റോം: ഇന്ത്യയിലെ സ്ഥാനപതിയെ ഇറ്റലി തിരികെ വിളിച്ചു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ദല്‍ഹിയില്‍ നിന്ന് ഇറ്റാലിയന്‍ സ്ഥാനപതി ജിയാകോമോ സാന്ഫെലിസെയെ തിരികെ വിളിച്ചത്. കേസുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ക്കായാണ് സാന്ഫെലിസെയെ തിരികെ വിളിക്കുന്നതെന്നാണ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം നല്കുന്ന വിശദീകരണം.
എന്നാല്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചപ്പോള്‍ തന്നെ ഇറ്റലി പ്രതിഷേധിച്ചിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊസ്തോറേ മാസി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ കപ്പല്‍ വെടിവയ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റഫാന്‍ ദേ മിസ്തുറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. ഉച്ചക്ക് തിരുവനന്തപുരത്തെ ഓഫീസിലെത്തിയാണ് ഇറ്റാലിയന്‍ സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയത്. രാവിലെ സംഘം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൊാസ്പാക്യവുമായും കൂടിക്കാഴ്ച നടത്തി.
മുംബൈയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജീയാം പൗലോ ക്യൂറ്റിലോ, ഇറ്റലിയുടെ ഏഷ്യാ പസഫിക് വിദേശ കാര്യ മന്ത്രാലയ ഡയറക്ടര്‍ ആന്തിയ പനോജിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. കടലില്‍ വെടിവയ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്ന മുന്‍ നിലപാട് സംഘം ആവര്‍ത്തിച്ചു. കൊലക്കുറ്റത്തിന് സൈനികര്‍ക്കെതിരെ ഇറ്റലിയില്‍ നിയമ നടപടി ആരംഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇന്ത്യയിലെ നിയമനടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിയെക്കണ്ട ശേഷം മിസ്തുറ പറഞ്ഞു.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന നിഗമനത്തില്‍ സ്വയരക്ഷക്കായാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്നും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രാവിലെ 9..30 നാണ് സംഘം വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസില്‍ ഇറ്റാലിയന്‍ സംഘം എത്തിയത്. ഇന്ത്യന്‍ തീരത്തോട് ചേര്‍ന്ന് പോകുന്ന കൂറ്റന്‍ കപ്പലുകള്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്നും അതിനാല്‍ കപ്പലുകള്‍ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും കൂടിക്കാഴ്ചകള്‍ക്ക് ശേഷം സ്റ്റഫാന്‍ ദെ മിസ്തുറ പറഞ്ഞു. കൊലക്കുറ്റത്തിന് സൈനികര്‍ക്കെതിരെ ഇറ്റലിയിലും നിയമ നടപടി എടുക്കും. വെടിവയ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായാണ് നഷ്ടപരിഹാരം നല്‍കിയത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതം നേരിട്ട് അറിഞ്ഞതിനാലാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള ഇറ്റാലിയന്‍ സൈനികരെയും സംഘം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: