രാഷ്ട്രീയ കൊലപാതകങ്ങളുടെ ബലിപീഠത്തില്‍ മനുഷ്യജീവിതങ്ങള്‍ ഏറ്റവും കൂടുതല്‍ ഹോമിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണിപ്പോള്‍ കേരളം. സാമൂഹ്യജീവിതത്തിന്റെ മുഖമുദ്രയായി ‘അക്രമം’ മാറുന്ന സാഹചര്യമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇപ്പോഴത്തെ ഗതികേടിലെത്തിച്ചിട്ടുള്ളത്. നമ്മുടെ നിയമവ്യവസ്ഥപ്രകാരം സ്വയംരക്ഷാ നടപടികള്‍ അനുപേക്ഷണീയമാണ്. പൗരന് അതിനുള്ള അവകാശവുമുണ്ട്. അക്രമകാരികള്‍ക്കെതിരെ ഉയരേണ്ട മുറവിളിയും ജനജാഗ്രതയും ഇവിടെ കുറവാണെന്നുള്ളത് കേരളത്തിന്റെ പോരായ്മയാണ്. ഇത്തരമൊരവസ്ഥയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ അറിഞ്ഞോ അറിയാതെയോ അക്രമസംഭവങ്ങളില്പ്പെട്ടുപോവുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തിലെ ഒന്നാമത്തെ കക്ഷിയായ സിപിഎം അക്രമമാര്‍ഗ്ഗത്തെ അടിസ്ഥാനപ്രമാണമാക്കുകയും ആസൂത്രിതമായി നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് ആപത്കരമായ സത്യം. മറ്റ് കക്ഷികള്‍ ഇതിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുകയുമാണ്.
അടിസ്ഥാനപരമായി പാര്‍ലമെന്ററി ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലും അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി ഇന്ത്യയില്‍ പ്രവര്ത്തിക്കാനവകാശമുള്ളൂ. സിപിഎം അപ്രകാരം പ്രവര്‍ത്തിക്കുമെന്ന് സത്യവാങ്മൂലം നല്കി അംഗീകാരം നേടി പ്രവര്‍ത്തിച്ചുവരുന്ന കക്ഷിയാണ്. ജനപ്രാതിനിധ്യനിയമത്തിലെ ഭേദഗതിക്കുശേഷം ഭരണഘടനാ പ്രതിബദ്ധതാ പ്രഖ്യാപനം നിയമപ്രകാരം നിര്‍ബന്ധിതമാണ്. കേരളം അക്രമരാഷ്ട്രീയത്തിന്റെ മുള്‍മുനയില്‍ അപകടനിലകാട്ടുന്ന ഇന്നത്തെ അവസ്ഥ സിപിഎം ജനാധിപത്യത്തിന്റെ പാതിയിലേക്ക് കൂടുതലായി എത്തിപ്പെടേണ്ടതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടി.പി. ചന്ദ്രശേഖരന്‍വധം കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ആദ്യ കേസ്സാണ്. ഇവിടെ സിപിഎം ഈ പ്രശ്നത്തിന്റെ പേരില്‍ ജനമനസ്സുകളില്‍ പ്രതിക്കൂട്ടിലാണുള്ളത്. എന്തുകൊണ്ട് തങ്ങളെ ഒഞ്ചിയം വധം വേട്ടയാടുന്നു എന്ന ചോദ്യം സിപിഎം സ്വയം ചോദിക്കുകയും ആത്മപരിശോധനയിലൂന്നിയ ഉത്തരം കണ്ടെത്തുകയുമാണ് വേണ്ടത്.
ഇന്ത്യന്‍ ഭരണഘടനയും നിയമവാഴ്ചയും പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധതയുള്ള സിപിഎം ആസൂത്രിതമായി അതിന്റെ എതിര്ദിശയിലാണവരുടെ നിലപാടുതറ കെട്ടിപ്പൊക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അന്ത്യകൂദാശയ്ക്കു കളമൊരുക്കപ്പെട്ടത് ക്രമസമാധാനരംഗം സൃഷ്ടിച്ച ചതിക്കുഴികളില്‍ വീണതുകൊണ്ടായിരുന്നു. അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാത്തവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന ചാട്ടവാറടിയാണിപ്പോള് സിപിഎമ്മിനെ പുളയ്ക്കുകയും പുകയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് സിപിഎം കൈയ്യാളുന്ന സ്റ്റാലിനിസ്റ്റ് ശൈലിയാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ആദ്യനാളുകളില്‍ അതിനെ ജനവിരുദ്ധമെന്ന് ചിത്രീകരിച്ച് ബഹിഷ്കരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. പിന്നീട് പാര്‍ലമെന്ററി ജനാധിപത്യക്രമത്തിന്റെ ആവരണം അണിഞ്ഞെങ്കിലും സിപിഎം എപ്പോഴും ഭൂതകാലസ്മരണകളിലൂന്നി സ്റ്റാലിനെ നെഞ്ചിലേറ്റി നടന്നു ക്ഷീണിക്കുകയാണ്. ലോകമുപേക്ഷിച്ച സ്റ്റാലിനിസം വലിച്ചെറിയുകയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് ആത്മാര്‍ത്ഥതയോടെ ഇക്കൂട്ടര്‍ കടന്നുവരികയുമാണ് വേണ്ടത്. അപ്രകാരമുണ്ടായാല്‍ കേരളത്തിലെ അക്രമരാഷ്ട്രീയം വലിയൊരളവോളം കുറയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
കേരളീയ സാമൂഹ്യ മനസ്സാക്ഷിയെ ഈയടുത്തകാലത്ത് പിടിച്ചു കുലുക്കിയ ടി.പി. ചന്ദ്രശേഖരന്‍വധം, ഷുക്കൂര്‍വധം, പയ്യോളി മനോജ് വധം, തലശ്ശേരി ഫസല്‍വധത്തിന്റെ പുനര്‍വായന തുടങ്ങിയവയെല്ലാം സിപിഎം നേതൃത്വത്തിന്റെ അറിവും ആസൂത്രണവും പ്രസ്തുത നരഹത്യകള്‍ക്ക് പിന്നിലുണ്ടെന്ന് വിളിച്ചോതുന്നു. എതിരാളികളെ ഉന്നം വെച്ച് വധശിക്ഷ തീരുമാനിച്ച് പട്ടിക തയ്യാറാക്കി സൂക്ഷ്മതയോടെ ഇരയെ ഇല്ലാതാക്കുന്ന രീതിയാണിത്. ഒന്നാമത്തെ ആളെ നിശ്ചയപ്രകാരം വെടിവെച്ചുകൊല്ലുകയും രണ്ടാമനെ തല്ലികൊല്ലുകയും മൂന്നാമനെ കുത്തികൊല്ലുകയും ചെയ്യുന്ന പാര്‍ട്ടിശൈലി പ്രകാരം 13 പേരെ ലിസ്റ്റില്പ്പെടുത്തിയകാര്യം സിപിഎം ജില്ലാ സെക്രട്ടറിയിലൂടെ പുറംലോകമറിഞ്ഞിട്ടുള്ളതാണല്ലോ ഇത്തരത്തിലുള്ള സൈദ്ധാന്തിക വധശിക്ഷ നടപ്പാക്കല്‍ സിപിഎം ഒഴികെ മറ്റൊരു അംഗീകൃത രാഷ്ട്രീയ കക്ഷിയുമിവിടെ നടപ്പാക്കാറില്ല.
രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി എതിര്‍ക്കുകയും എന്നാല്‍ അവരെപ്പോലും മാനസ്സാന്തരം വരുത്തികൂടെ കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ജനാധിപത്യരീതി. എന്നാല്‍ അണികള്‍ ചെയ്യുന്ന കുറ്റം പാര്‍ട്ടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാവുന്ന അപകടസ്ഥിതി മിക്ക പാര്‍ട്ടികളെയും പലപ്പോഴും വെട്ടിലാക്കാറുണ്ട്. എന്നാല്‍ സ്റ്റാലിന്റെ ശൈലിയും പ്രവര്‍ത്തന ചരിത്രവും മറിച്ചാണ്. പാര്‍ട്ടി നേതൃത്വത്തെ എതിര്ക്കുന്നവന് അന്യപാര്ട്ടിക്കാരനായാലും സഹപ്രവര്‍ത്തകനായാലും അവനെ ഉന്മൂലനം ചെയ്യാനാണ് സ്റ്റാലിന് പഠിപ്പിച്ചത്. കെജിബി എന്ന റഷ്യന്‍ ചാരസംഘടന ലോകമെമ്പാടും കൊലയാളികളെ അയച്ച് ശത്രുക്കളെ വേട്ടയാടിക്കൊന്ന സംഭവങ്ങള്‍ ചരിത്രത്തിലെ കൊടുംക്രൂരതയുടെ അധ്യായങ്ങളാണ്. സിപിഎം കേരളത്തില്‍ നടത്തിയിട്ടുള്ള കൊടുംപാതകങ്ങള്‍ സ്റ്റാലിന്റെ സിദ്ധാന്തമനുസരിച്ച് നടപ്പാക്കിയിട്ടുള്ളവയാണ്.
ചന്ദ്രശേഖരന് വധത്തിലും ഫസല്‍ വധത്തിലും സിപിഎം കൊല നടപ്പാക്കിയ രീതിയും പിന്നീടുള്ള പ്രചരണങ്ങളും കാണുമ്പോള്‍ 1934 ഡിസംബര്‍ ഒന്നാം തിയതി സോവിയറ്റ് റഷ്യയില്‍ കൊല്ലപ്പെട്ട സഖാവ് കിരോവിന്റെ വധമാണ് ഓര്‍മ്മവരുന്നത്. മാക്സിംഗോര്‍ക്കിയുടെ സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയങ്കരനുമായ നേതാവായിരുന്നു കിരോവ്. ഒരിക്കല്‍ സ്റ്റാലിനോട് ചില പ്രശ്നങ്ങളില്‍ രൂക്ഷമായ വിയോജിപ്പ് കിരോവ് പ്രകടിപ്പിക്കുകയും സ്റ്റാലിന്റെ വിരോധത്തിന് പാത്രീഭവിക്കുകയും ചെയ്തിരുന്നു. കിരോവിന്റെ മരണത്തെത്തുടര്‍ന്ന് 1934 ഡിസംബറില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലെല്ലാം തന്റെ ഉത്തമസുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു കിരോവിന്റെ മരണത്തില്‍ സ്റ്റാലിന് ദു:ഖിതനായി കുഴഞ്ഞുവീണതിന്റെ വാര്‍ത്തയാണ് നല്‍കിയത്. കിരോവിന്റെ വേര്‍പാടില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്റ്റാലിനും അതീവ ദു:ഖിതരായി ഔദ്യോഗിക ദു:ഖാചരണവും അനുശോചന നടപടികളും നടത്തുകയും ചെയ്തു.
1999 ല്‍ ക്രൂഷ്ചേവ് പ്രസിദ്ധപ്പെടുത്തിയ ഓര്‍മ്മക്കുറിപ്പുകളില്‍ കിരോവിന്റെ വധം സ്റ്റാലിന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. സ്റ്റാലിന്റെ ജീവിതദശയില്‍ ഇതു പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. കിരോവ് വധത്തിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് മാത്രമല്ല അതിനെകുറിച്ചറിയാമായിരുന്ന രഹസ്യപ്പോലീസുദ്യോഗസ്ഥന്മാരെയെല്ലാം മറ്റ് കുറ്റങ്ങള്‍ ചുമത്തി സ്റ്റാലിന് വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.
സോഷ്യലിസത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ട്രോഡ്സ്കി, സിനോവീവ്, കമാനേവ് എന്നിവരേയും സ്റ്റാലിന് ഇതേപോലെ വകവരുത്തുകയാണുണ്ടായത്, സഹജീവി സ്നേഹമെന്നത് അന്യമായി കരുതി കശാപ്പുകാരന്റെ മനസ്ഥിതിയോടെ കൊടുംക്രൂരതകള്‍ മനുഷ്യന്റെമേല്‍ അടിച്ചേല്പ്പിച്ചവരായിരുന്നു ലെനിനും സ്റ്റാലിനും മാവോയും!
പ്രൊഫ. ആര്.ജെ. റമ്മലിന്റെ ഗ്രന്ഥത്തെ ആശ്രയിച്ചാല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ കൊലയാളി സ്റ്റാലിനായിരുന്നുവെന്ന് കാര്യകാരണസഹിതം ആര്‍ക്കും ബോദ്ധ്യപ്പെടും. സ്റ്റാലിന് 4.26 കോടി ആളുകളേയും മാവോ ചൈനയില്‍ 3 കോടി ആളുകളേയും , ഹിറ്റ്ലര്‍ 2 കോടിയോളം ആളുകളേയും കൊന്നൊടുക്കിയത്രേ. ഉലമവേ യ്യ ഏീ്ലൃലാലിേെ എന്ന ഗ്രന്ഥത്തിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സോവിയറ്റ് റഷ്യയിലെ നരഹത്യയുടെ തീനാമ്പുകള്‍ തുടച്ചുമാറ്റിയ മനുഷ്യാത്മാക്കളുടെ പട്ടികയില്‍ സ്റ്റാലിന്റെ സഹപ്രവര്‍ത്തകരും ആത്മമിത്രങ്ങളും ആവോളമുണ്ടായിരുന്നു. കൊടുംക്രൂരനായിരുന്നു സ്റ്റാലിന് എന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. മുപ്പുതകളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ നിഷ്ഠുരതയില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊന്നൊടുക്കിയ നേതാക്കളുടെ ഏകദേശ ചിത്രം കിട്ടാന്‍ 17-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനും 18 ാം പാര്ട്ടികോണ്ഗ്രസ്സിനുമിടയില് അപ്രത്യക്ഷരായ നേതാക്കളുടെ പട്ടിക പരിശോധിച്ചാല്‍ മതിയാകും.
1934 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത കേന്ദ്രകമ്മറ്റി അംഗങ്ങളുടെ എണ്ണം 139 ആയിരുന്നു. എന്നാല്‍ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആകുമ്പോഴേക്കും അവരില്‍ 110 പേര് കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തിരുന്നു. 17-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സംബന്ധിച്ച 1966 പ്രതിനിധികളില്‍ 1018 പേരും അടുത്തപാര്‍ട്ടി കോണ്‍ഗ്രസ്സ് ആകുമ്പോഴേക്കും ഭൂമുഖത്തുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുവേണ്ടിയോ പദവിക്കുവേണ്ടിയോ ഉള്ള നെട്ടോട്ടത്തില്‍ സഹോദരസ്ഥാനീയരായ സഹപ്രവര്‍ത്തകരെ പോലും എതിര്‍ശബ്ദത്തിന്റെ പേരില്‍ കൊന്നൊടുക്കിയ സ്റ്റാലിനിസം എന്ന കൊടുംഭീകരതയുടെ പ്രേതമാണ് കേരളത്തിലെ സിപിഎം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്നത്. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ സ്റ്റാലിന്റെ പ്രേതത്തെ വലിച്ചെറിഞ്ഞുവെങ്കിലും ഇന്ത്യയിലെ സിപിഎം മാത്രാണ് അതിപ്പോഴും പൂജാവിഗ്രഹമായി കൊണ്ടുനടക്കുന്നത്.
സിപിഎമ്മിന്റെ വിവിധ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ അംഗീകരിച്ചിട്ടുള്ള രക്തസാക്ഷി പ്രമേയങ്ങളിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു വസ്തുത തെളിയുന്നുണ്ട്. കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെ മേറ്റ്വിടെയും സിപിഎമ്മുകാര്‍ക്ക് രാഷ്ട്രീയ സംഘട്ടനങ്ങള്‍ വഴി ജീവന് നഷ്ടപ്പെടേണ്ടിവന്നിട്ടില്ല. കോണ്‍ഗ്രസ്സും ബിജെപിയുമൊക്കെ ശക്തമായ സംസ്ഥാനങ്ങളില്‍ ആരും തന്നെ സിപിഎമ്മിനെ വേട്ടയാടിയതായോ വേദനിപ്പിച്ചതായോ കാണാനാവില്ല. അപ്പോള്‍ സ്റ്റാലിനിസ്റ്റ് സമീപനം സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്ന് സിപിഎം ഒന്നാം കക്ഷിയായ സംസ്ഥാനങ്ങളില്‍ മാത്രം രക്തസാക്ഷികള്‍ ഉണ്ടാവുന്നു എന്ന വസ്തുത തെളിയിക്കുന്നു.
ശക്തമായ കേഡറും സമ്പന്നതയുടെ സര്‍വ്വസന്നാഹങ്ങളുമുള്ള കക്ഷിയാണ് കേരളത്തിലെ സിപിഎം ഒരാള്‍ക്കെതിരേ ആ പാര്‍ട്ടി അകത്തളങ്ങളില്‍ നിന്ന് മരണമണി മുഴക്കിയാല്‍ ഇരയ്ക്ക് രക്ഷപ്പെടാനുള്ള സാധ്യതകള്‍ തുലോം വിരളമാണ്. ജയകൃഷ്ണന് മാസ്റ്റര്‍, പന്ന്യന്ന്യൂര്‍ ചന്ദ്രന്, തലശ്ശേരിയിലെ ഫസല്‍, ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് തുടങ്ങി സിപിഎമ്മുകാരാല്‍ വധിക്കപ്പെട്ട നിരവധിപേര്‍ സിപിഎം വിരുദ്ധ അക്രമകേസ്സുകളിലെ പ്രതികളായിരുന്നവരല്ല.
അവരെ ആസൂത്രിതമായി കൊലപ്പെടുത്തക്കവിധം എന്തെങ്കിലും രാഷ്ട്രീയ സംഘട്ടനങ്ങള്‍ സിപിഎമ്മിനെതിരെ അതാതു പ്രദേശങ്ങളില്‍ അക്കാലത്തുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടി തീരുമാനമനുസരിച്ച് ഇവരെ വകവരുത്തിയത് സിപിഎം രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അവരുടെ ഉന്മൂലനം അനിവാര്യമാണെന്നുള്ള രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രേഖപ്പെടുത്താതെ ഇത്തരം തീരുമാനമെടുക്കുന്ന ‘ടെക്നിക്കല്‍ കമ്മറ്റി’ കേരള സിപിഎമ്മിലുമുണ്ടെന്ന് ന്യായമായും കരുതാവുന്നതാണ്. ഇതൊക്കെ ചികഞ്ഞെടുത്ത് നിയമവാഴ്ചയ്ക്കു മുമ്പില്‍ കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ നീതി നടപ്പാക്കിയെന്ന് ജനങ്ങള്‍ക്ക് തോന്നുകയുള്ളൂ.
ഭാരതീയ കാഴ്ചപ്പാടില്‍ ധര്‍മ്മയുദ്ധത്തിന്റെ മാര്‍ഗ്ഗത്തില്‍ ക്ഷാത്രവീര്യം കാട്ടി പോരാടുക ധര്‍മ്മവും കര്ത്തവ്യവുമെന്ന കാഴ്ചപ്പാട് ഉദ്ബോധിപ്പിക്കുന്നുണ്ട്. ഗാന്ധിജി കാട്ടിതന്ന അഹിംസയുടെ മാര്‍ഗ്ഗവും ഇതിന്റെ ഒരു പരിഷ്കൃത രൂപം തന്നെയാണ്. 1975 ല്‍ അടിയന്തരാവസ്ഥക്കെതിരായി നടന്ന പോരാട്ടത്തില്‍ ധര്‍മ്മത്തിന്റെ സന്ദേശവാഹകരായി ജനമനസ്സുകളെ മാറ്റിമറിച്ച കര്‍മ്മയോദ്ധാക്കള്‍ സ്വീകരിച്ച മാര്‍ഗ്ഗം ഗാന്ധിയന്‍ അഹിംസാശൈലിയിലധിഷ്ഠിതമായിരുന്നു.രാജ്യം കണ്ട ഏറ്റവും വലിയ നിശബ്ദ വിപ്ലവമായിരുന്നു അത്. ഇന്നത്തെ തലമുറ അതൊക്കെ സൗകര്യപൂര്‍വ്വം മറന്നിരിക്കുന്നു. സ്റ്റാലിനിസം അടിസ്ഥാനമാക്കിയ ചെങ്കൊടികള്‍ കൊടിമാറ്റം കൂടാതെ തന്നെ ഗാന്ധിജിയിലേക്ക് മടങ്ങുകയാണ് ഉചിതം!
ഗാന്ധിജി മാര്‍ക്സിസം പരമാവധി പഠിച്ചയാളായിരുന്നു. മാര്‍ക്സ് മഹാനായ മനുഷ്യനെന്ന് വാഴ്ത്തിയ ഗാന്ധിജി 1928 ല്‍ യങ്ങ് ഇന്ത്യയില്‍ എഴുതി “ഈ ബോള്‍ഷെവിസം അഥവാ കമ്യൂണിസം എന്താണന്ന് എനിക്കിനിയും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. സ്വകാര്യസ്വത്ത് സ്വരുക്കൂട്ടാതിരിക്കുന്നത് നല്ലതാണ്. പക്ഷേ സ്വകാര്യ സ്വത്ത് ബലം പ്രയോഗിച്ചാണ് ഇല്ലാതെയാക്കുന്നതെങ്കില്‍ ആ കമ്യൂണിസ്റ്റ് രീതിയ്ക്ക് ഇന്നത്തെ അവസ്ഥയില്‍ അധികകാലം മുന്നോട്ടുപോകാനാവില്ല” അക്രമവും ബലപ്രയോഗവും ആത്മാവിലേറ്റിയവര് തകര്‍ന്നടിയുമ്പോള്‍ ഗാന്ധിജിയുടെ സമാധാനത്തിലൂന്നിയ പരിവര്ത്തനമാര്ഗ്ഗം ലോകമെമ്പാടും സ്വാംശീകരിക്കുന്ന കാലമാണിത്.കേരളത്തിലെ സിപിഎം സ്റ്റാലിനിസം ഉപേക്ഷിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ മര്‍മ്മവും ഗാന്ധിജിയുടെ സമാധാനത്തിന്റെ സന്ദേശവും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. കേരളത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഈ ചവുടുമാറ്റം ഏറെ സഹായകമായിരിക്കും.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: