ന്യൂദല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. മാര്‍ക്ക് വെളിപ്പെടുത്തിയാല്‍ അത് നിലവിലെ ഗേഡിങ് സമ്പ്രദായത്തിനെതിരാവുമെന്നും കോടതി വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിന്മേലാണ് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ണായക വിധി. മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്കിന് പകരം ഗ്രേഡിങ് സമ്പ്രദായം ഉള്‍പ്പെടുത്തിയത് കുട്ടികളുടെ പഠനനിലവാരം അളക്കാനാണെന്നും അതിനാല്‍ വിവരാവകാശപ്രകാരം മാര്‍ക്ക് വെളിപ്പെടുത്തുന്നത് ഗ്രേഡിങ് സമ്പ്രദായത്തിന്റെ ഉദ്ദേശത്തെ ലഘൂകരിക്കുമെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
സി.ബി.എസ്.ഇ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനി നേടിയ മാര്‍ക്കിനെ വിവരമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ പരീക്ഷയിലെ മാര്‍ക്ക് വിവരവകാശ നിയമത്തിന് കീഴില്‍ വരില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.കെ.സിക്രി ജസ്റ്റിസ് രാജീവ് സഹായി എന്‍ഡ്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
അതേ സമയം പരാതി നല്കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് അനില്‍കുമാര്‍ കുട്ടിയുടെ പഠനനിലവാരത്തിലെ പോരായ്മകള്‍ കണ്ടെത്താനാണ് താന്‍ മാര്‍ക്കിന്റെ വിശദാംശങ്ങള്‍ തേടിയതെന്നും അതുവഴി കുട്ടിയുടെ അഭിരുചി കണ്ടെത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: