ന്യൂദല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വിശദീകരണം തേടി. മണിയുടെ പ്രസംഗം ഏതു സാഹചര്യത്തിലാണെന്നും വിശദാംശങ്ങള്‍ അറിയിക്കണമെന്നുമാണു സംസ്ഥാന ഘടകത്തോടു നിര്‍ദേശിച്ചിട്ടുള്ളത്.
പ്രസംഗത്തിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം സംബന്ധിച്ചു ചര്‍ച്ച നടത്തിയ ശേഷം പ്രതികരണം അറിയിക്കാമെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വം. അതേ സമയം മണിയുടെ പ്രസ്താവന പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അറിയിച്ചിട്ടുണ്ട്.
മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ചു വലിയ പ്രാധാന്യത്തോടെയാണു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. പശ്ചിമ ബംഗാളിലെ മാധ്യമങ്ങളിലും പ്രസംഗത്തിനു പ്രാധാന്യം നല്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം നടത്തുന്നുവെന്ന ആരോപണം പാര്‍ട്ടി കേന്ദ്ര നേതൃത്വവും ബംഗാള്‍ ഘടകവും ഉന്നയിച്ചിരുന്നു.
മണിയുടെ വിവാദ പ്രസംഗം മാധ്യമങ്ങളില്‍ വന്നതോടെ സി.പി.എം ബംഗാള്‍ ഘടകവും പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: