല്‍ബഹദൂര്‍ ശാസ്ത്രി 1966 ല്‍ താഷ്കന്റില്‍ വച്ച് മരണപ്പെടുകയുണ്ടായി. 1967 ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധിയുടെ ഭരണം 1977 വരെ അഭംഗുരം തുടര്‍ന്നു. നെഹ്റുവിന്റേയും ഇന്ദിരയുടേയും സര്‍ക്കാരുകളുടെ വിദേശനയം സോവിയറ്റ് യൂണിയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയിലുള്ളതും ഭാരത്തിന്റെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതുമായിരുന്നു.
1954 ല്‍ സോവിയറ്റ് യൂണിയന് ഹംഗറി എന്ന ചെറുരാജ്യത്തെ ആക്രമിക്കുകയും അവിടെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുകയും ചെയ്തപ്പോള്‍ പ്രസ്തുത ചെയ്തികളെ അപലപിക്കാന്‍ നെഹ്റു ഗവണ്മെന്റ് തയ്യാറായില്ല. “സോവിയറ്റ് നടപടികളില്‍ ദുഃഖിക്കുന്നു” എന്നാണ് നെഹ്റു പറഞ്ഞത്. അതേപോലെ 1968 ല്‍ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്യയെ ആക്രമിച്ച് അവിടത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചപ്പോള്‍ ഇന്ദിരാഗാന്ധി പ്രസ്തുത നടപടികളെ അപലപിയ്ക്കാന്‍ കൂട്ടാക്കിയില്ല. ഭാരതത്തിന്റെ വിദേശനയം രൂപീകരിക്കുന്നത് റഷ്യയിലെ വോള്ഗാനദീതീരത്തുവെച്ചാണ് എന്നാണക്കാലത്ത് ജനസംഘം നേതാവായിരുന്ന അടല്‍ബിഹാരി വാജ്പേയി പ്രസ്താവിച്ചത്. 1975ല്‍ രാജ്യത്ത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷ കക്ഷികളിലെ നേതാക്കളെയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയും ജയിലിലടക്കുകയും ചെയ്തപ്പോള്‍ ഇന്ദിരയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് സോവിയറ്റ് യൂണിയനായിരുന്നു. “ഇന്ത്യയില്‍ എന്തിനാണ് പ്രതിപക്ഷം” എന്ന് അക്കാലത്ത് സോവിയറ്റ് പ്രധാനമന്ത്രി അലക്സികോസിജിന് ചോദിച്ചിരുന്നു.
1956 ല്‍ നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദും, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറും ചൈന ഭാരതത്തെ ആക്രമിക്കും എന്നു നെഹ്റുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ഉപദേശങ്ങളെ നെഹ്റു പുച്ഛിച്ചു തള്ളുകയാണുണ്ടായത്. 1962 ല്‍ സാമ്രാജ്യമോഹിയായ ചൈന നമ്മെ ആക്രമിച്ചപ്പോള്‍ മാത്രമാണ് നെഹ്റു തന്റെ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ന്നത്. ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കുവാനുള്ള ആയുധങ്ങള്‍ നമ്മുടെ പക്കല്‍ ഉണ്ടായിരുന്നില്ല. നമ്മുടെ പട്ടാളക്കാരെ ഒരു യുദ്ധത്തിന് സജ്ജമാക്കാന്‍ നമുക്ക് കഴിയാത്തതിനാല്‍ നമ്മുടെ നിരവധി ധീര ദേശാഭിമാനികളായ ജവാന്മാര് കൊല്ലപ്പെടുകയുണ്ടായി. നെഹ്റുവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അക്കാലത്തെ രാജ്യരക്ഷാ മന്ത്രി വി.കെ.കൃഷ്ണമേനോന് കോണ്‍ഗ്രസിനകത്തെ കമ്മ്യൂണിസ്റ്റുകളുടെ ട്രോജന്‍ കുതിരയായിരുന്നു. ചൈനയുടെ വിജയത്തില്‍ മേനോന് ആഹ്ലാദിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയില്‍ എട്ട് മണിക്കൂറോളം തുടര്‍ച്ചയായി കാശ്മീര്‍ പ്രശ്നത്തെക്കറിച്ച് പ്രഭാഷണം നടത്തിയ വി.കെ.കൃഷ്ണമേനോന് തന്റെ പ്രസംഗത്തില്‍ ഒരിടത്തും ചൈനയേയും പാക്കിസ്ഥാനേയും കുറ്റപ്പെടുത്തിയില്ലെന്ന് മാത്രമല്ല, തന്റെപ്രസംഗത്തിന്റെ സിംഹഭാഗവും അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളെയും സമാധാനത്തിന്റെ സന്ദേശവാഹകനായ ദലൈലാമയേയും വിമര്‍ശിക്കാനാണുപയോഗിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും പരസ്പ്പരം ചര്‍ച്ച ചെയ്തു പരിഹാരം തേടേണ്ട കാശ്മീര്‍ പ്രശ്നം, ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് പണ്ഡിറ്റ് നെഹ്റുവാണ്. പാക്കിസ്ഥാന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യത നേടി കൊടുക്കാന്‍ നെഹ്റുവിന്റെ ചെയ്തി ഉപകരിച്ചു.
ചൈന 1962 ല്‍ നമ്മെ ആക്രമിച്ചപ്പോഴും പാക്കിസ്ഥാന് പല പ്രാവശ്യം നമുക്കുനേരെ ആക്രമണം അഴിച്ചുവിട്ടപ്പോഴും നമുക്ക് പിന്തുണ നല്കിയ കൊച്ചു രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഇന്ത്യ പുനഃസ്ഥാപിച്ചത് നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്താണ്. അറബി രാജ്യങ്ങളെ വിഴവിട്ടു സഹായിക്കുന്ന വിധത്തിലുള്ളതായിരുന്നു നെഹ്റുവിന്റെയും ഇന്ദിരയുടെയും നയങ്ങള്‍. ഭാരത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കൂടുതലും അറബി രാജ്യങ്ങളില്‍നിന്നാണ്. ഇസ്രായേലുമായി നല്ല ബന്ധം ഉണ്ടായാല്‍ അറബി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കില്ല എന്ന നിഗമനവും, ഇന്ത്യന്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു നല്‍കില്ല എന്ന തെറ്റായ ചിന്തയുമാണ് ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍നിന്നും നെഹ്റുവിനെയും ഇന്ദിരയെയും പിന്തിരിപ്പിച്ചത്. എണ്ണ ഒരു വ്യാപാര വസ്തുവാണ്. ഇസ്രായേലിനെ ശക്തിയായി പിന്തുണയ്ക്കുന്ന രാജ്യമാണ് അമേരിക്ക. എന്നിട്ടും അറബിരാജ്യങ്ങളുമായി നല്ല വ്യാപാര ബന്ധമാണ് അമേരിക്കക്കുള്ളത്. ഈ വ്യാപാര രഹസ്യം അറിയാതെ ഭരണം നടത്തിയവരാണ് നെഹ്റുവും ഇന്ദിരയും.
ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം കിട്ടാന്‍ ശക്തിയായി വാദിച്ച രാജ്യമാണിന്ത്യ. എന്നാല്‍ ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയില്‍ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കുന്നതിനെ ചൈന എതിര്‍ക്കുന്നു. ചൈനയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു എന്ന എന്‍ഡിഎ സര്‍ക്കാരിലെ പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചപ്പോള്‍ ഫെര്‍ണാണ്ടസിന്റെ രക്തത്തിനായി സോണിയയും കമ്മ്യൂണിസ്റ്റുകളും മുറവിളി കൂട്ടി. എന്നാല്‍ ചൈന നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമായ അരുണാചല്‍ പ്രദേശ് തങ്ങളുടെതാണെന്ന് അവകാശവാദം ഉന്നയിക്കുന്നു. പാക്കിസ്ഥാന് ചൈന ആയുധങ്ങള്‍ നല്കുന്നു. ഭാരതത്തില്‍ തീവ്രവാദിയാക്രമണങ്ങള്‍ നടത്താന്‍ ചൈന പാക്കിസ്ഥാനെ സഹായിക്കുന്നു. ഫെര്‍ണാണ്ടസിന്റെ അഭിപ്രായം ശരിയായിട്ടുള്ളതാണെന്ന് കാലം തെളിയിച്ചു.
ഇന്ത്യയ്ക്ക് സ്വതന്ത്രമായ വിദേശനയം രൂപീകരിക്കാന്‍ സാധിച്ചത് മൊറാര്‍ജി ദേശായി, പി.വി.നരസിംഹറാവു, അടല്‍ബിഹാരി വാജ്പേയി എന്നിവര്‍ പ്രധാനമന്ത്രിമാരായ കാലത്താണ്. 1998 ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് രണ്ടുതവണ രാജസ്ഥാനിലെ പൊഖ്റാനില്‍ ഭാരതം അണുവിസ്ഫോടനം നടത്തി. സോവയിറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്തിന്റെ ഗതി മാറ്റി മറിയ്ക്കുന്നത് തങ്ങളാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്ന അമേരിക്കയെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. പൊഖ്റാനില്‍ വാജ്പേയി ഗവണ്മെന്റ് അണുസ്ഫോടനം നടത്തിയതിനെ അഭിനന്ദിക്കേണ്ടതിന് പകരം കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് തയ്യാറായത്. അമേരിക്ക ഭാരതത്തിന് മേല്‍ ഉപരോധം കൊണ്ടുവരും, എന്നുപറഞ്ഞ് കമ്മ്യൂണിസ്റ്റുകളും അണുസ്ഫോടനങ്ങളെ വിമര്‍ശിച്ചു. അമേരിക്കയും ചില പാശ്ചാത്യരാജ്യങ്ങളും ഇന്ത്യയുടെ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ കാലക്രമേണ ഉപരോധം പിന്‍വലിക്കാന്‍ പ്രസ്തുതരാജ്യങ്ങള്‍ നിര്‍ബന്ധിതരായി. അമേരിക്കയും കൂട്ടാളികളും അടല്‍ബിഹാരി ഗവണ്മെന്റ് കാണിച്ച ആര്ജ്ജവത്തിനുമുമ്പില് മുട്ടുമടക്കിയെന്നതാണ് പരമാര്‍ത്ഥം. പാക്കിസ്ഥാനില്‍നിന്നും ട്രെയിനിംഗ് കഴിഞ്ഞുവരുന്ന തീവ്രവാദികള്‍ ഭാരതത്തില്‍ കൂടെ കൂടെ സ്ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തിനകത്തെ ചിലശക്തികള്‍ പിന്തുണയും പ്രോത്സാഹനവും നല്കിവരുന്നു. 2001 ല്‍ പാക്കിസ്ഥാനില്‍നിന്നും പരിശീലനം നേടി വന്ന ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്റാക്രമണം ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്. നമ്മുടെ ഏതാനും സുരക്ഷാഭടന്മാര് കൊല്ലപ്പെട്ട പ്രസ്തുത ആക്രമണത്തിലെ പ്രതികളില്‍ ഒരാളായ അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നത് ഈയിടെയാണ്. അഫ്സല് ഗുരുവിനെപ്പോലെയുള്ള ഭീകരവാദിയെ വളരെമുമ്പുതന്നെ വധിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങളുടെ വോട്ടു ബാങ്കില്‍ കണ്ണുവെച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭീരത്വം നിറഞ്ഞ നയംകൊണ്ടാണ് അഫ്സല് ഗുരുവിനെ നേരത്തെ തന്നെ തൂക്കിലേറ്റാത്തത്.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖിതനാണ്. ജ:വി.ആര്.കൃഷ്ണയ്യര്‍, കാശ്മീരിലെ മാര്‍ക്സിസ്റ്റ് നേതാവ് യൂസഫ് തരിഗാമി എന്നിവര്‍ ഗുരുവിന്റെ മരണത്തില്‍ ദുഃഖിയ്ക്കുന്നു. നമ്മുടെ സുരക്ഷാഭടന്മാര് കൊല്ലപ്പെട്ടതിലും തീവ്രവാദിയാക്രമണങ്ങളില്‍ ധാരാളം നിരപരാധികളായ ഭാരതപൗരന്മാര് കൊല്ലപ്പെടുന്നതിലും കപട മതേതരവാദികളായ വി.ആര്.കൃഷ്ണയ്യര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും സങ്കടമില്ല.
2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തുകയും പതിനായിരത്തോളം നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്ക അതിനുശേഷം ഇന്നേവരെ ഭീകരവാദി ആക്രമണങ്ങള്‍ക്ക് ഇരയായിട്ടില്ല. എന്നാല്‍ എന്തുകൊണ്ട് ഭാരതത്തില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. 2001 ലെ ഭീകരാക്രമണത്തിനിരയായശേഷം അമേരിക്ക മുസ്ലീങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നു എന്നത് പരമാര്‍ത്ഥമാണ്. അത് ന്യായമാണുതാനും. 2008 ല്‍ ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ്.
വി.ആര്.കൃഷ്ണയ്യര്‍ “ഹിന്ദു” ദിനപത്രത്തില്‍ ഒരു ലേഖനം എഴുതി. ഒബാമയുടെ വിജയത്തില്‍ ആഹ്ലാദിച്ചുകൊണ്ടാണ് കൃഷ്ണയ്യര്‍ ലേഖനം എഴുതിയത്. കാശ്മീര്‍ പ്രശ്നത്തില്‍ ഭാരതത്തിനനുകൂലമായ നിലപാട് ഒബാമ സ്വീകരിക്കും എന്ന ചിന്ത കൊണ്ടായിരിക്കും കൃഷ്ണയ്യര്‍ ഇപ്രകാരം ലേഖനം എഴുതിയത് എന്നാണ് ഈ ലേഖകന്‍ വിചാരിച്ചത്. എന്നാല്‍ ബുഷ് ഭരണകൂടം മുസ്ലീങ്ങളോട് ക്രൂരമായി പെരുമാറുന്നതിനറുതിവരും എന്ന ചിന്തകൊണ്ടാണ് ബരാക് ഒബാമ പ്രസിഡന്റായതിനെ കൃഷ്ണയ്യര്‍ സ്വാഗതം ചെയ്തത് എന്ന് ഈ ലേഖകന്‍ കൃഷ്ണയ്യരുടെ ലേഖനം വായിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് മനസ്സിലാക്കിയത്. ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലെയുള്ള കപടമതേതര വാദികളെ ഭാരതജനത കരുതിയിരിക്കണം.
ഭാരതത്തിന് സ്വതന്ത്രവും നമ്മുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ളതുമായ സമഗ്രവും ചലിക്കുന്നതുമായ വിദേശനയം അനിവാര്യമാണ്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി പാലസ്തീന് എന്ന രാജ്യത്തിനനുകൂലമായും അറബിരാജ്യങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ളതുമായ നയം ആത്മഹത്യാപരമാണ്. അതുപോലെ സോണിയാഗാന്ധി ഇറ്റലിയില്‍ ജനിച്ചു എന്ന കാരണത്താല്‍ ഇറ്റലിയുടെ താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത് അപലപനീയമാണ്. ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന രീതിയിലുള്ള വിദേശനയം നാം ആവിഷ്ക്കരിക്കണം. കേരളത്തിലെ പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ സംരക്ഷിക്കുന്ന നിലപാടാണ് സോണിയ നിയന്ത്രിക്കുന്ന യുപിഎ ഗവണ്മെന്റ് എടുത്തത്. പശ്ചിമേഷ്യന്‍ സംഘര്ഷത്തിനുത്തരവാദിയായ ഹമാസ് എന്ന ഭീകരവാദി സംഘടനയെ കുറ്റപ്പെടുത്തുന്നതിനുപകരം ഇസ്രായേല്‍ എന്ന ചെറുരാജ്യത്തെ വിമര്‍ശിക്കുന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഭാരതത്തിലെ മുസ്ലീങ്ങളെ വഴിവിട്ട് പ്രീണിപ്പിക്കുന്ന ഇത്തരം തലതിരിഞ്ഞ നടപടികള്‍ മൂലം ദേശീയധാരയില്‍ നിന്നും ഇന്ത്യന്‍ മുസ്ലീങ്ങള്‍ അകറ്റപ്പെടുന്നു.
1969 ല്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഒരു സമ്മേളനം ഈജിപ്തിലെ റബാത്തില്‍ വെച്ചു നടന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതിനിധിയായി ഇന്ദിരാഗാന്ധി, ഫക്കറുദ്ദീന്‍ അലി അഹമ്മദിനെ അവിടേയ്ക്ക് അയയ്ക്കുകയുണ്ടായി. ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിലേയ്ക്ക് മതേതര രാജ്യമായ ഇന്ത്യക്കെന്താണ് കാര്യം എന്ന് യോഗസംഘാടകര്‍ പറയുകയും ഫക്കറുദ്ദീന്‍ അലി അഹമ്മദിനെ യോഗസ്ഥലത്തുനിന്നും ഇറക്കിവിടുകയുമുണ്ടായി. ഈ സംഭവത്തോടെ ഇന്ത്യയുടെ പ്രതിച്ഛായ ലോകരാജ്യങ്ങളുടെ ഇടയില്‍ ഇടിയാന്‍ കാരണമായി. മുസ്ലീംവോട്ടിനുവേണ്ടി എത്ര താഴാന്‍ പറ്റുമോ അത്രയും താഴാന്‍ ഇന്ദിരാഗാന്ധി തയ്യാറായി എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ 2004 ല്‍ അധികാരത്തില്‍ വന്നശേഷവും 2009 ല്‍ യുപിഎയ്ക്ക് വീണ്ടും അധികാരം ലഭിച്ച ശേഷവും ഭാരതത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായിത്തീര്ന്നു എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഭാരതത്തിലെ രണ്ട് ജവാന്മാരെ ഈയിടെയാണ് പാക് സൈനികര്‍ വധിച്ചത്. ഒരു ജവാന്റെ തലവെട്ടി മാറ്റി മൃതശരീരത്തോടുപോലും പാക്കിസ്ഥാന് അനാദരവ് കാണിച്ചു. ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസും ബിജെപിയും തീവ്രവാദ പരിശീലനം സംഘടിപ്പിക്കുന്നു എന്നു പ്രസ്താവിച്ചത് ഇന്ത്യയെ അടിയ്ക്കാന്‍ പാക്കിസ്ഥാന് അവസരം നല്കി. അതിനുശേഷം ഹൈദരാബാദില്‍ സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനും ലഷ്ക്കര്‍ തൊയ്ബയുമായിരുന്നില്ലേ? എന്തുകൊണ്ട് പാക്കിസ്ഥാനെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ഇന്ത്യന്‍ മുസ്ലീങ്ങളുടെ വോട്ട് മൊത്തമായും ചില്ലറയായും കൈക്കലാക്കാനുള്ള സൃഗാല തന്ത്രം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പിന്തുടര്ന്നുവരുന്നു. ഇതിനറുതിവരുത്തിയേ മതിയാകൂ.
തിബറ്റില്‍ ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കാന്‍ ഭാരതം തയ്യാറാകുന്നില്ല. ചൈന കണ്ണുരുട്ടുമ്പോള്‍ ഭയന്നു വിറയ്ക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഭാരതത്തിന്റെ ശത്രു രാജ്യങ്ങളായ ചൈന, പാക്കിസ്ഥാന് എന്നിവയെ ശക്തിയായി നേരിടാത്ത പക്ഷം നമ്മുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിത്തീരും. നെഹ്റു കുടുംബവുമായി ബന്ധമുള്ള വ്യക്തികളും പ്രസ്തുത കുടുംബത്തോട് വിധേയത്വം ഉള്ളവരുമായവര്‍ ഭരണം നടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സും അന്തസ്സും കളങ്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്. 1969 നു ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയില്‍ കുടുംബാധിപത്യമാണ് നിലനിന്നുവരുന്നത്. കുടുംബാധിപത്യത്തിലധിഷ്ഠിതമായ സംഘടനയായ കോണ്‍ഗ്രസിന് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കാനുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ദിവാസ്വപ്നത്തിലുമാണ്. അവര്‍ എന്നും ഭാരതവിരുദ്ധരാണ്. ദേശീയതയിലും വികസനത്തിലും വിശ്വസിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയിലാണ് ജനങ്ങളുടെ ഏക പ്രതീക്ഷ.
അഡ്വ.പി.ആര്.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: