അമൃതസര്‍: 31 വര്‍ഷമായി പാക് തടവിലായിരുന്ന ഇന്ത്യന്‍ പൗരന് സുര്‍ജിത് സിംഗ് ജയില്‍ മോചിതനായി. വാഗാ അതിര്‍ത്തിയിലെത്തിയ സുര്‍ജിത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.
ലാഹോറിലെ കോട്ട് ലാക്പത് ജയിലില്‍നിന്നും ഇന്നലെ രാവിലെ മോചിതനായ സുര്‍ജിത്തിനെ ഇരുമ്പ് ചങ്ങലക്കിട്ടാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. 30 വര്‍ഷത്തിന് ശേഷം മക്കളെ കാണുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് സുര്‍ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ ഹര്‍ബന്‍സ് കൗറും മകന് കുല്‍വിന്ദര്‍ സിംഗും ഗ്രാമവാസികളും എത്തിയിരുന്നു.
വെള്ളകുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ സുര്‍ജിത്ത് ഫിറോസ്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ പോകുന്നതിന് മുമ്പ് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
1980 ലാണ് ചാരനെന്ന് ആരോപിച്ച് സുര്‍ജിത്തിനെ പാക് സൈന്യം പിടികൂടിയത്. പിന്നീട് പാക്കിസ്ഥാന് സൈനിക നിയമപ്രകാരം 1985 ല്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചെങ്കിലും 1989 ല്‍ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ഖാന്റെ ഇടപെടലിനെത്തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമായി കുറച്ചു.
ലാഹോറിലെ കോട്ട് ലാക്പത് ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനത്തിനായി പ്രയത്നിക്കുമെന്നും അതിനുവേണ്ടി ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാക്കിസ്ഥാനിലെ ചില സംഘടനകള്‍ സരബ്ജിത്ത് സിംഗിന്റെ മോചനത്തെ എതിര്‍ത്തെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ മോചനത്തിനായി വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്ന് സുര്‍ജിത്ത് പറഞ്ഞു.
ഉറുദുവില്‍ സരബ്ജിത്തിന്റേയും തന്റെയും പേരെഴുതിയപ്പോള്‍ വന്ന തെറ്റാണ് സരബ്ജിത്തിനെ മോചിപ്പിച്ചു എന്ന വാര്‍ത്ത വരാന്‍ ഇടയാക്കിയതെന്നും സുര്‍ജിത്ത് വ്യക്തമാക്കി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജത്തിനെ മോചിപ്പിക്കുമെന്നാണ് പാക് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന സുര്‍ജിത്തിനെയാണ് മോചിപ്പിക്കുന്നതെന്ന് പിന്നീട് തിരുത്തുകയായിരുന്നു.
പാക് അതിര്‍ത്തി ലംഘിച്ചത് എന്തിനെന്ന ചോദ്യത്തിന് താന്‍ ചാര പ്രവര്‍ത്തിക്ക് പോയതാണെന്ന് പരിഹസിച്ച സിംഗ് ഇനി പാക്കിസ്ഥാനില്‍ കാലുകുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
പാക് ജയിലിലുള്ള മറ്റ് ഇന്ത്യക്കാര്‍ക്ക് ഭക്ഷണം, വസ്ത്രം, സോപ്പ്, മരുന്ന് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മാനസികനില തെറ്റിയ ഇന്ത്യന്‍ തടവുകാര്‍ ജയിലിന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. ചാരപ്രവര്ത്തിക്കേസില് സുര്‍ജിത്തിനൊപ്പം അറസ്റ്റിലായ ഗുര്‍ജിത്ത് സിംഗിനെ 2004 ല്‍ വിട്ടയച്ചിരുന്നു. നീണ്ട ജയില്‍ വാസത്തിനിടയില്‍ സുര്‍ജിത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒരു മകനും മരണത്തിന് കീഴടങ്ങിയിരുന്നു.
ഇന്ത്യ പാക്കിസ്ഥാനി തടവുകാരേയും പാക്കിസ്ഥാന് ഇന്ത്യന്‍ തടവുകാരേയും മോചിപ്പിക്കണമെന്നാണ് ജയില്‍ മോചിതനായി ലാഹോറിലെത്തിയ സുര്‍ജിത്ത് ആവശ്യപ്പെട്ടത്. ഇതുവഴി ഇരുരാജ്യങ്ങള്‍ക്കിടയിലും നല്ലൊരു ബന്ധം രൂപപ്പെടുമെന്നും സുര്‍ജിത്ത് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: