പ്രാര്‍ത്ഥനയും പ്രതിഷേധവും നിഷ്ഫലമാക്കിക്കൊണ്ടാണ് ദല്‍ഹിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി ഇഹലോകവാസം വെടിഞ്ഞത്. പീഡനത്തിനും മൃഗീയമായ അക്രമത്തിനും ഇരയായി പത്തുദിവസം സ്വന്തം നാട്ടിലും രണ്ടുദിവസം സിംഗപ്പൂരിലും ചികിത്സയ്ക്ക് വിധേയയായ പെണ്‍കുട്ടി പതിമൂന്നാംദിവസമാണ് അന്ത്യശ്വാസം വലിച്ചത്. ജീവിക്കണമെന്ന മോഹം അവസാനശ്വാസം വരെ പങ്കുവച്ച ആ പെണ്‍കുട്ടി മരണത്തോടു തോറ്റ്, മാതൃരാജ്യത്തെ തോല്‍പ്പിച്ചാണ് യാത്രയായത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് അവളുടെ മരണവാര്‍ത്ത കേട്ട് ജന്മദേശത്തിന്റെയും നാഡീസ്പന്ദനം നിലച്ചു എന്നുതന്നെ പറയാം. തലസ്ഥാനനഗരിയില്‍ കൂട്ടമാനഭംഗത്തിനും കൊടുംക്രൂരതയ്ക്കും ഇരയായ ആ ഇരുപത്തിമൂന്നുകാരി ഇതിനകം ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും സ്വന്തം മകളോ സഹോദരിയോ ആയിക്കഴിഞ്ഞിരുന്നു. ദല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലും പിന്നീടു സിംഗപ്പൂരിലും ആശുപത്രിക്കിടക്കയില്‍ അവള്‍ക്കു രാഷ്ട്രത്തിന്റെ പ്രാര്‍ഥന കൂട്ടുനിന്നെങ്കിലും വിധിയുടെ തീരുമാനം മറിച്ചായി. ശനിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തിലാണു മൃതദേഹം ഇന്ത്യയിലെത്തിച്ചത്. കനത്ത മൂടല്‍മഞ്ഞു കാരണം യുപിയില്‍ ഇറക്കാനാവാതെ വിമാനം ദല്‍ഹിയിലെത്തിയത് പ്രതീക്ഷിച്ചതിലും വൈകിയാണ്. ഹൃദയം നുറുങ്ങി ഇന്ത്യ വിങ്ങിപ്പൊട്ടവേ, ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ മന്ദ്വാര കലാന് ഗ്രാമത്തിന്റെ മണ്ണ് അവളുടെ മൃതശരീരം ഏറ്റുവാങ്ങി.
ജീവിതം തളിര്‍ത്തുതുടങ്ങുന്ന പ്രായത്തില്‍ അനുഭവിക്കേണ്ടിവന്ന ഈ വലിയ ദുരന്തത്തിന്റെ പേരില്‍ രാജ്യം തലകുനിക്കുകതന്നെ ചെയ്തു. ആറര പതിറ്റാണ്ടു കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിന്റെ അഭിമാനവും അവകാശവും പൂര്‍ണമായും അനുഭവിക്കാന്‍ സ്ത്രീക്കു കഴിയാതെ പോകുന്നതില്‍ ഈ മഹാരാജ്യത്തിനു ലജ്ജിക്കാതെ വയ്യ. ഒരുകാലത്തു സുരക്ഷയ്ക്കു പേരുകേട്ട തലസ്ഥാനനഗരിയില്‍, ഓടുന്നൊരു ബസില്‍, യുവതിയുടെ ജീവിതം ഇങ്ങനെ നിര്‍ദയം ചവിട്ടിയരയ്ക്കപ്പെട്ടതിന്റെ പാപം എന്നാണു ഭാരതത്തിനു കഴുകിത്തീര്ക്കാനാവുക എന്ന ചോദ്യം ജനഹൃദയങ്ങളെ നടുക്കുകയാണ്. അംഗീകാരങ്ങളുടെയും അഭിമാനങ്ങളുടെയും പടവുകള്‍ ഓടിക്കയറി എത്ര മുകളിലെത്തിയാലും അവിടെയും ഈ യുവതിയുടെ ഞരക്കം മുഴക്കമായി ഉയരുമെന്ന തില്‍ സംശയമില്ല. സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ ഓരോ തവണയും സൃഷ്ടിക്കുന്ന പ്രതിഷേധാഗ്നി ഒട്ടുംവൈകാതെ കെട്ടടങ്ങുന്ന കാഴ്ചയാണെന്നും ഉണ്ടാകുന്നത്. സ്വന്തം മണ്ണില്‍ അമ്മയുടെ മടിത്തട്ടിലെന്ന പോലെ സുരക്ഷാബോധത്തോടെ ജീവിച്ച യുവതിയെ ചീന്തിയെറിഞ്ഞ സംസ്കാരശൂന്യത ആരെയും നടുക്കുന്നതാണ്. മാതൃത്വത്തിനും സ്ത്രീത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന ഭാരതം ഇപ്പോള്‍ ആ യുവതിയുടെ ആശുപത്രിക്കിടക്കയ്ക്കരികില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും കാവലുണ്ടായിട്ടും എല്ലാവരെയും തോല്‍പ്പിച്ചു കണ്ണടച്ചു. അവളുടെ ആത്മാവിന് ആര്‍ക്ക് ശാന്തി നല്‍കാനാകും.
ഒരേ ഹൃദയവുമായി റോസാപ്പൂക്കളും മൗനപ്രാര്‍ഥനകളും മാത്രമാണ് രോഷാഗ്നി ഉതിര്‍ത്ത യുവത്വം ശനിയാഴ്ച സമര്‍പ്പിച്ചത്. ഈ മൗന കരച്ചിലിനും ഓര്മയ്ക്കുമൊപ്പം ഏറ്റവുമാദ്യം ശ്രദ്ധാഞ്ജലിയായി നല്‍കേണ്ടത് ഇതുപോലെയൊരു ക്രൂരത ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന ഉറപ്പാണ്. അത് നല്കുവാന് കഴിവും കരുത്തും ആത്മാര്‍ത്ഥതയും ആര്ക്കുണ്ടാകുമെന്നാണ് ഇനി കാണാനിരിക്കുന്നത്. അന്ത്യനിമിഷം വരെ അന്തസ്സിനുവേണ്ടി പോരാടിയ ധീരവനിതയാണ് അവരെന്നും ഇന്ത്യന്‍ യുവത്വത്തിന്റെ ഉത്തമ മാതൃകയെന്നും ഈ മരണം വൃഥാവിലാകില്ലെന്നും രാഷ്ട്രപതി പറഞ്ഞപ്പോള്‍, എനിക്ക് മൂന്ന് പെണ്മക്കളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ദുഃഖം പ്രകടിപ്പിച്ചപ്പോള്‍, ഇനിയൊരു സ്ത്രീക്ക് ഇങ്ങനെയൊരു അനുഭവം വരില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രഖ്യാപനങ്ങളൊന്നും മുഴങ്ങിക്കേട്ടില്ല. മൂന്നുനാലു നാള് ദല്‍ഹിയില്‍ അണപൊട്ടിയൊഴുകിയ രോഷാഗ്നി തല്ലിക്കെടുത്താന്‍ ഇരുമ്പ് മറയ്ക്ക് അപ്പുറത്തുനിന്ന് ആഹ്വാനം നല്കിയവര് ജനങ്ങളുടെ വിചാര വികാരങ്ങള്‍ കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരുമെന്ന നേരിയ പ്രതീക്ഷ പോലും കാണാനില്ല. സ്ത്രീയെ ദേവതയായും അമ്മയായും സഹോദരിയായും സങ്കല്പിച്ചുപോന്ന സംസ്കാരത്തിന്റെ തകര്‍ച്ചയാണ് ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്കാരം അറിയാനും പഠിക്കാനും ഇന്ന് മാര്‍ഗ്ഗങ്ങളില്ലാതായി. പഠിപ്പിക്കാന്‍ സംവിധാനങ്ങളുമില്ല.
പാശ്ചാത്യ സംസ്കാരത്തിന്റെ അനുകരണവും ആവര്‍ത്തനവും ഉപഭോഗ സംസ്കാരത്തിന്റെ കടന്നുകയറ്റവുമാണ് അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള പെരുമാറ്റങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ നടന്ന സംഭവത്തിന് അവിടെ മാത്രം പരിഹാരമുണ്ടായാല്‍ പോര. തലസ്ഥാന നഗരത്തിലെ കൂട്ട ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും കെട്ടടങ്ങിയതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. രാജ്യമെങ്ങുമുള്ള ഇത്തരം സംഭവങ്ങള്‍ എന്നെന്നേയ്ക്കും ഇല്ലായ്മ ചെയ്യണമെങ്കില്‍ അതിന് തക്കതായ നടപടികളുണ്ടാവണം. അതിന് പിന്ബലമുണ്ടാകുന്ന നിയമങ്ങളും നിര്‍മ്മിക്കണം. നിയമനിര്‍മ്മാണത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. രാജ്യമെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ അതാണ് തെളിയിക്കുന്നത്. ഇത് കണക്കിലെടുത്ത് മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് മനസ്സുണ്ടാകുമോ എന്നാണ് കാണാനിരിക്കുന്നത്. അതോടൊപ്പം നിയമംകൊണ്ടുമാത്രം സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷിച്ചുകൂട. വ്യക്തി നന്നായാലേ സമൂഹം നന്നാകൂ. വ്യക്തികള്‍ക്ക് സല്‍ഗുണങ്ങള്‍ സൃഷ്ടിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ വ്യക്തികളെ കാമക്രോധാതിവികാരങ്ങളിലേക്ക് തള്ളിവിടുന്ന വിഷയങ്ങള്‍ അനുദിനം പെരുകുകയാണ്. അതിനൊരു നിയന്ത്രണവും പെരുമാറ്റ ചട്ടവും സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ ക്രൂരസംഭവങ്ങള്‍ ആവര്‍ത്തിക്കും. സമൂഹത്തിലെ പുഴുക്കുത്തുകള്‍ നീക്കാന്‍ കഴിയാതെ വന്നാല്‍ നാട് ലജ്ജകൊണ്ട് തലതാഴ്ത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: