തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡാം സുരക്ഷിതമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഡാം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കേരളത്തിന്റെ കൈവശമുണ്ടെന്നും ജോസഫ് പറഞ്ഞു. വിദഗ്ധരായ ഭൗമ ശാത്രജ്ഞരുടെ റിപ്പോര്‍ട്ടുകള്‍ പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതെ അണ്ണാമലൈ യുനിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ചാണു ഡാം സുരക്ഷിതമെന്ന നിലപാടു സമിതിയെടുത്തത്.
റൂര്‍ക്കി ഐഐടി വിദഗ്ധനും ബംഗാളിയുമായ പോള്‍ ശര്‍മയെ മലയാളിയെന്നു തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ചില്ല. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വാദഗതികള്‍ തള്ളിക്കൊണ്ടാണു തമിഴ്നാടിന്റെ വാദങ്ങള്‍ സ്വീകരിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നു 1979ലെ കേന്ദ്ര ജല കമ്മിഷന് പറഞ്ഞതു വെറുതെയല്ല. ആരുടെയും ശുപാര്ശയനുസരിച്ചല്ല ആ റിപ്പോര്‍ട്ട്. എന്നാല്‍ തുടര്‍ന്നു നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നു.
പുതിയ ഡാം നിര്‍മിക്കാന്‍ 10 വര്‍ഷം വേണമെന്നാണ് ഉന്നതാധികാര സമിതി പറഞ്ഞത്. എന്നാല്‍ രണ്ടു വര്‍ഷമേ ആവശ്യം വരൂവെന്നാണു നമുക്കു ലഭിച്ച ഉപദേശം. അതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. ഡാം സംബന്ധിച്ച സുരക്ഷ കാര്യത്തില്‍ കാത്തിരിപ്പിനു കഴിയില്ല. ഇക്കാര്യം ഗൗരവമായെടുത്തു സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശക്തമായി കോടതിയില്‍ അവതരിപ്പിക്കാനാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: