ന്യൂദല്‍ഹി: മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന മന്മോഹന് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി സര്‍വ്വേഫലം. രാജ്യത്തെ പ്രധാനനഗരങ്ങളില്‍ 66 ശതമാനം പേരും മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടതായി അഭിപ്രായപ്പെടുന്നു. പകുതിയിലധികം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണെന്നും സിഎന്‍എന്‍-ഐബിഎന്നിന്റെ നേതൃത്വത്തില്‍ നടന്ന അഭിപ്രായസര്‍വ്വേ ഫലം പറയുന്നു. മുഖ്യനഗരങ്ങളിലെ രാഷ്ട്രീയനിലപാടും മന്മോഹന്സര്ക്കാരിനോടുള്ള മനോഭാവവും അടിസ്ഥാനമാക്കിയായിരുന്നു അഭിപ്രായവോട്ടെടുപ്പ് .
അഴിമതിവിരുദ്ധ സമരനായകന് അണ്ണാ ഹസ്സാരെ മുന്നോട്ടു വച്ച ജന്‍ലോക്പാല്‍ ബില്‍ ആശയം കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ പിഴവും ശക്തമായ പുതിയ സാമ്പത്തിക നയങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് സര്‍ക്കാരിന്റെ പ്രധാനവീഴ്ചകളായി കണക്കാക്കുന്നത്. യുവാക്കളില്‍പ്പോലും ഇത് സര്‍ക്കാരിനോടുള്ള മതിപ്പ് കുറക്കുന്ന ഘടകങ്ങളായി. സാമ്പത്തികസ്ഥിതി ദുര്‍ബലമായതും അവശ്യസാധനങ്ങളുടെ വിലയുയര്‍ന്നതും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തി. രണ്ടാം തവണയും യുപിഎ സര്‍ക്കാരിന് അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനായില്ലെന്നും നക്സല്‍ ആക്രമണങ്ങള്‍ക്ക് കുറവ് വന്നിട്ടില്ലെന്നും വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്ണ്ണായകപ്രശ്നങ്ങളില് യുക്തമായ നയം സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പൊതുവേ വിലയിരുത്തപ്പെട്ടു. വിലക്കയറ്റവും അഴിമതിയുമാണ് രണ്ടാമൂഴത്തില്‍ മന്‍മോഹന്‍സിംഗിന്റെ ഭരണപരാജയങ്ങളില്‍ പ്രധാനം. വേണ്ടുവോളം അറിവും അനുഭവവും ഉണ്ടായിട്ടും പ്രധാനമന്ത്രിക്ക് ഭരണ നിപുണതയില്ലെന്ന് 24 ശതമാനം പേര് അഭിപ്രായപ്പെടുന്നു. പക്ഷേ 9 ശതമാനം പേരാകട്ടെ നൂതനാശയങ്ങള്‍ നടപ്പാക്കാന്‍ മന്‍മോഹന്‍സിംഗ് യോഗ്യനെന്ന് കരുതുന്നു. 55 ശതമാനം പേരും മന്മോഹന്സിഗിനെ യുപിഎ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു. പുതിയ യുപിഎ നേതാവായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെയാണ് കൂടുതല്‍ പേരും പരിഗണിക്കുന്നതത്രെ. യുപിഎ യുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 25 ശതമാനം പേര് രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍ 20 ശതമാനം പേര് മന്മോഹന് സിംഗിന്റെ കൂടെയുണ്ട്. കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് 12 ശതമാനം കരുതുന്നു. അതേസമയം പത്തില്‍ നാലു പേരും മന്മോഹന് സിംഗിന്റെ രണ്ടാമൂഴത്തില്‍ അസംതൃപ്തരാണ്. സഖ്യകക്ഷികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നാണ് പൊതുവേയുള്ള അഭിപ്രായം. സര്‍ക്കാരിനെ സ്വാധീനിക്കുന്ന ഘടകകക്ഷിനേതാക്കളില്‍ ശക്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് ഭൂരിപക്ഷവും സമ്മതിക്കുന്നു.
അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 49 ശതമാനം പേരും യുപിഎയ്ക്ക് വീണ്ടും ഒരവസരം നല്‍കുന്നതിനോട് യോജിക്കുന്നില്ല. പ്രധാനപ്രതിപക്ഷമായ എന്‍ഡിഎയില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാരെന്ന ചോദ്യത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നു. 39 ശതമാനം പേര് നരേന്ദ്രമോഡിയെ പിന്തുണയ്ക്കുമ്പോള്‍ 17 ശതമാനം എല്‍.കെ. അദ്വാനിയെ അനുകൂലിക്കുന്നു.
കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ജനങ്ങള്‍ യുപിഎയ്ക്ക് ഒപ്പമില്ല. യുപിഎ നിര്‍ദ്ദേശിക്കുന്ന വ്യക്തികളെ ആരും കാര്യമായി പിന്തുണയ്ക്കുന്നില്ല. അതേസമയം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം വീണ്ടും രാഷ്ട്രപതിയാകണമെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. 51ശതമാനം പേരും കലാമിനെ പിന്തുണയ്ക്കുന്നു. ഈ മാസം 8 മുതല്‍ പത്ത് വരെ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങി എട്ട് നഗരങ്ങളിലാണ് സിഎന്‍എന്‍-ഐബിഎന്‍ അഭിപ്രായവോട്ടെടുപ്പ് നടത്തിയത്.
ഐബിഎന്നിന് പുറമേ എബിപി ന്യൂസും എസി നീല്‍സണും നഗത്തിയ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തവരും യുപിഎയ്ക്ക് പിന്തുണ നല്‍കുന്നില്ല. വിലക്കയറ്റവും അഴിമതിയും സര്‍ക്കാരിന് തിരിച്ചടിയായെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി മുന്നിലെത്തുമെന്ന് ഈ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: