കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന ആരോപണം തെറ്റാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്. യുഡിഎഫിലെ പ്രബലരായ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും മുസ്്ലിം,ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള പാര്‍ട്ടികളാണ്.
സ്വാഭാവികമായും അവര്‍ ജയിച്ചു വന്നാല്‍ മന്ത്രിമാരാകുന്നതും ഇതേ സമുദായത്തില്‍പ്പെട്ടവരായിരിക്കും. ഇതറിഞ്ഞു കൊണ്ടാണ് യുഡിഎഫിനെ ജനങ്ങള്‍ ജയിപ്പിച്ചത്. ഇതെങ്ങനെ ന്യൂനപക്ഷ പ്രീണനമാകും. നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മും ബിജെപിയും എന്‍എസ്എസുമാണ് ഇതേ ആരോപണം ഏറ്റു പിടിച്ച് പ്രചാരണം നടത്തിയത്. അതിന്റെ ഗുണം ഒ.രാജഗോപാലിനാണ് കിട്ടിയതെന്ന് ഓര്‍മ്മ വേണം. എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും അവയില്‍ ഭൂരിഭാഗവും നടപ്പാക്കുകയും ചെയ്ത സര്‍ക്കാരാണിത്. അല്ലെങ്കില്‍ അവര്‍ ഇതു നിഷേധിക്കട്ടെ.
വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട എന്‍എസ്എസിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന കാര്യം സ്വാഗതാര്‍ഹമാണ്. പ്രബലമായ രണ്ടു സമുദായങ്ങള്‍ ഒന്നിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ വര്‍ഗീയ ദ്രുവീകരണത്തിന് വഴിവക്കുന്ന തരത്തിലുള്ളതാവരുത് ഈ കൂടിച്ചേരല്‍. അത്തരം തെറ്റായ പ്രവണതകള്‍ക്ക് വഴിവക്കുന്ന ഒരു നീക്കവും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്.
രമേശ് ചെന്നിത്തലയേയും അദ്ദേഹത്തിന്റെ കഴിവുകളേയും കുറിച്ച് നന്നായി അറിയാവുന്ന സുകുമാരന്‍ നായര്‍ അദ്ദേഹത്തെ കഴിവുകെട്ടവനെന്ന് വിളിക്കുന്നത് ശരിയല്ല. രമേശിനെതിരെ നടത്തിയ പരാമര്‍ശമുള്‍പ്പെടെ ക്ഷമിക്കുന്നത് സുകുമാരന്‍ നായരായത് കൊണ്ടാണ്. രാഷ്ട്രീയ നേതാക്കളാണ് ഇങ്ങനെ പറയുന്നതെങ്കില്‍ ശക്തമായി നേരിടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: