ന്യൂദല്‍ഹി: റാഗിങ്ങിന് ഇരയായവര്‍ക്ക് ഇനി വൈബ്സൈറ്റിലൂടെ പരാതി ഉന്നയിക്കാം. റാഗിങ് തടയുന്നതിന്റെ ഭാഗമായി യു.ജി.സിയുടെ സഹകരണത്തോടെ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയമാണ് റാഗിങ് തടയുന്നതിനായി ആന്റി റാഗിങ് വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്.
റാഗിങ്ങിന് ഇരയായി എന്ന് കാണിച്ച് വെബ്സൈറ്റ് വഴി പരാതി നല്കിയാല് മുപ്പത് മിനിട്ടിനുള്ളില്‍ നടപടി ആരംഭിക്കും. പരാതിയില്‍ എന്ത് നടപടി എടുത്തുവെന്നും പരാതിയിലെ നിലവിലെ അവസ്ഥ എന്തെന്നും www.antiragging.in എന്ന വെബ്സൈറ്റിലൂടെ പരാതിക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കും.
വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ റാഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും റാഗിങ് കുറച്ചുകൊണ്ടു വരാന്‍ സാധിക്കുമെന്നും പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ആയ 18001805522 എന്ന ഹെല്പ് ലൈന്‍ നമ്പറിലും വിളിച്ച് റാഗിങ്ങിന് ഇരയായവര്‍ക്ക് പരാതി പറയാം.
2009 മെയ് എട്ടിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റാഗിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: