ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ അവരുടെ വ്യക്തിപരമായ വിവരങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്കും വകുപ്പുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കരുതെന്നും കേന്ദ്ര വിവരസാങ്കേതിക വകുപ്പ് പുറത്തുവിട്ട 38 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം കലാപത്തെത്തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നതിനാലാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വശദീകരണം.
ഇന്ത്യയില്‍ 40 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും, 16 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളുമാണ് ഉള്ളത്. പൊതുജനാഭിപ്രായം രൂപീകരിക്കുവാനുള്ള ഏറ്റവും വലിയ വേദിയാണ് സോഷ്യല്‍ മീഡിയകള്‍. നിയമപരമോ,നിയമനിര്മ്മാണസംബന്ധിയോ,വ്യക്തികളെക്കുറിച്ചുള്ളതോ ആയ ഇത്തരം മീഡിയകള്‍ വഴി വരുന്ന വിവരങ്ങളില്‍ സ്ഥിരീകരിക്കാതെ അഭിപ്രായം രേഖപ്പെടുത്തരുതെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ജോലി സംബന്ധമായ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്. അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ മാന്യതപുലര്‍ത്തണം.
വകുപ്പുകള്‍ക്ക് ഇത്തരം മാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അവര്‍ വിവരങ്ങള്‍ യഥാസമയം രേഖപ്പെടുത്തണം. വിവധ വകുപ്പുകള്‍ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുമ്പോള്‍ സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. മന്ത്രാലയങ്ങള്‍ക്കും, അതത് വകുപ്പുകള്‍ക്കും, സഹായകമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചിരിക്കുന്നതെന്നും, ഉപയോക്താക്കളുമായി ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ മിക്ക സര്‍ക്കാര്‍ ഏജന്‍സികളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാറുണ്ട്. അമേരിക്കയില്‍ വൈറ്റ് ഹൗസ് ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നുണ്ട്. യുഎസ് സൈന്യത്തിനും ഫേസ്ബുക്ക് പേജുകളുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും കഴിഞ്ഞ ജനുവരി മുതല്‍ ട്വിറ്ററും, ഫേസ്ബുക്കും, യുടൂബും ഉണ്ട്. വിദേശകാര്യമന്ത്രാലയത്തിനും ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: