ജമ്മുകാശ്മീരിനെക്കുറിച്ച് പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലുള്ള തെറ്റായ വിവരങ്ങളും ദേശവിരുദ്ധമായ ഭൂപടവും ഒരുവര്‍ഷം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ.വിനോദ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെഴുതിയ തുറന്ന കത്ത്.
പത്താക്ലാസ്സിലെ പാഠപുസ്തകത്തിലെ കാശ്മീര്‍ സംബന്ധമായ കാര്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ തുറന്ന കത്തെഴുതുന്നത.് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നാം തീയതിയാണ് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനും സംയോജകനുമായ ഞാനും അങ്ങയെ നേരില്‍കണ്ട് ചരിത്രപുസ്തകത്തില്‍ വന്ന തെറ്റായ പാഠഭാഗങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയത്. അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണ ചുമതല ഏറ്റെടുത്തിട്ട് ഒരു മാസം പൂര്‍ത്തിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടതുസര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ പുസ്തകത്തത്തിന്റെ പേരില്‍ താങ്കളുടെ സര്‍ക്കാറിന് എതിരെ ആക്ഷേപം ഉന്നയിക്കുന്നതിലെ അനൗചിത്യം കൊണ്ടാണ് നേരിട്ട് കണ്ട് പരാതി നല്കാന് വിദ്യാഭ്യാസ സംരക്ഷണ സമിതി തീരുമാനിച്ചത്. അന്നേ ദിവസം തന്നെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുമായും നേരില്‍ കാണുന്നതിനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ചില കാരണങ്ങളാല്‍ പറഞ്ഞ സമയത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ വരാന്‍ കഴിഞ്ഞില്ല. വൈകുന്നേരം 4.30വരെ കാത്തിരുന്നു. തുടര്‍ന്ന് അദ്ദേഹം വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
വൈകുന്നേരം അഞ്ച്മണിയോടുകൂടി താങ്കളുടെ കാര്യാലയത്തില്‍ വന്നപ്പോള്‍ ഒരു ജനസമുദ്രമായിരുന്നു അവിടെ അങ്ങയെ കണ്ട് പരാതി ബോധിപ്പിക്കാനായി ഉണ്ടായിരുന്നത്. എത്ര വൈകിയാലും അങ്ങ് വരുമെന്നറിയിച്ചതിനാല്‍ അവിടെ കാത്തിരിക്കുമ്പോഴും ഞങ്ങളുടെ പരാതി അങ്ങേക്ക് ഈ സാഹചര്യത്തില്‍ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്ന ഉള്‍ഭയം ഉണ്ടായിരുന്നു.
ഏഴ് മണിയോടെ അങ്ങ് എത്തിയെങ്കിലും എട്ട് മണിയോടെയാണ് ഞങ്ങളുടെ ഊഴം എത്തിയത്. അപ്പോഴേക്കും വരാന്തയില്‍ തന്നെയായിരുന്ന അങ്ങ് നിയോഗമെന്നോണം മുഖ്യമന്ത്രിയുടെ ഔദ്യോഗിക കസേരയില്‍ തന്നെ എത്തിയിരുന്നു. പരാതി നല്കി കാര്യം പറഞ്ഞപ്പോഴേക്ക് തന്നെ അങ്ങേക്ക് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും അത് ശ്രദ്ധയില്‍പ്പെടുത്തിയതിന് സര്‍ക്കാറിന്റെ നന്ദി അറിയിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള കാര്യങ്ങളാണ് ഞങ്ങളെ ഹഠാദാകര്‍ഷിച്ചത്. പരാതി കിട്ടി, ഗൗരവം സ്വയം ബോധ്യപ്പെട്ട ഉടന്‍ താങ്കള്‍ കൈകൊണ്ട നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉടന്‍ ഫോണ്‍ വിളിച്ച് അങ്ങ് പറഞ്ഞ വാക്കുകള്‍ ഇന്നും കാതില്‍ പ്രതിധ്വനിക്കുന്നു. “മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ്; ഡി.പി.ഐ. ഇപ്പോള്‍ എവിടെയാണ്? എവിടെയാണെങ്കിലും തിരിച്ച് എന്റെ ഓഫീസില്‍ ഇന്ന് തന്നെ വരണം.. അതീവ ഗൗരവമുള്ള ഒരു പരാതി ലഭിച്ചിട്ടുണ്ട്. എത്ര വൈകിയാലും ഞാന്‍ ഓഫീസില്‍ കാത്തിരിക്കും.” എന്നിട്ട് ഞങ്ങളോട് പറഞ്ഞു, “ഡിപിഐ തീര്‍ച്ചയായും ഇവിടെ വരും നിങ്ങള്‍ കാത്തിരിക്കണം” …. ഇത്രയും വിശദമാക്കിയത് അന്നത്തെ നൂര്കണക്കിന് പരാതികളില്‍ ഈ പരാതിയോട് അങ്ങ ്കാട്ടിയ ഗൗരവം മനസ്സിലുണ്ടാക്കിയ ആഴത്തിലുള്ള സ്വാധീനം തുറന്നു പറയാനാണ്. അത് ജനങ്ങള്‍ അറിയുകയും വേണം.
ഒമ്പത് മണിക്ക് അല്പം മുമ്പായി ഡിപിഐ വന്നു. മുഹമ്മദ് ഹനീഷ് ആയിരുന്നു അന്ന് ഡിപിഐ എനിക്കും അദ്ധ്യക്ഷനും ഞങ്ങളുടെ മുന്‍ പരിചയം പുതുക്കാനും കുശലം പറയാനും അദ്ദേഹം സമയം നീക്കിവെച്ചത് അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും കേട്ട ശേഷമായിരുന്നു. പരാതി മുഴുവന്‍ ഒറ്റനോട്ടത്തില്‍ കണ്ണോടിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. “പാഠപുസ്തകത്തിലെ പരാതികള്‍ പരിഹരിക്കാന്‍ ഒരു സ്ഥിരം സമിതി” ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ പരാതിയില്‍ മറ്റൊരു സമിതി ഉണ്ടെങ്കിലും സമിതിയുടെ പ്രവര്‍ത്തന പരിധി പ്രസ്തുത പരാതിമാത്രമാണ്. ഈ സാഹചര്യത്തില്‍ ടഇഋഞ്ഞഠ ഡയറക്ടറുമായി കൂടി ആലോചിച്ച് വേണ്ടത് ചെയ്യാം” എന്നായിരുന്നു. ഈ ഡിപിഐയുടെ വിശദീകരണത്തില്‍ പൂര്‍ണ്ണമായി തൃപ്തിവരാത്തതിനാലായിരിക്കാം “ബാക്കി പരാതികള്‍ അങ്ങിനെ ചെയ്തോളു. എന്നാല്‍ കാശ്മീര്‍ കാര്യം ഉടന്‍ ശരിയാക്കണം. അത് സര്‍ക്കുലര്‍ മുഖാന്തിരം താഴെ തട്ട് വരെ ഉടന്‍ അറിയിക്കണം” എന്ന് അങ്ങ് പറഞ്ഞത്.
ഇപ്രകാരം ശക്തമായ ഇടപെടല്‍ നടത്തി, ആത്മവിശ്വാസം നല്‍കിക്കൊണ്ട് രാത്രി ഒമ്പതരയോടുകൂടിയാണ് നമ്മള് പിരിഞ്ഞത്. പ്രതിപക്ഷ നേതാവായിരിക്കെ ഞാന്‍ കാഞ്ഞിരപള്ളിയില്‍ വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ കൂടി പങ്കുവെച്ചാണ് പിരിഞ്ഞത്.
ഒരു മാസം കഴിഞ്ഞ് 2011 ആഗസ്റ്റ് 17ന് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതിയില്‍ എന്ത് നടപടിയാണ് എടുത്തത് എന്ന് ആരാഞ്ഞുകൊണ്ട് ഡിപിഐക്ക് സമിതി ഒരു കത്ത് അയച്ചിരുന്നു. അപ്പോഴേക്ക് ഡിപിഐ മാറിയിരുന്നു. 7-9-11ന് ഡിപിഐ കാര്യാലയത്തില്‍ നിന്നും, 27-9-11 ന് എസ്സിആര്‍ടിയില്‍ നിന്നും ഓരോ കത്തുകള്‍ വന്നിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ പരാതി പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കേരള സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ മേധാവിയായ പ്രഫ. ശോഭനന് അധ്യക്ഷനായിട്ടുള്ള ഒരു മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും, പ്രസ്തുത സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ 2-9-11 സര്‍ക്കാറിന് സമര്‍പ്പിച്ചതായും അറിയാന്‍ കഴിഞ്ഞു.
തുടര്‍ന്നുള്ള കത്തിടപാടുകള്‍ക്ക് അധികൃതരില്‍ നിന്ന് യാതൊരുവിധ മറുപടിയും ലഭിച്ചില്ല. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വാര്‍ത്താക്കുറിപ്പ് പ്രകാരം ശോഭനന് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും മറ്റ് പരാതികളും പരിഗണിച്ച് കരിക്കുലം കമ്മിറ്റി പാഠപുസ്തകത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കും എന്ന് അറിഞ്ഞു. എന്നാല്‍ മെയ് മാസത്തില്‍ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണത്തിന് എത്തിയപ്പോള്‍ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഭാഗം ഒന്നിലെ ഒന്നാമത്തെ അദ്ധ്യായമായ ആധുനിക ലോകത്തിന്റെ ഉദയം എന്ന അദ്ധ്യായത്തില്‍ ക്രിസ്ത്യന്‍ സഭ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിയുക്തമായ ബാബുപോള്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയതായി കാണുകയും, മറ്റ് പരാതികള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍ മാറ്റാത്തതായി ബോധ്യപ്പെടുകയും ചെയ്തു. പ്രഥമ ദൃഷ്ടിയില്‍തന്നെ അങ്ങേക്ക് ബോധ്യപ്പെട്ട കാശ്മീരിനെ സംബന്ധിച്ച തെറ്റായ പരാമര്‍ശവും കാശ്മീരിന്റെ ഭാഗങ്ങള്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെടുത്തിയ ലോകഭൂപടങ്ങളും അതേപോലെതന്നെ പാഠപുസ്തകത്തില്‍ തുടരുകയും ചെയ്യുന്നു. നമ്മുടെ സാംസ്ക്കാരിക തനിമയേയും പാരമ്പര്യത്തേയും സങ്കുചിത മതതാല്പര്യത്താല് അപമാനപ്പെടുത്തികൊണ്ട് ലീഗ് മന്ത്രിമാര്‍ അനുവര്‍ത്തിക്കുന്ന ധാര്‍ഷ്ട്യം തന്നെയാണിതിനു പിന്നിലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയേയും മന്ത്രിസഭയെപോലും വിലവെക്കാത്ത ലീഗ് മന്ത്രിമാരുടെ നിലപാടാണല്ലൊ കഴിഞ്ഞ ദിവസം നിയമസഭയില്‍ നമ്മള് കണ്ടത്. ഞാന്‍ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്, ഞാന്‍ പറയുന്നതാണ് ശരി എന്ന് നിയമസഭയില്‍ പറയേണ്ട ഒരവസ്ഥ അങ്ങക്ക് നേരിടേണ്ടി വന്നത് ശുഭോതര്ക്കമല്ലെന്ന് മുന്നറിയിപ്പു നല്കട്ടെ.
ഇപ്പോള്‍ പാഠപുസ്തകവിഷയങ്ങളെക്കുറിച്ച് വിവിധ ആനുകാലികങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോഴും, മറ്റ് പലരും ആക്ഷേപങ്ങള്‍ ഉന്നയിച്ചപ്പോഴും തെറ്റിധാരണാ ജനകമായ വിശദീകരണമാണ് എസ്സിഇആര്ടി ഡയറക്ടറുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒന്നുകില്‍ ഭാരതത്തിന്റെ അംഗീകൃതഭൂപടം അദ്ദേഹത്തിനൊ, കരിക്കുലം കമ്മറ്റിക്കൊ അറിഞ്ഞുകൂടാ. അല്ലെങ്കില്‍ ബോധപൂര്‍വ്വം രാജ്യദ്രോഹകുറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രിയ വേദിയില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കെ ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് കാശ്മീര്‍ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടും, അങ്ങ് വീണ്ടും ഈ വിഷയത്തില്‍ സത്വരമായി ഇടപെടും എന്ന് പ്രത്യാശിച്ചുകൊണ്ടും ചുരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: