ന്യൂദല്‍ഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ യോഗങ്ങള്‍ക്കും നിയന്ത്രണം വരും.
സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാന്‍ ചില ജനവിരുദ്ധ നടപടികളെക്കുറിച്ച് ആലോചിക്കുന്നതായി ധനമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അധിക പണം ആവശ്യപ്പെടുന്നതിന് മുമ്പ് പദ്ധതി അടങ്കല്‍ ചെലവഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. രണ്ട് ഭാഗങ്ങളായിട്ടാണ് ചെലചുരുക്കല് പരിപാടി വിഭജിച്ചിരിക്കുന്നതത്രേ. ആദ്യം സ്ഥാപനങ്ങളടെ ചെലവ് വെട്ടിക്കുറക്കും. പിന്നീട് പദ്ധതിച്ചെലവുകളും വെട്ടിച്ചുരുക്കുമെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
സൈനിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശപര്യടനങ്ങള്‍ക്കും കേന്ദ്രം നിയന്ത്രണം പ്രഖ്യാപിച്ചേക്കും. യാത്രകള്‍ ഇക്കോണമി ക്ലാസുകളിലാക്കാനും നിര്‍ദ്ദേശമുണ്ടാകും. ചെലവുകള്‍ യുക്തിസഹമാക്കുന്നതിനുള്ള വിശദമായ പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതത്രേ. വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്ക്ക്ശേഷമായിരിക്കും പദ്ധതിച്ചെലവുകളുടെ കാര്യം തീരുമാനിക്കുകയുള്ളൂ.
പണത്തിന്റെ ദുര്‍വ്യയം കുറക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിദേശയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ യോഗങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു. 2009 ലെ സാമ്പത്തികമാന്ദ്യകാലത്ത് പദ്ധതിയേതര ചെലവുകള്‍ 10 ശതമാനം വരെ വെട്ടിച്ചുരുക്കാന്‍ ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസിദ്ധീകരണങ്ങള്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, പരസ്യം, പബ്ലിസിറ്റി, ഓഫീസ്ചെലവുകള്, പെട്രോള്‍, ഓയില്‍, ലൂബ്രിക്കന്റുകള്‍ തുടങ്ങിയവയാണ് പദ്ധതിയേതര ചെലവുകളില്പ്പെടുന്നത്.
ബജറ്റ് കണക്കുകളെ മറികടന്നുകൊണ്ടുള്ള സാമ്പത്തികമ്മിയും ഉയരുന്ന സബ്സിഡി ബാധ്യതയും വളര്ച്ചാമാന്ദ്യവുമെല്ലാമാണ് ചെലവുകള്‍ യുക്തിസഹമാക്കാനും ധനവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. 2011-12 ല്‍ സാമ്പത്തികകമ്മി 5.9 ശതമാനത്തിലെത്തിയിരുന്നു.
ഇത് നടപ്പ് സാമ്പത്തികവര്‍ഷം 5.1 ലെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സബ്സിഡികള്‍ നടപ്പുവര്‍ഷം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 2 ശതമാനത്തില്‍ താഴെയെത്തിക്കാനും വരും വര്‍ഷങ്ങളില്‍ 1.75 ശതമാനത്തിലെത്തിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ധന സബ്സിഡിയായി 65,000 കോടി നല്‍കിയതായി കേന്ദ്രം പറയുന്നു. 2012-13 ല്‍ ഇത് 40,000 കോടിയാക്കാനും ലക്ഷ്യമിടുന്നു. 2010 ല്‍ പെട്രോള്‍ വിലനിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന് ഡീസല്‍ വില്‍പ്പനയിനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍തുക സബ്സിഡി നല്‍കേണ്ടിവന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. 2009-10, 2010-11 വര്‍ഷങ്ങളില്‍ 9 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2012-13 ല്‍ 6.9 ശതമാനമായി താഴ്ന്നു. നടപ്പു സാമ്പത്തികവര്‍ഷം ഇത് 7.6 ശതമാന ((+/-0.25 ശതമാനമ്ാമായി ഉയരുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: